Kerala

ആസൂത്രണം പാളുന്നു: സോളാര്‍ എനര്‍ജിക്ക് കണക്കില്ല; ഇരുട്ടില്‍ത്തപ്പി കെഎസ്ഇബി

Published by
ഗോപന്‍ ചുള്ളാളം

തിരുവനന്തപുരം: കടുത്ത വൈദ്യുതിക്ഷാമം നേരിടുമ്പോഴും യഥേഷ്ടം വൈദ്യുതി ലഭ്യമാകുമായിരുന്ന ഗാര്‍ഹിക പുരപ്പുറ സോളാര്‍ പദ്ധതികള്‍ നിരുത്സാഹപ്പെടുത്തുന്ന കെഎസ്ഇബിക്ക് നിലവില്‍ ലഭ്യമാകുന്ന സോളാര്‍ എനര്‍ജിയുടെ കൃത്യമായ കണക്കുകളും കൈവശമില്ലെന്ന് സൂചന.

കണക്കുകളില്‍ അവ്യക്തത വന്നതോടെ ആസൂത്രണത്തിലും പാളിച്ചയെന്ന് ആക്ഷേപമുയരുന്നു. സംസ്ഥാനത്ത് നിലവില്‍ നാലരലക്ഷത്തിലധികം ഉപഭോക്താക്കളില്‍ നിന്നാണ് കെഎസ്ഇബിക്ക് സോളാര്‍ എനര്‍ജി ലഭിക്കുന്നത്. ഇതില്‍ 4,25,282 വീടുകളാണ്. മൊത്തം സോളാര്‍ എനര്‍ജിയുടെ 94 ശതമാനത്തോളവും ഇങ്ങിനെ ലഭിക്കുന്നതാണ്. കടകള്‍, ഓഫീസുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള 21,577 വാണിജ്യ സ്ഥാപനങ്ങളില്‍ നിന്ന് സോളാര്‍ എനര്‍ജി ലഭ്യമാണ്. വലിയ ഫാക്ടറികളും നിര്‍മ്മാണ യൂണിറ്റുകളും ഉള്‍പ്പെടുന്ന 1,190 വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും കൃഷി ആവശ്യങ്ങള്‍ക്കായി സോളാര്‍ സ്ഥാപിച്ച 2,491 ഉപഭോക്താക്കളില്‍ നിന്നും ഗ്രിഡിലേക്ക് വൈദ്യുതി എത്തുന്നു.

കേരളത്തിലെ സോളാര്‍ പ്ലാന്റുകളുടെ ആകെ ഇന്‍സ്റ്റാള്‍ഡ് കപ്പാസിറ്റി 2,508 മെഗാവാട്ട് ആണ്. ഇവയില്‍ നിന്നെല്ലാം കൂടി ദിവസം ശരാശരി 8 മുതല്‍ 10 മില്യണ്‍ യൂണിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. കേരളത്തിലെ കാലാവസ്ഥയനുസരിച്ച് ഒരു കിലോവാട്ട് ശേഷിയുള്ള ഒരു പ്ലാന്റില്‍ നിന്ന് പ്രതിദിനം ശരാശരി 4 യൂണിറ്റ് വൈദ്യുതി ലഭിക്കും. സാധാരണ വീടുകളില്‍ സ്ഥാപിക്കുന്ന 3 കിലോവാട്ട് സോളാര്‍ പ്ലാന്റില്‍ നിന്ന് പ്രതിദിനം 12 മുതല്‍ 15 യൂണിറ്റ് വരെ വൈദ്യുതി ലഭിക്കുന്നുണ്ട്. എന്നാല്‍ ഒരുദിവസം എല്ലാ യൂണിറ്റുകളിലുമായി എത്ര വൈദ്യുതി ഗ്രിഡിലേക്ക് ലഭിക്കുന്നുണ്ടെന്ന് ചോദിച്ചാല്‍ കൈമലര്‍ത്താനേ കെഎസ്ഇബിക്ക് കഴിയുന്നുള്ളു. സാമ്പത്തിക ബാധ്യത പറഞ്ഞ് സ്മാര്‍ട്ട് മീറ്റര്‍ ഒഴിവാക്കിയതാണ് ഈ ആശയക്കുഴപ്പത്തിന് പ്രധാന കാരണം.

കേന്ദ്ര സര്‍ക്കാരിന്റെ പിഎം സൂര്യ ഘര്‍ പദ്ധതിയുടെ സഹായത്തോടെ സോളാര്‍ സ്ഥാപിക്കുന്ന വീടുകളുടെ എണ്ണം വളരെ വേഗത്തില്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ സോളാര്‍ സ്ഥാപിച്ചവരില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് പ്രതിഫലം നല്‍കുന്ന കാര്യത്തില്‍ കെഎസ്ഇബി ചാഞ്ചാട്ടം തുടങ്ങി. ഇത് സോളാര്‍ പദ്ധതികള്‍ വ്യാപകമാകുന്നതിന് താത്കാലികമായി തിരിച്ചടിയായി.

പകല്‍ സമയങ്ങളില്‍ സോളാര്‍ പ്ലാന്റുകളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി സംഭരിച്ചുവച്ച് രാത്രിയില്‍ ഉപയോഗിക്കാനുള്ള സാങ്കേതിക സൗകര്യവും കെഎസ്ഇബി ഇതുവരെ തയ്യാറാക്കിയിട്ടില്ല. കാസര്‍കോഡ് (മയിലാട്ടി), കണ്ണൂര്‍ (ശ്രീകണ്ഠാപുരം), മലപ്പുറം, തിരുവനന്തപുരം, ബ്രഹ്‌മപുരം എന്നിവിടങ്ങളില്‍ വന്‍കിട ബാറ്ററി സ്റ്റോറേജ് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണ്.

 

Recent Posts