ന്യൂഡൽഹി : പാറ്റാ പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെയ്‌ക്ക് മേൽ മഷി ഒഴിച്ചത് തന്റെ വിശ്വാസങ്ങളെ അപമാനിച്ചതിനാലാണെന്ന് ബർഖ ട്രെഹാൻ . കഴിഞ്ഞ ദിവസമാണ് ബർഖ ദിപ്കിന് മേൽ മഷി ഒഴിച്ചത്. അഭിജീത് മറ്റ് പ്രതിഷേധക്കാർക്കൊപ്പം നിൽക്കുമ്പോഴാണ് ബർഖ മഷി എറിഞ്ഞത്.
അത് അഭിജിത് ദിപ്കെയുടെ മുഖത്താണ് വീണത്. സമീപത്തുള്ള ആളുകളുടെ വസ്ത്രങ്ങളിലും മഷി തെറിച്ചു. അഭിജീത്തിന്റെ മേൽ മഷി പുരണ്ട സംഭവം ചെറിയൊരു പരിഭ്രാന്തി സൃഷ്ടിച്ചു. പോലീസ് ഉടൻ തന്നെ ബർഖയെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇതിനെ കുറിച്ച് തന്റെ ട്വിറ്ററിൽ അവർ കുറിച്ചിട്ടുണ്ട്.
“അതെ, ഞാൻ, ബർഖ ട്രെഹാൻ, ആ കടുത്ത അർബൻ നക്‌സൽ അഭിജിത് ദിപ്കെയുടെ മേൽ മഷി ഒഴിച്ച അതേ സ്ത്രീയാണ്, കാരണം എന്റെ ഭഗവാൻ ശ്രീരാമനെ അദ്ദേഹത്തിന്റെ ‘കോക്ക്രോച്ച് ജനതാ പാർട്ടി’യുടെ വേദിയിൽ അപമാനിച്ചപ്പോൾ അദ്ദേഹം ചിരിച്ചു. ഞാൻ ഒരു ഉറച്ച ഹിന്ദുവാണ്. എനിക്ക് വളരെ ദേഷ്യം വന്നു. ഇതായിരുന്നു എന്റെ പ്രതിഷേധം, അതിൽ ഞാൻ അഭിമാനിക്കുന്നു.” ബർഖ പറയുന്നു.
സമാധാനപരമായ പ്രതിഷേധത്തിന് ഞാൻ ഒട്ടും എതിരല്ല. ഒരു രാഷ്‌ട്രീയ പാർട്ടിയുമായും എനിക്ക് ബന്ധമില്ല . ആ ‘കോക്കോറച്ച് പാർട്ടിയും’ ഉൾപ്പെട്ട അവിടെ നടന്ന പരിപാടിക്ക് – യഥാർത്ഥ നീറ്റ് വിഷയവുമായി യാതൊരു ബന്ധവുമില്ല. അത് പൂർണ്ണമായും ഒരു രാഷ്‌ട്രീയ അജണ്ടയുടെ അടിസ്ഥാനത്തിലാണ്. അഭിജിത്തിന്റെ ഗുണ്ടകൾ എന്നോട് എങ്ങനെ പെരുമാറിയെന്ന് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
അഭിജിത്തും കൂട്ടാളികളും വേദിയിൽ വെച്ച് തന്നെ ശ്രീരാമനെയും സീതാദേവിയെയും പരിഹസിക്കുകയും ചിരിക്കുകയും ചെയ്തു. എന്റെ പ്രതിഷേധം രേഖപ്പെടുത്താൻ വേണ്ടി മാത്രമാണ് ഞാൻ അഭിജിത്തിന് നേരെ മഷി എറിഞ്ഞത്; അങ്ങനെ ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് എനിക്ക് തോന്നി. അത്തരം കാര്യങ്ങൾ ഞാൻ ഒരിക്കലും സഹിക്കില്ല, പരാമർശങ്ങൾ ദുർഗാദേവിയെക്കുറിച്ചോ, കാളി ദേവിയെക്കുറിച്ചോ, ശ്രീരാമനെക്കുറിച്ചോ ആകട്ടെ.” ബർഖ പറഞ്ഞു.
അഭിജിത് ദിപ്കെയ്‌ക്ക് നേരെ മഷി എറിഞ്ഞതിന് ശേഷം സിജെപി ഗുണ്ടകൾ തന്നോട് മോശമായി പെരുമാറിയെന്നും, തല്ലിയെന്നും, മുടി വലിച്ചെന്നും ബർഖ ട്രെഹാൻ ആരോപിച്ചു. തന്റെ സുരക്ഷ ഉറപ്പാക്കിയതിന് ഡൽഹി പോലീസിനോട് അവർ നന്ദി പറഞ്ഞു.
‘ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. ഞാൻ ഒരു അക്രമത്തിലും ഏർപ്പെട്ടിട്ടില്ല. എന്നിട്ടും, അവർ എന്നെ അത്തരം അക്രമത്തിന് വിധേയമാക്കി. അവർ സോനം വാങ്ചുകിനെ ഉപയോഗിക്കുന്നു. അണ്ണാ ഹസാരെയെ ഉപയോഗിച്ചതുപോലെ, ‘ ബർഖ പറഞ്ഞു.
















