ടെഹ്‌റാൻ: ഇറാനെതിരായ സൈനിക നടപടികളുടെ വ്യാപ്തി വർദ്ധിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ടെഹ്‌റാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അടുത്തയാഴ്ച യുഎസ് സൈന്യം ഇറാന്റെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിടുമെന്ന് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. ഫോക്സ് ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ടെഹ്‌റാൻ ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ അടുത്ത ലക്ഷ്യം അടിസ്ഥാന സൗകര്യങ്ങളായിരിക്കുമെന്ന് ട്രംപ് പറഞ്ഞു.
അതേസമയം അമേരിക്ക സൈനിക നടപടി തുടർന്നാൽ ഒരു തുള്ളി എണ്ണയും വാതകവും പ്രദേശം വിട്ടുപോകാൻ അനുവദിക്കില്ലെന്നും ഇറാന്റെ ഐആർജിസി ഭീഷണിപ്പെടുത്തി. “അടുത്ത ആഴ്ച അവർക്ക് വളരെ മോശമായിരിക്കും, കാരണം അടുത്ത ആഴ്ച വൈദ്യുതി നിലയങ്ങളുടെയും പാലങ്ങളുടെയും ഊഴമാണ്. അവർ ചർച്ചയ്‌ക്ക് സമ്മതിച്ചില്ലെങ്കിൽ അവരുടെ എല്ലാ വൈദ്യുതി നിലയങ്ങളും പാലങ്ങളും ഞങ്ങൾ നശിപ്പിക്കും,”- ട്രംപ് പറഞ്ഞു. കൂടാതെ ഇറാനെതിരായ സൈനിക നടപടി എത്ര കാലം നീണ്ടുനിൽക്കുമെന്ന് ചോദിച്ചപ്പോൾ മതി എന്ന് ഞാൻ പറയുന്നതുവരെ എന്ന് അദ്ദേഹം പറഞ്ഞു.
തുടർച്ചയായ നാലാം ദിവസവും യുഎസ് സൈന്യം ഇറാനിയൻ ലക്ഷ്യങ്ങളിൽ ബോംബാക്രമണം നടത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. ചൊവ്വാഴ്ചയും ബുധനാഴ്ചയും രാത്രിയിൽ ഇറാനിയൻ തുറമുഖങ്ങളെയും തീരപ്രദേശങ്ങളെയും ലക്ഷ്യമിട്ടാണ് ആക്രമണങ്ങൾ നടന്നത്. ബന്ദർ അബ്ബാസ്, അഹ്വാസ് നഗരങ്ങളിൽ സ്ഫോടന ശബ്ദം കേട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം തന്നെ ഇറാനെതിരെ യുഎസ് വീണ്ടും നാവിക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. 20-ലധികം യുഎസ് നാവിക യുദ്ധക്കപ്പലുകളും നൂറുകണക്കിന് സൈനിക വിമാനങ്ങളും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് യുഎസ് സെൻട്രൽ കമാൻഡ് ഇത് സ്ഥിരീകരിച്ചു. യുഎസ് ഉപരോധത്തെത്തുടർന്ന് ചർച്ചകൾ തുടരാൻ ഇറാൻ വിസമ്മതിച്ചു. യുദ്ധം നിർത്തിവയ്‌ക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്ത കഴിഞ്ഞ മാസത്തെ കരാറിനെ ഉപരോധം അസാധുവാക്കുന്നുവെന്ന് ടെഹ്‌റാൻ പ്രസ്താവിച്ചു.
ഊർജ്ജ കയറ്റുമതി നിർത്തുമെന്ന് ഐആർജിസി ഭീഷണിപ്പെടുത്തുന്നു
തുടർച്ചയായ യുഎസ് ആക്രമണങ്ങളിൽ നിരാശരായ ഇറാൻ, ഗൾഫ് മേഖലയിൽ നിന്നുള്ള ഊർജ്ജ കയറ്റുമതി പൂർണ്ണമായും നിർത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇറാനിയൻ സ്റ്റേറ്റ് മീഡിയയുടെ റിപ്പോർട്ട് പ്രകാരം മേഖലയിൽ യുഎസ് പ്രവർത്തനങ്ങൾ തുടരുന്നിടത്തോളം കാലം മേഖലയിൽ നിന്ന് ഒരു തുള്ളി എണ്ണയും വാതകവും കയറ്റുമതി ചെയ്യില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വ്യക്തമാക്കിയിട്ടുണ്ട്.
യുഎസ് ആക്രമണം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് വൈകിപ്പിക്കുകയേ ഉള്ളൂ എന്ന് ഐആർജിസിയും പറഞ്ഞു. യുഎസ് സൈനിക നടപടിക്ക് മറുപടിയായി കുവൈത്തിലെയും ബഹ്‌റൈനിലെയും യുഎസ് താവളങ്ങൾ ആക്രമിച്ചതായും ഇറാൻ സൈന്യവും പറഞ്ഞു.
















