റിയാദ് : ഇറാഖ് പ്രദേശത്ത് നിന്ന് ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ വിക്ഷേപിച്ച നിരവധി ഡ്രോണുകൾ സൗദി അറേബ്യയുടെ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായി രാജ്യ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിലെയും റിയാദ് മേഖലയിലെയും എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിടാൻ ഡ്രോണുകൾ ശ്രമിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി പറഞ്ഞു.
ഇറാഖി പ്രദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള തീവ്രവാദികൾ ആണ് ആക്രമണം നടത്തിയതെന്ന് അൽ-മാലികി പറഞ്ഞു. കൂടാതെ സൗദി അറേബ്യയ്‌ക്ക് സ്വയം പ്രതിരോധിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്നും അവർക്ക് ഇഷ്ടമുള്ള സമയത്തും സ്ഥലത്തും പ്രതികരിക്കാനുള്ള അവകാശം നിലനിർത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനു പുറമെ ഡ്രോൺ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ഒരു പ്രത്യേക പ്രസ്താവനയിൽ അപലപിച്ചു, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും ആക്രമണകാരികളെ തടയുന്നതിനുമുള്ള ദൃഢനിശ്ചയം ആവർത്തിച്ചു.
ആക്രമണങ്ങളുടെ ഉറവിടത്തോട് പ്രതികരിക്കാനുള്ള സൗദി അറേബ്യയുടെ അവകാശം മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ രാജ്യത്തിനെതിരായ ആക്രമണങ്ങൾക്കുള്ള ഒരു ലോഞ്ച് പാഡായി തങ്ങളുടെ പ്രദേശം ഉപയോഗിക്കുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇറാഖ് സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
















