തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കെ സഭയുടെ അവകാശങ്ങളെ ലംഘിക്കുന്ന നടപടി സ്വീകരിച്ച പിണറായി വിജയന്‍ പ്രതിപക്ഷനേതൃ സ്ഥാനമൊഴിയണമെന്ന് വി.മുരളീധരന്‍ എംഎല്‍എ. വീണ വിജയന്റെ ബിസിനസ് ഇടപാടുകള്‍ അവരുടെ ഔദ്യോഗിക കാര്യം മാത്രമാണെന്ന് നിയമസഭയില്‍ പറഞ്ഞ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയേയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശശിധരന്‍ കര്‍ത്ത 2024ല്‍ ഇഡിയ്‌ക്ക് നല്‍കിയ മൊഴി പുറത്തുവന്നതോടെ മാസപ്പടി കേസ് സംബന്ധിച്ച എല്ലാ കാര്യങ്ങളും വ്യക്തമായി. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് കരിമണല്‍ കമ്പനി വീണ വിജയന്റെ അക്കൗണ്ടിലേക്ക് പണം നല്‍കിയതെന്നും, മറിച്ച് ഏതെങ്കിലും സേവനത്തിന്റെ പേരിലല്ലെന്നുമാണ് ശശിധരന്‍കര്‍ത്തയുടെ മൊഴി.
മകളുടെ കമ്പനിക്ക് ലഭിച്ച പണത്തിന് പ്രത്യുപകാരമായി സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് കരിമണല്‍ കമ്പനിക്ക് എന്തൊക്കെ വഴിവിട്ട സഹായങ്ങളാണ് ചെയ്തുനല്‍കിയതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ജനങ്ങളോട് മാപ്പപേക്ഷിക്കണം. കരിമണല്‍ കമ്പനിയില്‍ നിന്ന് കൂടാതെ മറ്റെവിടെ നിന്നൊക്കെ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് എന്നതിനെക്കുറിച്ച് സമഗ്രമായ അന്വേക്ഷണം നടത്തണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു.
















