തിരുവനന്തപുരം: ഹൈക്കോടതി ഇടപെടലിന് പിന്നാലെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാസ്റ്റര്‍പ്ലാനുമായി ആരോഗ്യവകുപ്പ്.
ആരോഗ്യമന്ത്രി കെ മുരളീധരന്‍ വ്യാഴാഴ്ച മാനസികാരോഗ്യകേന്ദ്രം സന്ദര്‍ശിക്കും. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി പരിതാപകരമാണെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു. ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, ബസന്ത് ബാലാജി എന്നിവര്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് പരിശോധന നടത്തിയിരുന്നു.
ജയിലിന് സമാനമായ അവസ്ഥയിലാണ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്നതെന്നും മതിയായ ജീവനക്കാരെ നിയമിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ട് കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാണ്. ഇത് പുതുക്കിപ്പണിയണം. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ ബലപ്പെടുത്തും. മാനസികാരോഗ്യകേന്ദത്തിന്റെ സ്ഥലത്തെ കൈയ്യേറ്റവും ഒഴിപ്പിക്കും. ചികിത്സയിലുള്ള തടവുകാരെ സുരക്ഷ പ്രശ്‌നം ഉള്ളതിനാല്‍ ജയിലിലേക്ക് തിരിച്ചയക്കും. ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ഇവിടേയ്‌ക്ക് മാത്രമായി ജീവനക്കാരെ നിയമിക്കാനാണ് തീരുമാനം. സെക്യൂരിറ്റി ജോലിയിലേയ്‌ക്ക് ആളെ കിട്ടാന്‍ കൂടുതല്‍ ശമ്പളം നല്‍കും.. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം ആശുപത്രികളുടെ കാര്യം നോക്കാനായി മാത്രം അഡീഷണല്‍ ഡി എച്ച് എസിനെ നിയോഗിക്കും.
മരുന്നുകള്‍ കൃത്യമായി ആവശ്യാനുസരണം ലഭ്യമാക്കും. രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും. അറ്റന്‍ഡര്‍, കുക്ക്, സെക്യൂരിറ്റി, അലക്ക് തുടങ്ങിയ വിഭാഗങ്ങളില്‍ ആവശ്യമായ ജീവനക്കാരെ നിയോഗിക്കും. ജീവനക്കാരുമായി സഹകരിക്കുന്ന രോഗികളെ സെല്ലുകള്‍ക്ക് പുറത്തേക്ക് എത്തിച്ച് പ്രകൃതി ഭംഗി ആസ്വദിക്കുന്നതിന് ഉള്‍പ്പെടെ അവസരമൊരുക്കും. പൊളിഞ്ഞു കിടക്കുന്ന ചുറ്റുമതില്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി സുരക്ഷ ശക്തമാക്കും. കൈയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിക്കും. മാനസികാരോഗ്യ കേന്ദ്രത്തിനുള്ളിലെ പൊളിഞ്ഞ റോഡുകള്‍ സഞ്ചാര യോഗ്യമാക്കുമെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.
















