നെന്മാറ ഇരട്ട കൊലപാതക കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഈ മാസം 20ന് പറയും. പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. ഇന്നായിരുന്നു ശിക്ഷാവിധി പറയാനിരുന്നത്. എന്നാൽ കേസ് പരിഗണിച്ച കോടതി ശിക്ഷാവിധി 20 ലേക്ക് മാറ്റുകയായിരുന്നു.
ക്രൂര കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. 2025 ജനുവരി 27നാണ് അയൽവാസികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൃത്യത്തിനുശേഷം വനമേഖലയിലേക്ക് കടന്ന പ്രതിക്കായി പോലീസും നാട്ടുകാരും ചേർന്ന് രണ്ടു ദിവസം വ്യാപക തിരച്ചിൽ നടത്തിയിരുന്നു. ജനുവരി 28ന് രാത്രി 11ഓടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽനിന്നാണ് ചെന്താമരയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
2019-ൽ മറ്റൊരു അയൽവാസിയായ സജിതയെ കൊലപ്പെടുത്തിയ കേസിലെ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിലാണ് ജാമ്യത്തിലിറങ്ങി ചെന്താമര ഈ ഇരട്ടക്കൊലപാതകം നടത്തിയത്. വിചാരണവേളയിലും കോടതിയിലും ഒരുവിധ കുറ്റബോധവും പ്രകടിപ്പിക്കാത്ത ഇയാൾ, തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്ന് കോടതിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
















