India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ വിഡിയോ. ചോദ്യപേപ്പർ ചോർച്ചക്കെതിരെയുള്ള സർക്കാറിന്റെ നടപടികൾ വ്യക്തമാക്കി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് മോദി നന്ദി പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്തത്. ‘കഴിഞ്ഞ രാത്രി നിങ്ങളെ നേരിൽ കാണാൻ അവസരം ലഭിച്ചു. ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത വിഡിയോക്കുള്ള നിങ്ങളുടെ പ്രതികരണത്തിനും നിർദേശങ്ങൾക്കും എല്ലാവർക്കും നന്ദി’ -പുതിയ വിഡിയോയിൽ മോദി പറയുന്നു. കേന്ദ്രമന്ത്രിമാർ ഇൻസ്റ്റഗ്രാമിൽ സജീവമാകണമെന്ന് നേരത്തെ മോദി നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിഡിയോ പോസ്റ്റ് ചെയ്തത്. സാധാരണ എക്സിലൂടെയാണ് പ്രധാനമന്ത്രി സ്ഥിരമായി പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്.

ഫ്രണ്ട്സ് എന്നുപറഞ്ഞുകൊണ്ടാണ് മോദി പുതിയ വിഡിയോയും ആരംഭിച്ചത്.

ഒപ്പം വിഡിയോയുടെ അവസാന ഭാഗത്ത് “എന്നോടുള്ള നിങ്ങളുടെ സ്നേഹം നിലനിൽക്കും, ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും… നന്ദി സുഹൃത്തുക്കളേ,” എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിൽ പ്രതികൾക്കെതിരെ വെള്ളിയാഴ്ചത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തിൽ കൂടുതൽ ശക്തമായ നടപടികളുണ്ടാകുമെന്ന് നേരത്തേ മോദി വ്യക്തമാക്കിയിരുന്നു. ചോദ്യപ്പേപ്പർ ചോർച്ച കേസുകൾ കൈകാര്യം ചെയ്യാൻ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് ഡൽഹി ഹൈക്കോടതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മോദിയുടെ വിഡിയോ സന്ദേശം എത്തിയത്.

ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തെരുവിൽ പ്രതിഷേധത്തിലുള്ള വിദ്യാർഥികളെ അഭിസംബോധനം ചെയ്ത് വ്യാഴാഴ്ച പാതിരാത്രിയിലാണ് പ്രധാനമന്ത്രി ആദ്യ വിഡിയോ സന്ദേശം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത്.

ഒറ്റരാത്രികൊണ്ട് നരേന്ദ്ര മോദിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ 10 ലക്ഷത്തിലധികം ഫോളോവേഴ്സാണ് കൂടിയത്. ഇതോടെ പ്രധാനമന്ത്രിയുടെ ആകെ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 102 മില്യൺ (10.20 കോടി) കടന്നു. തന്റെ വീഡിയോക്ക് ലഭിച്ച ജനപ്രീതി ചൂണ്ടിക്കാണിച്ചാണ് കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പ്രധാനമന്ത്രി മന്ത്രിമാർക്കും എംപിമാർക്കും നിർദേശം നൽകിയത്. വികസന വിവരങ്ങൾ പങ്കുവെക്കുന്നതിന് പകരം റീലുകളും തത്സമയ സംവാദങ്ങളും വഴി പുതിയ തലമുറയുമായി നേരിട്ട് ബന്ധം സ്ഥാപിക്കാൻ മന്ത്രിമാരോടും എംപിമാരോടും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.