ലക്നൗ : ക്രൂരപീഡനം സഹിക്കാനാകാതെ 67 കാരനായ ഭർതൃപിതാവിന്റെ ജനനേന്ദ്രിയം മുറിച്ച് മരുമകൾ. ഉത്തർപ്രദേശിലെ മുസാഫർനഗറിലാണ് സംഭവം. മുസാഫർനഗറിൽ ടെമ്പോ ഡ്രൈവറായി ജോലി ചെയ്തിരുന്ന സക്കീറിനെയാണ് 23 കാരിയായ മരുമകൾ ആക്രമിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 2:30 ഓടെയാണ് സംഭവം. പീഡന ശ്രമത്തിനിടെയാണ് യുവതി ബ്ലേഡ് ഉപയോഗിച്ച് സക്കീറിനെ ആക്രമിച്ചത്. തുടർന്ന് ഓടി രക്ഷപെട്ട് അയൽ വീട്ടിൽ അഭയം തേടി . നാട്ടുകാരെത്തിയാണ് സക്കീറിനെ ആശുപത്രിയിൽ എത്തിച്ചത്. അന്വേഷിച്ചെത്തിയ പൊലീസുകാരോട് താൻ നേരിട്ട കൊടും വേദനകളെ കുറിച്ചും യുവതി വിവരിച്ചു.
സാക്കിറിന്റെ മകൻ ഷഹ്‌സാദ് ഏഴ് വർഷം മുൻപാണ് യുവതിയെ വിവാഹം കഴിച്ചത് . അവർക്ക് അഞ്ച് വയസ്സും ആറ് വയസ്സും പ്രായമുള്ള രണ്ട് പെൺമക്കളുണ്ട്. സാക്കിറിന്റെ ഭാര്യ മരിച്ചുപോയിരുന്നു. വീട്ടിൽ സക്കീറും മരുമകളും രണ്ട് ചെറിയ പെൺമക്കളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഷഹ്‌സാദ് കഴിഞ്ഞ രണ്ട് വർഷമായി ഹരിയാനയിൽ ജോലി ചെയ്യുകയാണ്. ഭർത്താവിന്റെ അഭാവം മുതലെടുത്ത് യുവതിയെ സക്കീർ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നു. സമീപത്തുള്ള ചില സ്ത്രീകളോട് യുവതി ഇക്കാര്യം പറഞ്ഞിരുന്നുവെങ്കിലും, ആരും യുവതിയുടെ വാക്കുകൾ ഗൗരവമായി എടുത്തിരുന്നില്ല.
വീട്ടുജോലികൾ ചെയ്യുമ്പോൾ പോലും സാക്കിർ തന്നെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് യുവതി പറഞ്ഞു. വളരെക്കാലമായി ഈ ക്രൂരമായ പീഡനം താൻ നിശബ്ദമായി സഹിച്ചു വരികയായിരുന്നു. സഹിക്കാൻ കഴിയാതെ വന്നപ്പോൾ ഭർത്താവ് ഷഹ്സാദിനോട് എല്ലാം പറഞ്ഞു. എന്നാൽ ഭർത്താവും തന്റെ വേദന മനസിലാക്കിയില്ലെന്ന് യുവതി പറഞ്ഞു. ഗതികെട്ടാണ് താൻ ഈ കടുംകൈ ചെയ്തതെന്നും അവർ പറഞ്ഞു. അതേസമയം യുവതിയെ പിന്തുണച്ച് പ്രദേശത്തെ സ്ത്രീകൾ ഒനടങ്കം രംഗത്തെത്തി.
















