തിരുവനന്തപുരം; വിവാദങ്ങള്‍ക്കൊടുവില്‍ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ചരവാര്‍ഷികത്തോടനുബന്ധിച്ചുള്ള ഓര്‍മ്മക്കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം എന്ന തലക്കെട്ടോടെയാണ് ഓർമ്മക്കുറിപ്പ്. ‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ഫീച്ചര്‍ ഒഴിവാക്കി.
സാധാരണ നിലയില്‍ ഞായറാഴ്ച പത്രത്തോടൊപ്പം പുറത്തിറങ്ങേണ്ടതാണ് വാരാന്തപ്പതിപ്പ്. എന്നാല്‍ ഇന്നലെ വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയില്ല. അച്ചടിച്ച ശേഷമായിരുന്നു വാരാന്തപ്പതിപ്പ് പുറത്തിറക്കാതിരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു ദേശാഭിമാനിയുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍ വി എസ് അച്യുതാനന്ദന്റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട ലേഖനമാണ് വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് വാര്‍ത്തകള്‍ ഉയര്‍ന്നു. ഇതോടെ വാരാന്തപ്പതിപ്പില്‍ ‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടോടെ അച്ചടിച്ച ലേഖനമാണ് പ്രസിദ്ധീകരിക്കാതിരിക്കാന്‍ കാരണമെന്ന് ദേശാഭിമാനി വിശദീകരിച്ചു. അനൗദ്യോഗികമായായിരുന്നു വിശദീകരണം.
ദേശാഭിമാനിയുമായി ബന്ധപ്പെട്ട് തുടരെ വിവാദങ്ങള്‍ ഉയരുന്നത് ഗൗരവത്തിലെടുത്തിരിക്കുകയാണ് നേതൃത്വം. വാരാന്തപ്പതിപ്പ് പുറത്തിറക്കാനാകാത്ത സാഹചര്യം പരിശോധിക്കാനാണ് തീരുമാനം. ചുമതലയുള്ളയാള്‍ക്കെതിരെ അച്ചടക്ക നടപടിയും ആലോചിക്കുന്നുണ്ട്. നേരത്തേ വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തകള്‍ വിവാദമായിരുന്നു.
വിഴിഞ്ഞം ഒഹരി കൈമാറ്റത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അടക്കം ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ ഓഹരി കൈമാറ്റം എല്‍ഡിഎഫിന്റെ നേട്ടമെന്നായിരുന്നു ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചു. പിന്നീട് ലേഖകനെ തള്ളുന്ന നിലപാടായിരുന്നു പ്രതിപക്ഷ നേതാവ് അടക്കം സ്വീകരിച്ചത്.
















