ന്യൂഡല്‍ഹി: ജൂലൈ 20, 21 തീയതികളില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ പ്രതിഷേധങ്ങളും തുടര്‍ന്നുണ്ടായ സംഘര്‍ഷാവസ്ഥയും മുന്‍കൂട്ടി ആസൂത്രണം ചെയ്ത നീക്കത്തിന്റെ ഭാഗമായിരുന്നോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കും പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കും നടത്തിയ മാര്‍ച്ചും, അതിന് ദിവസങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ എംബസി പുറത്തിറക്കിയ മുന്നറിയിപ്പും, ദേശീയ കര്‍ഷക സംഘടനകളുടെ പ്രതിഷേധ ആഹ്വാനവും ഈ ചര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുകയാണ്.
ജൂലൈ 17-ന്, അതായത് സംഭവങ്ങള്‍ക്ക് മൂന്ന് ദിവസം മുമ്പ്, ഡല്‍ഹിയിലെ അമേരിക്കന്‍ എംബസി അമേരിക്കന്‍ പൗരന്മാര്‍ക്കായി പ്രത്യേക യാത്രാ ജാഗ്രതാനിര്‍ദേശം പുറത്തിറക്കിയിരുന്നു. ജൂലൈ 20, 21 തീയതികളില്‍ മധ്യ ഡല്‍ഹിയില്‍ വലിയ ജനക്കൂട്ടം, ഗതാഗത തടസ്സം, കര്‍ശന സുരക്ഷാ നിയന്ത്രണങ്ങള്‍ എന്നിവ ഉണ്ടാകുമെന്ന് അതില്‍ വ്യക്തമാക്കിയിരുന്നു. ജന്തര്‍ മന്തര്‍, പാര്‍ലമെന്റ് പരിസരം, കിസാന്‍ ഘട്ട് എന്നിവയും മുന്നറിയിപ്പില്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു.
അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പില്‍ ജൂലൈ 21-ന് ഏകദേശം 250 ദേശീയ കര്‍ഷക സംഘടനകളുടെ കൂട്ടായ്‌മ കിസാന്‍ ഘട്ടില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും അതിന്റെ ഭാഗമായി വലിയ ജനക്കൂട്ടം പ്രതീക്ഷിക്കപ്പെടുന്നുവെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കുന്ന ജൂലൈ 20-നും വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പരാമര്‍ശമുണ്ടായിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നേതാക്കളെയും പ്രവര്‍ത്തകരെയും ഡല്‍ഹിയിലേക്ക് അണിനിരത്തിയിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും ഉള്‍പ്പെടെ വലിയ സംഘമാണ് തലസ്ഥാനത്ത് എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ ഒരേസമയം പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാനും പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നു.
നീറ്റ് വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടത്താമെന്ന ധാരണ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങുമായുള്ള ചര്‍ച്ചയില്‍ ഉണ്ടായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജി ആവശ്യപ്പെട്ട് സമരം കടുപ്പിക്കുകയും പ്രധാനമന്ത്രിയുടെ വസതിയിലേക്കും തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്കും മാര്‍ച്ച് നടത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
ഇതോടെയാണ് രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പൊലീസ് തടഞ്ഞത്. പ്രിയങ്കയെ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കും രാഹുലിനെ ഛത്രശാല്‍ സ്റ്റേഡിയത്തിലെ പൊലീസ് സംവിധാനത്തിലേക്കുമാണ് മാറ്റിയത്. ഇത് ക്രിമിനല്‍ കേസിന്റെ ഭാഗമായ അറസ്റ്റല്ലെന്നും, നിയമ-സമാധാന സാഹചര്യം നിയന്ത്രിക്കുന്നതിനായുള്ള പ്രതിരോധ നടപടിയാണെന്നും പൊലീസ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ ശാന്തമായതോടെ ഇരുവരെയും വിട്ടയക്കുകയും ചെയ്തു.
സംഭവപരമ്പരയിലെ മറ്റൊരു ശ്രദ്ധേയമായ വസ്തുത, ഡല്‍ഹിയില്‍ വലിയ പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് അമേരിക്കന്‍ എംബസി മൂന്ന് ദിവസം മുമ്പ് തന്നെ കൃത്യമായി മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നതാണ്. എംബസികള്‍ പൊതുവെ പ്രാദേശിക ഭരണകൂടത്തിന്റെ അറിയിപ്പുകള്‍, സുരക്ഷാ ഏജന്‍സികളുടെ വിവരങ്ങള്‍, പൊതുപരിപാടികളുടെ ഷെഡ്യൂളുകള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് യാത്രാ മുന്നറിയിപ്പുകള്‍ പുറപ്പെടുവിക്കാറുള്ളത്. എന്നാല്‍ ഈ മുന്നറിയിപ്പും പിന്നീട് നടന്ന സംഭവങ്ങളും തമ്മിലുള്ള സാമ്യം രാഷ്‌ട്രീയ വൃത്തങ്ങളില്‍ പുതിയ ചോദ്യങ്ങള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസ് പ്രതിഷേധം, ദേശീയ കര്‍ഷക സംഘടനകളുടെ ആഹ്വാനം, അമേരിക്കന്‍ എംബസിയുടെ മുന്‍കൂര്‍ മുന്നറിയിപ്പ് എന്നിവയെല്ലാം ഒരേ സമയത്ത് ഉണ്ടായത് യാദൃച്ഛികമാണോ, അതോ വിപുലമായ സമര ആസൂത്രണത്തിന്റെ ഭാഗമായിരുന്നോയെന്ന ചോദ്യമാണ് ഇപ്പോള്‍ രാഷ്‌ട്രീയ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്നത്.
















