ന്യൂഡൽഹി : പാറ്റാസമരത്തിന്റെ പേരിൽ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട എല്ലാ എഫ്‌ഐആറുകളും പിൻവലിക്കില്ലെന്ന് ഡൽഹി പോലീസ് . പാറ്റാ പാർട്ടി നൽകിയ ഉറപ്പ് അനുസരിച്ച് സർക്കാരോ ഡൽഹി പോലീസോ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് ബാധകമാകൂ. മറിച്ച്, ലൈംഗിക പീഡനം, ആക്രമണം, വനിതാ മാധ്യമപ്രവർത്തകർ ഉൾപ്പെട്ട മറ്റ് ക്രിമിനൽ കുറ്റങ്ങൾ തുടങ്ങിയ സ്വകാര്യ പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളിലെ നിയമനടപടികൾ പതിവുപോലെ തുടരും.
സർക്കാർ വാക്ക് നൽകിയതനുസരിച്ച് കരാർ അനുസരിച്ച് നടപടി സ്വീകരിച്ചില്ലെങ്കിൽ, പാർട്ടി തെരുവിലിറങ്ങി പുതിയ പ്രതിഷേധം ആരംഭിക്കുമെന്ന് ഇന്ന് പാറ്റാപാർട്ടി വീണ്ടും വെല്ലുവിളി ഉയർത്തിയിരുന്നു. അതിനു പിന്നാലെയാണ് സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇളവ് നൽകുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയത്. ബിഹാർ, അസം സർക്കാരുകളും സർക്കാർ ആരംഭിച്ച എല്ലാ നിയമ നടപടികളും പിൻവലിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡൽഹി പോലീസിന്റെ കണക്കനുസരിച്ച്, പ്രതിഷേധത്തിനിടെ തലസ്ഥാനത്ത് ഏകദേശം 20 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ഭൂരിഭാഗവും പ്രകടനങ്ങൾ, അക്രമം, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടതാണ്, സ്വകാര്യ പരാതികളുടെ അടിസ്ഥാനത്തിൽ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വനിതാ മാധ്യമപ്രവർത്തകരെ ലൈംഗികമായി പീഡിപ്പിക്കൽ, ആക്രമണം തുടങ്ങിയ ആരോപണങ്ങൾ ഈ സ്വകാര്യ കേസുകളിൽ ഉൾപ്പെടുന്നു.
പരാതിക്കാർ സ്വകാര്യ വ്യക്തികളാണെങ്കിൽ കേസുകൾ ഏകപക്ഷീയമായി പിൻവലിക്കാൻ കഴിയില്ലെന്ന് പോലീസ് പറയുന്നു. അത്തരം സന്ദർഭങ്ങളിൽ, പ്രതികളെ തിരിച്ചറിയലും അറസ്റ്റും നിയമനടപടികളും തുടരും.ടോൾസ്റ്റോയ് മാർഗിലും ജന്തർ മന്തറിലും രണ്ട് സിസിടിവി ക്യാമറകൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.
















