തിരുവനന്തപുരം: ഇന്റർനെറ്റ് ബിൽ കുടിശ്ശികയുടെ പേരിൽ പ്രവർത്തനരഹിതമായ മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ. ക്യാമറകൾ വീണ്ടും നിരത്തുകളിൽ സജീവമായി. തടസ്സപ്പെട്ടിരുന്ന ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിച്ചതോടെ കഴിഞ്ഞ ദിവസം മുതൽ ഗതാഗത നിയമലംഘനങ്ങൾക്ക് ഉദ്യോഗസ്ഥർ പിഴ ഈടാക്കിത്തുടങ്ങി.
സംസ്ഥാനത്തുടനീളമുള്ള 726 എ.ഐ. ക്യാമറകളാണ് ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി നിശ്ചലമായിരുന്നത്. ക്യാമറകൾ വീണ്ടും പൂർണ്ണ സജ്ജമായതോടെ മുൻ ദിവസങ്ങളിൽ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾ പരിശോധിച്ചു ഉടൻ തന്നെ വാഹന ഉടമകളുടെ ഫോണിലേക്ക് പിഴ നോട്ടീസുകൾ അപ്‌ലോഡ് ചെയ്യും.
മോട്ടോർ വാഹന വകുപ്പിനുവേണ്ടി എ.ഐ. ക്യാമറകൾ സ്ഥാപിച്ചതും പരിപാലിക്കുന്നതും പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ ആണ്. എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട് കെൽട്രോണിന് ലഭിക്കേണ്ട 55 കോടി രൂപയുടെ പ്രതിഫലം സർക്കാർ വകുപ്പുകളിൽ നിന്ന് ലഭിക്കാനുള്ളതായിരുന്നു കുരുക്കായത്. ക്യാമറകൾക്ക് ഇന്റർനെറ്റ് നൽകിയിരുന്ന സ്വകാര്യ സർവ്വീസ് പ്രൊവൈഡർ കമ്പനിക്ക് കെൽട്രോൺ നൽകാനുണ്ടായിരുന്നത് അഞ്ച് ലക്ഷത്തോളം രൂപ മാത്രമായിരുന്നു.
സാമ്പത്തിക പ്രതിസന്ധി കാരണം കെൽട്രോൺ ഈ തുക നൽകാൻ വൈകിയതിനെ തുടർന്ന് ജൂലൈ ആദ്യവാരത്തിൽ സ്വകാര്യ ഇന്റർനെറ്റ് കമ്പനി ക്യാമറകളിലേക്കുള്ള കണക്ഷനുകൾ വിച്ഛേദിക്കുകയായിരുന്നു.
റോഡ് സുരക്ഷാ അതോറിറ്റിയാണ് കെൽട്രോണിന് കുടിശ്ശിക തുക കൈമാറേണ്ടത്. ഇതുസംബന്ധിച്ച് വകുപ്പുകൾ തമ്മിലുള്ള ഉന്നതതല ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഇന്റർനെറ്റ് കമ്പനിക്ക് തുക കൈമാറി താൽക്കാലികമായി പ്രശ്നം പരിഹരിച്ചത്.
ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെ ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാത്തവർ, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുന്നവർ, അമിതവേഗതയിലുള്ള യാത്ര എന്നിവയടക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ എ.ഐ ക്യാമറകൾ കൃത്യമായി വീണ്ടും പകർത്തി തുടങ്ങിയിട്ടുണ്ട്.
മുൻ ദിവസങ്ങളിൽ ക്യാമറ ഓഫായതിനാൽ രക്ഷപ്പെട്ടെന്ന് കരുതിയ നിയമലംഘനങ്ങൾക്കും ഇനിമുതൽ പിഴയടക്കാനുള്ള ചെല്ലാനുകൾഫോണിലേക്ക് സന്ദേശമായി എത്തും.
















