Samskriti

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

Published by
എം.കെ. വിനോദ്കുമാര്‍

പിതാവിനെ ബന്ധനസ്ഥനാക്കാന്‍പോലും സന്നദ്ധനാണ് ലക്ഷ്മണന്‍. കാര്യമില്ലാത്തതിനു മുതിര്‍ന്നാല്‍ ആചാര്യനുപോലും ശിക്ഷ നല്‍കേണ്ടിവരും. ലജ്ജയില്ലാതെ വാക്കുമാറ്റിയിരിക്കുന്നു ദശരഥന്‍.മന്ഥരയുടെ വാക്‌സാമര്‍ഥ്യത്തില്‍ വീണ് ഭരതനുവേണ്ടി രാജ്യം ചോദിക്കാന്‍ കൈകേയി തയാറായതിന്റെ ഫലം. രാമകുമാരനോളം പ്രിയം മറ്റാരോടുമില്ലെന്നു പറഞ്ഞ അതേ കൈകേയി !

അങ്ങനെ എല്ലാം വിട്ടുകൊടുക്കാനാകുമോ? ശത്രുക്കളെ യമപുരിക്കയച്ചിട്ടാണെങ്കിലും രാമന്റെ രാജ്യാഭിഷേകം നടത്താന്‍ ലക്ഷ്മണന്‍ സന്നദ്ധന്‍.

അനീതിയോടുള്ള അടങ്ങാത്ത അമര്‍ഷവും ജ്യേഷ്ഠനോടുള്ള സ്‌നേഹാധിക്യവും നിലമറന്നുള്ള ക്രോധത്തിലേക്കു നയിക്കുകയാണു ലക്ഷ്മണനെ. മൂലോകവും ദഹിപ്പിക്കാനുതകുന്ന ആ ക്രോധാഗ്‌നിക്കുമേല്‍ പരമശാന്തനും പക്വമതിയുമായ ഭ്രാതാവിന്റെ വചനങ്ങള്‍ കുളിര്‍മഴയാകുന്നു. തീയില്‍ പഴുത്ത ലോഹത്തില്‍ പതിക്കുന്ന ജലബിന്ദു പോലെ ക്ഷണികമാണ് മനുഷ്യജന്മം. ധനം, ഐശ്വര്യം, യൗവനം എല്ലാം അസ്ഥിരം, അനിശ്ചിതം. പാമ്പിന്റെ വായിലകപ്പെട്ട തവള ഭക്ഷണം തേടുന്നതുപോലെ
കാലത്തിന്റെ പിടിയിലമര്‍ന്നവരുടെ ഭോഗതൃഷ്ണകള്‍ – അനുജനെ ശാന്തനാക്കുന്ന ജീവിതചിന്തയുടെ തത്ത്വസംഹിത.