ന്യൂഡൽഹി : ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെ. നേരത്തെ തങ്ങൾ സമരക്കാർക്കൊപ്പമാണെന്ന് പറഞ്ഞ നിലപാടാണ് ദീപ്കെ ഇപ്പോൾ മാറ്റിയത്.
തന്റെ പാർട്ടി തീർച്ചയായും ജാർഖണ്ഡ് സന്ദർശിക്കുമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുമെന്നും അവരുടെ എല്ലാ ആവശ്യങ്ങളെയും പാർട്ടി പിന്തുണയ്‌ക്കുമെന്നും മുൻപ് ദീപ്കെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് ജാർഖണ്ഡ് സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് .
‘ ഞങ്ങളുടെ പ്രതിനിധി സംഘം സ്ഥലം സന്ദർശിച്ചു, ഞങ്ങളുടെ ആളുകൾ അവിടെ ഭക്ഷണം വിതരണം ചെയ്യുന്നു. ഞങ്ങൾ അവരോടൊപ്പം ഉറച്ചുനിൽക്കുകയും അവരുടെ എല്ലാ ആവശ്യങ്ങളെയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഞാനും സന്ദർശിക്കാൻ ഉദ്ദേശിക്കുന്നു ‘ എന്നാണ് ദീപ്കെ പറഞ്ഞിരുന്നത്. അതിനു പിന്നാലെ സമരക്കാർ തന്നെ പാറ്റകൾക്കെതിരെ രംഗത്ത് വന്നു. തങ്ങൾ സമാധാനപരമായി പ്രതിഷേധിക്കുകയാണെന്നും , ദയവായി പാറ്റകളും, മറ്റ് പാർട്ടിക്കാരും ഇങ്ങോട്ട് വരരുതെന്നുമാണ് ജാർഖണ്ഡിലെ വിദ്യാർത്ഥികൾ പറഞ്ഞത്.
അത് വക വയ്‌ക്കാതെ ഇന്ന് വേദിയിലെത്തിയ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് നേഹ ബോറയ്‌ക്ക് എതിർപ്പ് നേരിടേണ്ടി വന്നു. പ്രതിഷേധക്കാർ അവരെ വേദിയിൽ നിന്ന് ബലമായി ഇറക്കിവിടുകയും അവരുടെ നേരെ മഷി എറിയുകയും ചെയ്തു. ഇത് കണ്ടതോടെയാണ് ദീപ്കെയും നിലപാട് മാറ്റിയതെന്നാണ് സൂചന . തനിക്ക് നേരെയും പ്രതിഷേധം ഉണ്ടായേക്കാമെന്ന് ദീപ്കെ കരുതുന്നുണ്ട്. അതാകാം നിലപാട് മാറ്റാൻ കാരണം .











