ഇരുപത്തിമൂന്നാം ഫിഫ ലോകകപ്പിന് ഇന്നലെ തിരശ്ശീല വീണു. അര്‍ജന്റീനയെ കളി പഠിപ്പിച്ചുകൊടുത്ത സ്പാനിഷ് കാളക്കൂറ്റന്മാര്‍ കാല്‍പ്പന്തുകളിയിലെ വിശ്വരാജാക്കന്മാര്‍. 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഏക ഗോളിനാണ് സ്പെയിന്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം ലോക കിരീടം സ്വപ്നം കണ്ട് യുഎസിലെത്തിയ മെസിയും സംഘവും കണ്ണീരോടെ മൈതാനത്തിരുന്നു. ന്യൂജഴ്‌സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തില്‍ എണ്‍പതിനായിരത്തിലേറെ ഫുട്ബോള്‍ ആരാധകരെ സാക്ഷിയാക്കി നടന്ന പോരാട്ടത്തില്‍ സ്പെയിനിന്റെ ടിക്കി ടാക്ക ശൈലിക്കു മുന്നില്‍ അര്‍ജന്റീന ഭൂരിഭാഗവും കാഴ്ചക്കാരായിരുന്നു. ഒരിക്കല്‍ പോലും പ്രതിരോധം പിളര്‍ത്തി ഗോള്‍വല ലക്ഷ്യമാക്കി ഒരൊറ്റ ഷോട്ടുപോലും പായിക്കാന്‍ ലോക ഫുട്ബോളിലെ മിശിഹ ലയണല്‍ മെസിക്കും സംഘത്തിനും കഴിഞ്ഞില്ല എന്നതുതന്നെ മത്സരത്തില്‍ സ്പെയിനിന്റെ അപ്രമാദിത്വം വ്യക്തമാക്കുന്നതാണ്.
ഫൈനല്‍ വിസില്‍ മുഴങ്ങി സ്പാനിഷ് താരങ്ങള്‍ മൈതാനത്ത് ആഹ്ലാദനൃത്തം ചവിട്ടി ആര്‍ത്തുവിളിച്ചു ആഘോഷിക്കുമ്പോള്‍ കണ്ണീരണിഞ്ഞ മെസ്സിയുടെ മുഖം ഏതൊരു ഫുട്ബോള്‍ ആരാധകന്റെയും മനസ്സില്‍ എക്കാലവും മിന്നിമറയും. ലോക ഫുട്ബോളിന്റെ ചരിത്രത്തില്‍ മൂന്ന് ലോകകപ്പ് ഫൈനലുകളിലേക്ക് തന്റെ രാജ്യത്തെ നയിച്ച ഏക നായകന്‍ എന്ന അജയ്യമായ സിംഹാസനത്തില്‍ ഇരിക്കുമ്പോഴും, ലയണല്‍ മെസ്സിയുടെ കണ്ണുകള്‍ ശൂന്യതയിലേക്ക് നോക്കുകയായിരുന്നു. ആ ദൃശ്യം ഒരു കളിയുടെ അവസാനം മാത്രമായിരുന്നില്ല, മറിച്ച് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മനോഹരമായ ഒരു അധ്യായത്തിന്റെ അവസാനം കൂടിയായിരുന്നു. കാരണം ഇനിയൊരു ലോകകപ്പില്‍ മെസി കളിക്കാനുണ്ടാവില്ല. ഇപ്പോള്‍ 39 വയസായ മെസിക്ക് അടുത്ത ലോകകപ്പാകുമ്പോള്‍ പ്രായം 43 കടക്കും.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടം ഉയര്‍ത്തി കാല്‍പ്പന്തുകളിയുടെ വിശ്വമാമാങ്കത്തില്‍ നിന്ന് രാജകീയമായി പടിയിറങ്ങുക എന്ന സ്വപ്നവുമായി ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങിയെങ്കിലും അര്‍ജന്റീനയുടെയും മെസിയുടെയും നിഴല്‍ മാത്രമായിരുന്നു ലോകം മുഴുവന്‍ ഉറ്റുനോക്കിയ പോരാട്ടത്തില്‍ കണ്ടത്. കളിയില്‍ ഒരിക്കല്‍ പോലും താളം കണ്ടെത്താന്‍ കഴിയാതെ മൈതാനത്ത് അനാഥപ്രേതങ്ങളെപ്പോലെ ഉഴറിയ മെസിയും എന്‍സോയും ഡി പോളും മക്അലിസ്റ്ററുമടങ്ങിയ താരനിരയ്‌ക്ക് 120 മിനിറ്റ് നീണ്ട കളിയില്‍ ഒരിക്കല്‍ പോലും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല.
സ്പെയിനിന്റെ ടിക്കി ടാക്ക ശൈലിക്ക് മുന്നില്‍ ലാറ്റിനമേരിക്കന്‍ കരുത്തര്‍ നിസ്സഹായരായി മാറുന്ന കാഴ്ച അര്‍ജന്റീന ആരാധകരുടെ കണ്ണുനിറയിച്ചു.
മത്സരത്തിന്റെ കണക്കുനോക്കിയാല്‍ മതി സ്പാന്ഷ് പടയുടെ ആധികാരികത തിരിച്ചറിയാന്‍. 65 ശതമാനത്തിലേറെ പന്ത് കൈവശം വെച്ച അവര്‍ 12 ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകള്‍ അടക്കം ആകെ 20 തവണയാണ് എതിര്‍വല ലക്ഷ്യം വച്ചത്. എന്നാല്‍ മെസിപ്പടയ്‌ക്ക് 120 മിനിറ്റ് മത്സരത്തിനിടെ ഒരിക്കല്‍ പോലും സ്പാനിഷ പ്രതിരോധം പിളര്‍ത്തി ഓണ്‍ ടാര്‍ഗറ്റിലേക്ക് ഒറ്റ ഷോട്ട് പോലും തൊടുക്കാനായില്ല. റെഗുലര്‍ സമയത്ത് ഒരു ഷോട്ടുപോലും അവര്‍ക്ക് പായിക്കാനായില്ല.
പരുക്കന്‍ അര്‍ജന്റീന
സ്പാനിഷ് ആധിപത്യത്തിന് മുന്നില്‍ പതറിയ അര്‍ജന്റീന പലപ്പോഴും കളിയില്‍ പരുക്കന്‍ അടവുകള്‍ പുറത്തെടുക്കുകയും ചെയ്തു. അതിന്റെ ഫലമായാണ് അഞ്ച് മഞ്ഞക്കാര്‍ഡുകളും ഒരു ചുവപ്പുകാര്‍ഡും അവര്‍ക്ക് ലഭിച്ചത്. സ്പെയിനിന് വിജയഗോള്‍ നേടാന്‍ 106-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നത് അര്‍ജന്റീന പ്രതിരോധത്തിന്റെ മികവുകൊണ്ടായിരുന്നില്ല, മറിച്ച് ഗോളി എമിലിയാനോ മാര്‍ട്ടിനസിന്റെ മിന്നുന്ന ഫോമിനെ തുടര്‍ന്നാണ്. ഓണ്‍ ടാര്‍ഗറ്റിലേക്ക് സ്പാനിഷ് താരങ്ങള്‍ പായിച്ച 11 ഷോട്ടുകളാണ് മാര്‍ട്ടിനസ് രക്ഷപ്പെടുത്തിയത്. ഒരു ലോകകപ്പ് ഫൈനലില്‍ ഒരു ഗോള്‍കീപ്പര്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇന്നലെ എമിലിയാനോ മാര്‍ട്ടിനസിന്റേത്.
കളി മുറുകുന്തോറും പന്ത് ഒന്ന് തൊടാന്‍ പോലും അവസരം കിട്ടാതെ അര്‍ജന്റീന താരങ്ങള്‍ ഉഴറിയപ്പോള്‍ അവര്‍ പരുക്കന്‍ ശൈലി പുറത്തെടുത്തു. സൗന്ദര്യവും താളവും കാല്പനികതയും ഒത്തുചേരുന്ന ഫുട്ബോളിന് പകരം ഫൗളുകളും തര്‍ക്കങ്ങളും കളം കൈയടക്കി. ലിയാന്‍ഡ്രോ പരെഡെസ് രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന് മിനിറ്റുകള്‍ക്കകം സ്പാനിഷ് താരം റോഡ്രിയെ ഫൗള്‍ ചെയ്തതും തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളും മത്സരത്തിന്റെ അന്തരീക്ഷം വഷളാക്കി. പിന്നീട് കളി പലപ്പോഴും വാക്കുതര്‍ക്കങ്ങളിലേക്കും കൈയാങ്കളിയിലേക്കും നീങ്ങിയത് ഫുട്ബോളിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തി. നിശ്ചിത സമയം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പരിക്ക് സമയത്തിന്റെ മൂന്നാം മിനിറ്റില്‍ മധ്യനിര താരം എന്‍സോ ഫെര്‍ണാണ്ടസിന് നിയന്ത്രണം വിട്ടത് അര്‍ജന്റീനയ്‌ക്ക് വന്‍ തിരിച്ചടിയായി.
സ്പാനിഷ് യുവതാരവും പ്രതിരോധം കണ്ണിലെണ്ണയൊഴിച്ചെന്ന വണ്ണം കാത്തുസൂക്ഷിക്കുകയും ചെയ്ത 19 കാരന്‍ പൗ ക്യൂബാര്‍സിയെ അനാവശ്യമായി ഫൗള്‍ ചെയ്തതിന് ചെല്‍സി മിഡ്ഫീല്‍ഡര്‍കൂടിയായ എന്‍സോ ഫെര്‍ണാണ്ടസിന് റഫറി സ്ലാവ്കോ വിന്‍സിച്ച് രണ്ടാമത്തെ മഞ്ഞക്കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും നല്‍കി പുറത്താക്കി. ഇതോടെ അര്‍ജന്റീന പത്തുപേരായി ചുരുങ്ങി. ലോകകപ്പിന്റെ ഫൈനല്‍ പോലൊരു മത്സരത്തില്‍ ഒരാളുടെ കുറവ് ആ ടീമിനെ എങ്ങനെ ബാധിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിന് മുന്‍പ് കളിയുടെ 44-ാം മിനിറ്റില്‍ പ്രതിരോധ നിരയിലെ വിശ്വസ്തന്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസ് പരിക്കേറ്റ് തിരിച്ചുകയറിപ്പോള്‍ തന്നെ അര്‍ജന്റീനയുടെ താളം ഏറെക്കുറെ തെറ്റിയിരുന്നു. പിന്നാലെ എന്‍സോയുടെ പുറത്താകല്‍ കൂടിയായപ്പോള്‍ അത് പൂര്‍ണമാവുകയും ചെയ്തു.
ഗോളാരവം
അധികസമയത്തേക്ക് നീണ്ട കളിയുടെ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ മെസിയെയും സംഘത്തെയും കണ്ണീരണിയിച്ച് സ്പെയിനിന്റെ വിജയഗോള്‍. നിക്കോയുടെ ഹെഡര്‍ പാസില്‍ നിന്നായിരുന്നു ഗോള്‍. യമാലിന്റെ വലതു പാര്‍ശ്വത്തിലെ മുന്നേറ്റമാണ് ഗോളിലേക്കുള്ള വഴിതുറന്നത്. യമാല്‍ നല്‍കിയ പാസ് പെഡ്രോ പോറോയിലേക്ക്. പോറോ ഉയര്‍ത്തി നല്‍കിയ പാസ് നിക്കോയുടെ തലയിലേക്ക്. അളന്നുമുറിച്ച് നിക്കോ നല്‍കിയ പാസില്‍ ഫെറാന്‍ ടോറസിന്റെ ഷോട്ട് വലയിലേക്കെത്തിയതോടെ കാല്‍പ്പന്തുകളിയിലെ കാവ്യനീതിക്ക് പൂര്‍ണതയായി. ഇതോടെ മെറ്റ്ലൈഫ് സ്റ്റേഡിയം ചുവപ്പണിഞ്ഞു. ആ ഒരൊറ്റ ഗോള്‍ അര്‍ജന്റീനയുടെ എല്ലാ പ്രതീക്ഷകളും തല്ലിക്കെടുത്തി. കളിയില്‍ ആദ്യമായി ഒരു ഷോട്ട് ഉതിര്‍ക്കാന്‍ പോലും അര്‍ജന്റീനക്ക് കഴിഞ്ഞത് 117-ാം മിനിറ്റിലായിരുന്നു. അത്രയും സമയം അവര്‍ മൈതാനത്തെ വെറും കാഴ്ചക്കാര്‍ മാത്രമായിരുന്നു. ലയണല്‍ മെസിയുടെ ആ ശ്രമം സ്പാനിഷ് പ്രതിരോധം തട്ടിയകറ്റിയതോടെ അര്‍ജന്റീനയുടെ പതനം പൂര്‍ത്തിയായി.
1958, 1962 ലോകകപ്പുകളില്‍ ബ്രസീല്‍ കിരീടം നേടിയതുപോലൊരു നേട്ടം കൊതിച്ചാണ് ഇത്തവണ മെസിയും സംഘം യുഎസിലേക്ക് എത്തിയത്. എന്നാല്‍ ഫൈനലില്‍ കളി മറന്ന, അച്ചടക്കം കൈവിട്ട ഒരു സംഘമായി അവര്‍ മാറിയതോടെ ആ സ്വപ്നം വെറും സ്വപ്നമായി അവശേഷിച്ചു.
48 രാജ്യങ്ങളുമായി ജൂണ്‍ മാസം 11ന് ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് തുടങ്ങിയ ഈ വിശ്വമാമാങ്കം അവസാനിക്കുമ്പോള്‍ സ്പെയിന്‍ തങ്ങളുടെ ശേഖരത്തിലേക്ക് രണ്ടാം ലോകകിരീടം എഴുതിച്ചേര്‍ത്തു. യൂറോ കപ്പിന് പിന്നാലെ ലോകകിരീടവും ചൂടി അവര്‍ ലോക ഫുട്ബോളിന്റെ പുതിയ ചക്രവര്‍ത്തിയാകുമ്പോള്‍ മറുവശത്ത് മെസി ഇതിഹാസ താരത്തിന്റെ യുഗത്തിന് അന്ത്യമാവുകയാണ്. ഇപ്പോള്‍ 39 വയസ്സുകാരനായ താരത്തിന് ഇനിയൊരു ലോകകപ്പ് കളിക്കാന്‍ ബാല്യമുണ്ടാവില്ല. അടുത്ത ലോകകപ്പാകുമ്പോള്‍ മെസിയുടെ പ്രായം 44ലേക്കെത്തും. എങ്കിലും, കണ്ണീരോടെ മൈതാനം വിടുന്ന വിഖ്യാതമായ പത്താം നമ്പര്‍ താരത്തിന്റെ ഇന്നലത്തെ ചിത്രം കാല്‍പ്പന്തുകളിയെ സ്നേഹിക്കുന്നവര്‍ക്ക് എക്കലാവും ഒരു നോവായി അവശേഷിക്കും.
ഫെറാന്‍ ടോറസിന്റെ വിജയ ഗോള്‍ 106-ാം മിനിറ്റില്‍
അധികസമയത്തിന്റെ രണ്ടാം പകുതി തുടങ്ങിയ ഉടനെ സ്പാനിഷ് നിര വലത് ഭാഗത്ത് കൂടി നടത്തിയ മുന്നേറ്റം. അര്‍ജന്റൈന്‍ മധ്യനിരയെ ഭേദിച്ച് മുന്നോട്ട് നീങ്ങിയ ലാമിന്‍ യമാലില്‍ നിന്നാണ് ഗോളിലേക്കുള്ള നീക്കം തുടങ്ങിയത്. യാമാലിന് പിന്നാലെയുള്ള റൈറ്റ് ബാക്ക് പെഡ്രോ പോറോയ്‌ക്കൊരു മൈനസ് പാസ്. പോറോ അര്‍ജന്റൈന്‍ ഗോള്‍ മുഖത്തേക്ക് നീണ്ടൊരു ഹൈബോള്‍. ഗോള്‍ പോസ്റ്റിന് വലത് ഭാഗത്തായി നിക്കോ വില്യംസിന്റെ തല പാകത്തിന് കിട്ടിയ പന്ത് മുന്നിലേക്ക് ഹെഡ് ചെയ്തിട്ടു. മിന്നല്‍ പോലെ അതിലേക്ക് പാഞ്ചെത്തിയ ഫെറാന്‍ ടോറസിന്റെ ഇടകാല്‍ കൊണ്ടുള്ള ബുള്ളറ്റ് ഷോട്ട് അര്‍ജന്റൈന്‍ വലയ്‌ക്കകത്തുകൂടി മേല്‍ക്കൂര തകര്‍ത്തു. നിക്കോ വില്യംസിലേക്ക് ക്രോസ് വന്നെത്തുന്നതിനെ കരുതി നിന്ന അര്‍ജന്റൈന്‍ കാവല്‍ക്കാരന്‍ എമിലിയാനോ മാര്‍ട്ടിനെസിന് ടോറസിന്റെ നീക്കത്തെ ജഡ്ജ് ചെയ്യാനായില്ല.
അര്‍ജന്റീനയ്‌ക്ക് ഒരു ഗോള്‍ ശ്രമങ്ങളും ഇന്നലെ ഉണ്ടായിരുന്നില്ല. ഓണ്‍ ടാര്‍ഗറ്റ് ഷോട്ടുകളുമുണ്ടായില്ല. അതേസമയം സ്‌പെയിന്‍ 16 ഗോള്‍ ശ്രമങ്ങളും 11 ഓണ്‍ ടാര്‍ഗറ്റ് ശ്രമങ്ങളും നടത്തി.
















