പാലക്കാട് ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്‌ക്ക് വധശിക്ഷ. പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ലെന്നു കോടതി നിരീക്ഷിച്ചതിനു പിന്നാലെയാണ് വിധി . 20 ലക്ഷം രൂപ പിഴയും ചെന്താമര ഒടുക്കണം. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണം. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം അധികതടവ് ശിക്ഷ അനുഭവിക്കണം.
സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ ശരിവച്ചാണ് പാലക്കാട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച കോടതി പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം ശരിവച്ചു. 140 പേജുള്ള വിധിയാണ് കോടതിയിൽ വായിച്ചത്.
ബാക്കിയുള്ളവരുടെ ജീവനു കൂടി ഭീഷണിയാകുന്ന പ്രതിക്കു പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം . സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നാണു പ്രതിഭാഗം വാദിച്ചത്. എന്നാൽ ഇരകളുടെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം. മനസാന്തരപ്പെടാനുള്ള സാധ്യത കൂടി നോക്കിയാണ് ശിക്ഷ വിധിക്കാറുള്ളത്. സമൂഹത്തിനു പ്രതി പ്രശ്നക്കാരൻ ആണെങ്കിൽ വധശിക്ഷ നൽകാമെന്നു വിവിധ ഹൈക്കോടതി വിധികൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
താൻ ഗാന്ധിജിയല്ല, ആരെയും വെറുതേവിടില്ല എന്ന ചെന്താമരയുടെ പരാമർശം കോടതി എടുത്തുപറഞ്ഞു. സുധാകരന്റെ മക്കൾക്ക് ചെന്താമര വലിയ ഭീഷണിയാണെന്നും പ്രതിക്ക് യാതൊരുവിധ കുറ്റബോധവുമില്ലെന്നും കോടതി നിരീക്ഷിച്ചു. എല്ലാ കുറ്റവാളികൾക്കും ഭാവിയുണ്ട്, എല്ലാ വിശുദ്ധർക്കും ഭൂതമുണ്ടെന്നും കോടതി പറഞ്ഞു.















