വാഷിങ്ടൺ : കഴിഞ്ഞയാഴ്ചയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ഭീഷണിപ്പെടുത്തിയത്. ഇപ്പോൾ അദ്ദേഹം മറ്റൊരു പ്രസ്താവന ഇറക്കി. അത് മറ്റൊന്നുമല്ല തനിക്ക് അത് സ്വന്തമായി ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. തന്റെ നഗരത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ സ്വന്തമായി അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം യുഎസ് കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട് . ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കാൻ തന്റെ നഗരത്തിന് കഴിയില്ലെന്നാണ് സോഹ്‌റാൻ മംദാനി ചൊവ്വാഴ്ച വൈകി പറഞ്ഞത്.
നെതന്യാഹുവിനെ യുദ്ധ കുറ്റവാളി എന്ന് വിശേഷിപ്പിച്ചുകൊണ്ട് മംദാനി സോഷ്യൽ മീഡിയയിൽ ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. ന്യൂയോർക്ക് നഗരത്തിൽ നെതന്യാഹുവിന് സ്വാഗതമില്ല. “ഈ വാറണ്ട് നടപ്പിലാക്കാൻ ഞങ്ങൾക്ക് സ്വതന്ത്രമായ നിയമപരമായ അധികാരമില്ലെന്ന് വ്യക്തമാണ്. എന്നിരുന്നാലും, ഫെഡറൽ സർക്കാരിന് ആ അധികാരമുണ്ട്, ഐസിസിയിൽ ചേരാനും ഈ വാറണ്ട് നടപ്പിലാക്കാനും ഞാൻ അവരോട് അഭ്യർത്ഥിക്കുന്നു,” – സൊഹ്‌റാൻ മംദാനി പറഞ്ഞു.
സെപ്റ്റംബറിൽ ഐക്യരാഷ്‌ട്രസഭയുടെ പൊതുസഭയ്‌ക്കായി നെതന്യാഹു ന്യൂയോർക്ക് സന്ദർശിച്ചാൽ അറസ്റ്റ് ചെയ്യാൻ കഴിയുമോ എന്ന് താനും നഗരത്തിലെ നിയമ വകുപ്പും ചർച്ച ചെയ്തുവരികയാണെന്ന് സൊഹ്‌റാൻ മംദാനി മുമ്പ് പറഞ്ഞിരുന്നു. ഇപ്പോൾ എല്ലാ നിയമപരമായ വഴികളും പരിശോധിച്ച ശേഷം ന്യൂയോർക്ക് നഗരത്തിന് മാത്രം നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ നിയമപരമായ അധികാരമില്ലെന്ന് മംദാനി ഭരണകൂടം നിഗമനത്തിലെത്തിയത്.
എന്നാൽ മംദാനിയുടെ പ്രസ്താവനയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പറഞ്ഞത് മറ്റൊന്നാണ്. നെതന്യാഹു അമേരിക്കയിൽ ഉള്ളിടത്തോളം കാലം, ഒരു കാരണവശാലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ല എന്നാണ്.
അതേസമയം ഐക്യരാഷ്‌ട്രസഭയിലെ (യുഎൻ) ഇസ്രായേൽ അംബാസഡർ ഡാനി ഡാനോൺ മേയർ മംദാനിക്ക് പ്രതികരണം നൽകി. മതി, മതി, ഹമാസിനെ പ്രോത്സാഹിപ്പിക്കാനല്ല, ന്യൂയോർക്കിലെ ജനങ്ങളെ സേവിക്കാനാണ് നിങ്ങളെ തിരഞ്ഞെടുത്തത്. നിങ്ങളുടെ ജോലി ചെയ്യുക എന്ന് പറഞ്ഞു.
യുദ്ധക്കുറ്റകൃത്യങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും ചുമത്തി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ 2024-ലാണ് അന്താരാഷ്‌ട്ര ക്രിമിനൽ കോടതി (ഐസിസി) അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഗാസ യുദ്ധത്തിൽ പട്ടിണി ഒരു ആയുധമായി ഉപയോഗിച്ചതായും സാധാരണക്കാരെ ലക്ഷ്യം വച്ചതായും കോടതി ആരോപിക്കുന്നു. എന്നിരുന്നാലും ഇസ്രായേൽ ഉദ്യോഗസ്ഥർ ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു.
















