India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

തുര്‍ക്കിക്ക് അമേരിക്ക ലോകത്തിലെ ഏറ്റവും അപകടകാരിയായ എഫ് 35 യുദ്ധവിമാനങ്ങള്‍ നല‍്കുന്നത് ഇസ്രയേലിനെപ്പോലെ ഇന്ത്യയ്ക്കും ഭീഷണിയാകും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: തുര്‍ക്കിക്ക് അമേരിക്ക ലോകത്തിലെ ഏറ്റവും അപകടകാരിയായ എഫ് 35 യുദ്ധവിമാനങ്ങള്‍ നല‍്കുന്നത് ഇസ്രയേലിനെപ്പോലെ ഇന്ത്യയ്‌ക്കും ഭീഷണിയാകും.

കാരണം കഴിഞ്ഞ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ സഹായിക്കാന്‍ ആറ് വിമാനങ്ങളിലും ഒരു കപ്പലിലും തുര്‍ക്കി ആയുധങ്ങള്‍ അയച്ചതായി പറയുന്നു. നൂറുകണക്കിന് ഡ്രോണുകളും മിസൈലുകളും തുര്‍ക്കി പാകിസ്ഥാന് നല‍്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസില്‍ നിന്നുള്ള എഫ് 35 വിഭാഗത്തില്‍ പെട്ട യുദ്ധവിമാനങ്ങള്‍ കിട്ടിയാല്‍ അപകടസാഹചര്യത്തില്‍ ഈ യുദ്ധവിമാനം കൂടി പാകിസ്ഥാന് നല്‍കാന്‍ തുര്‍ക്കി തയ്യാറായേക്കും എന്നതാണ്ഇന്ത്യയുടെ പേടി.

തുര്‍ക്കിക്കെതിരെ ഗ്രീസിനെ സഹായിക്കുന്ന ഇസ്രയേലിന് അമേരിക്ക തുര്‍ക്കിക്ക് എഫ് 35 നല്‍കുന്നത് വലിയ ഭീഷണിയാകും. അതുകൊണ്ടാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു എഫ് 35 തുര്‍ക്കിക്ക് നല്‍കരുതെന്ന് ട്രംപിനോട് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സന്ദര്‍ശന വേളയില്‍ അഭ്യര്‍ത്ഥിച്ചത്. എന്നാല്‍ ട്രംപിന് വേണ്ടത് പണമാണെന്നതിനാലും തുര്‍ക്കി ഇറാനെതിരായ പോരാട്ടത്തില്‍ അമേരിക്കയ്‌ക്ക് രഹസ്യവിവരങ്ങള്‍ നല്‍കാനും മറ്റും സഹായിക്കുന്നതിനാലും എഫ് 35 തുര്‍ക്കിക്ക് നല‍്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു ട്രംപ്.

സ്റ്റെല്‍ത്തിന്റെ കാര്യത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ആയ എഫ് 35 അമേരിക്കയില്‍ നിന്നും ലഭിച്ചാല്‍ തുര്‍ക്കിക്ക് ഗ്രീസീനെ ആക്രമിക്കാനാകും.ശത്രുരാജ്യത്തെ റഡാറുകള്‍ക്ക് പിടികൊടുക്കാതെ ആകാശത്ത് മറഞ്ഞിരുന്ന് യുദ്ധം ചെയ്യാനുള്ള എഫ് 35ന്റെ ശേഷി അപാരമാണെന്ന് ഇസ്രയേലിന് അറിയാം. ഇത് ഗ്രീസിന് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്ന ഇസ്രയേലിന്റെ മെഡിറ്ററേനിയന്‍ പ്രദേശത്തെ ആധിപത്യത്തിന് തിരിച്ചടിയാകും.

റഷ്യ നേരത്തെ എസ് 400 കൊടുത്തതില്‍ അമേരിക്കയ്‌ക്ക് പേടിയുണ്ടായിരുന്നു

നേരത്തെ റഷ്യ അവരുടെ ഏറ്റവും ശക്തിയേറിയ വ്യോമപ്രതിരോധസംവിധാനമായ എസ് 400 തുര്‍ക്കിക്ക് നല‍്കിയിരുന്നു. ഇത് ഉപയോഗിച്ച് തുര്‍ക്കി അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും ഇസ്രയേലിന്റെയും അതീവസുരക്ഷാ വിവരങ്ങള്‍ റഷ്യയ്‌ക്ക് നല‍്കുന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനാല്‍ എഫ് 35 തുര്‍ക്കിക്ക് നല‍്കുന്നതിനെ അമേരിക്കയിലെ ഒരു വിഭാഗം എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പിനെ മറികടന്നാണ്തുര്‍ക്കിക്ക് ഇപ്പോള്‍ ട്രംപ് എഫ് 35 നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

100 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു തുര്‍ക്കിയുടെ ആദ്യ പദ്ധതി. പിന്നീട് 40 എഫ് 35 എന്ന തോതിലേക്ക് ചുരുക്കി. ഇതില്‍ ആറെണ്ണം വൈകാതെ നല‍്കുമെന്ന വാശിയിലാണ് ട്രംപ്.

 

 

Recent Posts