രാമനും ലക്ഷ്മണനും, സീതയും മരവുരി ധരിച്ച് രഥമേറി അയോദ്ധ്യ വിട്ടു. തങ്ങളുടെ പ്രിയ രാജകുമാരന്റേയും രാജകുമാരിയുടേയും വനയാത്രാദൃശ്യങ്ങള്‍ അയോദ്ധ്യാവാസികള്‍ക്ക് അസഹനീയ വേദനയായി. ഈ വേര്‍പാട് സഹിക്കാനാവാതെ ആബാലവൃദ്ധം ആ രഥത്തിന് പിന്നാലെ കരഞ്ഞുനടന്നു.
സന്ധ്യയോടെ രാമനും സംഘവും തമസാ നദിയുടെ കരയിലെത്തി. ആ ദിവസം ജലമൊഴികെ ഒന്നും അവര്‍ കഴിച്ചില്ല. രാത്രി രാമനും സീതയും ഒരു മരത്തിന്‍ കീഴില്‍ വിശ്രമിച്ചപ്പോള്‍ ലക്ഷ്മണന്‍ കയ്യില്‍ വില്ലുമായി അവര്‍ക്ക് കാവല്‍ നിന്നു. ജനങ്ങളുടെ സ്‌നേഹമറിയുന്നതുകൊണ്ട് എല്ലാവരും ഗാഢനിദ്രയിലായപ്പോള്‍, സുമന്ത്രര്‍ ശബ്ദമുണ്ടാക്കാതെ രഥം ഓടിച്ച് മൂവരെയും ഉള്‍ക്കാട്ടിലേക്ക് കൊണ്ടുപോയി.
ഗുഹസംഗമം
രാജരഥം കാട്ടുവഴികളും നദികളും കടന്ന്, ഒടുവില്‍ ഗംഗാനദിയുടെ തീരത്തെത്തി. രാമസീതാലക്ഷ്മണന്മാരെ അവിടെയിറക്കി സുമന്ത്രര്‍ തേരുമായി അയോദ്ധ്യക്കു മടങ്ങി. ലക്ഷ്മണന്‍ കാവലായി നില്‍ക്കവേ ആ രാത്രിയും രാമനും സീതയും ഒരു മരക്കീഴില്‍ വിശ്രമിച്ചു. അവിടെയവര്‍, നിഷാദരാജാവായ ഗുഹനെ കണ്ടു. രാമനോടുള്ള അനന്തമായ ഭക്തിയോടെ, സ്‌നേഹത്തോടെ, ഗുഹന്‍ ഫലങ്ങളും പുഷ്പങ്ങളും കൊണ്ടുവന്നു രാമന്റെ പാദങ്ങളില്‍ വീണു നമസ്‌കരിച്ചു. രാമന്‍ സ്‌നേഹപൂര്‍വ്വം ഗുഹനെ ആലിംഗനം ചെയ്തു.
രാമന്‍ തങ്ങളുടെ വനവാസം ലളിതമാക്കാന്‍ മുടി ജടകെട്ടാനുള്ള വടവൃക്ഷപ്പാല്‍ കൊണ്ടുവരാന്‍ ഗുഹനോട് ആവശ്യപ്പെട്ടു. ആ രാത്രി, ലക്ഷ്മണനും ഗുഹനും ഒരുമിച്ച് ഉറക്കമിളച്ച് മരച്ചുവട്ടില്‍ വിശ്രമിക്കുന്ന സീതയ്‌ക്കും രാമനും കാവല്‍ നിന്നു. അപ്പോള്‍ ലക്ഷ്മണന്‍, കര്‍മ്മത്തിന്റെയും വിധിയുടെയും അര്‍ത്ഥതലങ്ങളും തത്ത്വങ്ങളും ഗുഹനു വിശദീകരിച്ചുകൊടുത്തു: ”സുഖവും ദു:ഖവും ജീവിതത്തിന്റെ ഭാഗമാണ്; അത് നമ്മുടെ കര്‍മ്മംഫലങ്ങളാലാണ് ഉണ്ടാവുന്നത്. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും മനുഷ്യര്‍ക്കും ഇത് ഒഴിവാക്കാനാകില്ല. എന്നാല്‍ ജ്ഞാനികള്‍ അതിനെ സമചിത്തതയോടെ സ്വീകരിക്കുന്നു.”
പ്രഭാതത്തില്‍ അവരെ നദി കടത്താനായി തോണി കൊണ്ടു വന്നു. തോണിയില്‍ കയറവേ, സീത ഗംഗാദേവിയെ പ്രാര്‍ത്ഥിച്ചു. മറുകരയെത്തിയപ്പോള്‍ ഗുഹനെ ആലിംഗനം ചെയ്ത് രാമന്‍ യാത്രയാക്കി.

വാല്‍മീകിയുടെ കഥ
അവിടെ നിന്ന്, അവര്‍ ഭരദ്വാജമുനിയുടെ ആശ്രമത്തിലെത്തി. ഒരു രാത്രി മുഴുവന്‍ ആത്മീയചിന്തകള്‍ പങ്കുവച്ച് പ്രഭാതമായപ്പോള്‍ ഭരദ്വാജന്‍ അവരെ പ്രശാന്തസുന്ദരമായ ചിത്രകൂടപര്‍വ്വത പ്രദേശത്തേക്കുള്ള വഴികാട്ടിക്കൊടുത്തു. പിന്നീടവര്‍ വാല്മീകിമുനിയുടെ ആശ്രമത്തിലെത്തി.
രാമനെ വാല്‍മീകി ആദരവോടെ സ്വീകരിച്ചു. തങ്ങള്‍ക്ക് താമസിക്കുവാന്‍ പറ്റിയ ഇടം എവിടെയാണ് എന്ന് രാമന്‍ ചോദിച്ചപ്പോള്‍ വാല്‍മീകി പറഞ്ഞു: ”രാമാ, നിനക്ക് താമസിക്കാന്‍ പറ്റിയത് രാഗദ്വേഷങ്ങള്‍ ഇല്ലാത്ത മനസ്സുകളിലാണ്. എല്ലാവരെയും സമരായി കാണുന്ന ഹൃദയങ്ങളിലാണ്. ദ്വന്ദഭാവം തീണ്ടാത്ത മാമുനിമാരുടെ ഹൃദ്കമലങ്ങളിലാണ്. ധര്‍മ്മപാതയില്‍ വര്‍ത്തിച്ച് സദാ നിന്റെ അപദാനങ്ങള്‍ പാടുന്നയിടങ്ങളാണ് നിനക്ക് താമസിക്കാന്‍ ഉത്തമം.”
ചിത്രകൂടം
വാല്മീകി ചിത്രകൂടത്തിന് സമീപത്തുള്ള സുന്ദരമായ ഒരു സ്ഥലം രാമന് കാണിച്ചുകൊടുത്തു. അവിടെ രാമനും സീതയും ലക്ഷ്മണനും ഒരു ചെറിയ പര്‍ണ്ണശാല നിര്‍മ്മിച്ച് വനവാസം ആരംഭിച്ചു.
അമ്മ സുമിത്ര ഉപദേശിച്ചതുപോലെ ലക്ഷ്മണന്‍ ജ്യേഷ്ഠനെയും ജ്യേഷ്ഠത്തിയമ്മയെയും അതീവ ശ്രദ്ധയോടെ ഉറക്കമിളച്ചു നിന്നു സംരക്ഷിച്ചു.
















