റോം: അഭയാർഥി വിഷയത്തിൽ സ്‌പെയിനിനെതിരെ ഇറ്റലി. മൊറോക്കോയിൽ നിന്ന് സ്‌പെയിനിലെ സെയൂട്ട (Ceuta) മേഖലയിലേക്ക് പതിനായിരക്കണക്കിന് അഭയാർത്ഥികൾ അതിക്രമിച്ചു കയറിയതിനെ തുടർന്ന് ‘ഷെങ്കൻ’ (Schengen Area) കരാറിൽ നിന്ന് സ്‌പെയിനിനെ പുറത്താക്കണമെന്ന് ഇറ്റലി ആവശ്യപ്പെട്ടു. അഭയാർത്ഥി പ്രശ്‌നം കൈകാര്യം ചെയ്യുന്നതിൽ സ്‌പെയിൻ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ഈ കടുത്ത നിലപാട് സ്വീകരിച്ചത്.
യൂറോപ്പിലെ 29 രാജ്യങ്ങൾക്കിടയിൽ പാസ്പോർട്ടോ മറ്റ് അതിർത്തി പരിശോധനകളോ ഇല്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനമാണ് ഷെങ്കൻ ഏരിയ. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന ഏതെങ്കിലും ഒരു രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി ലഭിച്ചാൽ, ആ മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് പ്രത്യേക വിസയില്ലാതെ തന്നെ സ്വതന്ത്രമായി യാത്ര ചെയ്യാം. ഈ രാജ്യങ്ങളിലേതിലെങ്കിലും അഭയാർഥിയായി അംഗീകരിക്കപ്പെട്ടാലും ഇതേ പ്രയോജനം ലഭിക്കും. ഇതാണ് ഇറ്റലിയെ വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിക്കുന്നതിലേക്ക് നയിച്ചത്.
അഞ്ച് ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാർക്ക് പൗരത്വം നൽകാനുള്ള സ്‌പെയിൻ സർക്കാരിന്റെ തീരുമാനം വലിയ തെറ്റാണെന്ന് ഇറ്റലി ചൂണ്ടിക്കാട്ടി. ഇറ്റലിയുടെ ആവശ്യത്തെ പിന്തുണച്ച് ഫിൻലൻഡും രംഗത്തെത്തിയിട്ടുണ്ട്. ഷെങ്കൻ മേഖലയുടെ പുറം അതിർത്തികൾ സംരക്ഷിക്കുന്നതിൽ സ്‌പെയിൻ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും, അതിർത്തി സംരക്ഷിക്കാൻ കഴിയാത്ത രാജ്യങ്ങൾക്ക് ഈ മേഖലയിൽ അംഗമായി തുടരാൻ അവകാശമില്ലെന്നും ഫിൻലൻഡ് ആഭ്യന്തര മന്ത്രി മാരി രന്താനൻ പറഞ്ഞു.
















