Football

മെക്‌സിക്കോയെ 3-2 തോല്‍പ്പിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മെക്‌സിക്കോ സിറ്റി: ആറ് മഞ്ഞക്കാര്‍ഡുകള്‍, ഒരു ചുവപ്പ് കാര്‍ഡ്, രണ്ട് പെനാല്‍റ്റി ഉള്‍പ്പെടെ അഞ്ച് ഗോളുകള്‍… ത്രില്ലര്‍ പോരാട്ടത്തിനൊടുവില്‍ ആതിഥേയരിലൊന്നായ മെക്സിക്കോയെ കീഴടക്കി ഹാരി കെയ്നിന്റെ ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. അസ്റ്റെക്ക സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ത്രീ ലയണ്‍സിന്റെ വിജയവും ക്വാര്‍ട്ടര്‍ പ്രവേശവും. ജൂഡ് ബെല്ലിങ്ഹാമിന്റെ ഇരട്ട ഗോളും ഹാരി കെയ്നിന്റെ ഒരു ഗോളും ഇംഗ്ലണ്ടിന് തുണയായി. 36, 38 മിനിറ്റുകളിലായിരുന്നു ബെല്ലിങ്ഹാമിന്റെ ഗോളുകള്‍. 60-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ഹാരി കെയ്നിന്റെ ഗോള്‍. മെക്സിക്കോയ്‌ക്കായി 42-ാം മിനിറ്റില്‍ ജൂലിയന്‍ ക്വിനോന്‍സ്, 69-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൗള്‍ ജിമെനസുമാണ് ലക്ഷ്യം കണ്ടത്. 54-ാം മിനിറ്റില്‍ ജാരെല്‍ ക്വാന്‍സ ചുവപ്പുകാര്‍ഡ് പുറത്തുപോയശേഷം പത്തുപേരുമായി കളിച്ചാണ് ഇംഗ്ലണ്ടിന്റെ വിജയം. മെക്സിക്കന്‍ താരം ജീസസ് ഗലാര്‍ദോയെ വീഴ്‌ത്തിയതിനാണ് ഇംഗ്ലീഷ് താരത്തിന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. തുടര്‍ച്ചയായ മൂന്നാം ലോകകപ്പിലാണ് അവര്‍ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. മഴയും കനത്ത മിന്നലും കാരണം മത്സരം ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ വൈകിയാണ് കളി തുടങ്ങിയത്. ബ്രസീലിനെ പരാജയപ്പെടുത്തിയ നോര്‍വെയാണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

കളിയില്‍ മെക്സിക്കോയുടെ സമ്പൂര്‍ണാധിപത്യമായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും റൗണ്ട് ഓഫ് 32ലും ഒരു ഗോള്‍ പോലും വഴങ്ങാതെ പ്രീ ക്വാര്‍ട്ടര്‍ കളിക്കാനിറങ്ങിയ ആതിഥേയരായ മെക്സിക്കോ ഇംഗ്ലണ്ടിനെതിരെയും മികച്ച പ്രകടനമാണ് നടത്തിയത്. പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് മെക്സിക്കോയായിരുന്നു. കളിയില്‍ അവര്‍ അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ 20 തവണ ഷോട്ട് ഉതിര്‍ത്തപ്പോള്‍ ഇംഗ്ലണ്ട് ആകെ പായിച്ചത് അഞ്ച് ഓണ്‍ ടാര്‍ഗറ്റ് ഉള്‍പ്പെടെ ആറെണ്ണം മാത്രം.
കളിയുടെ തുടക്കം മുതല്‍ മെക്സിക്കന്‍ താരങ്ങളുടെ മുന്നേറ്റമായിരുന്നു മൈതാനത്ത്. എന്നാല്‍ കളിയുടെ ഗതിക്കെതിരായി ആദ്യം ഗോളടിച്ചത് ഇംഗ്ലണ്ട്. 36-ാം മിനിറ്റിലായിരുന്നു ഗോള്‍. മെക്സിക്കോ ആധിപത്യം പുലര്‍ത്തുന്നതിനിടെ തകര്‍പ്പന്‍ കൗണ്ടര്‍ അറ്റാക്കിനൊടുവിലായിരുന്നു ഇംഗ്ലണ്ട് ആദ്യ ഗോളടിച്ചത്. ഡെക്ലാന്‍ റൈസ് വലതുവശത്തുകൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ പന്ത് ബുക്കായോ സാക്കയ്‌ക്ക് നല്‍കി. സാക്ക ബോക്സിലേക്ക് നല്‍കിയ ക്രോസ് ഡൈവിംഗ് ഹെഡ്ഡറിലൂടെ ജൂഡ് ബെല്ലിങ്ഹാം വലയിലേക്ക് തിരിച്ചുവിട്ടത് മെക്സിക്കന്‍ ഗോള്‍കീപ്പര്‍ റൗള്‍ റംഗേലിനെ മറികടന്ന് വലയില്‍ കയറി. തൊട്ടുപിന്നാലെ രണ്ടാം ഗോളും അടിച്ച് ഇംഗ്ലണ്ട് മെക്സിക്കോയെ ഞെട്ടിച്ചു. ഇത്തവണ ഗോളിന് വഴിയൊരുക്കിയത് നായകന്‍ ഹാരി കെയ്ന്‍. കെയ്ന്‍ നല്‍കിയ പാസ് കാലില്‍ സ്വീകരിച്ച് ബെല്ലിങ്ഹാം തൊടുത്ത ഷോട്ട് വലയുടെ ഇടത്തേ മൂലയില്‍ കയറി. വെറും 98 സെക്കന്‍ഡിനിടെയായിരുന്നു ബെല്ലിങ്ഹാമിന്റെ രണ്ട് ഗോളുകളും പിറന്നത്. 42-ാം മിനിറ്റില്‍ മെക്സിക്കോ ഒരു ഗോള്‍ മടക്കി. റോബര്‍ട്ടോ അല്‍വരാഡോ എടുത്ത ഫ്രീകിക്ക് ഇംഗ്ലണ്ട് ബോക്സിലേക്ക് ഉയര്‍ന്നുവന്നു. ബോക്സിനുള്ളിലെ തട്ടിമറിയിലൂടെ പന്ത് നേരെ ജൂലിയന്‍ ക്വിനോന്‍സിന്റെ മുന്നിലേക്ക്. ഒട്ടും സമയംകളയാതെ ബോക്സിന്റെ നടുവില്‍നിന്ന് ക്വിനോന്‍സ് തൊടുത്ത തകര്‍പ്പന്‍ വോളി ഇംഗ്ലീഷ് ഗോളി ജോര്‍ദാന്‍ പിക്ക്ഫോര്‍ഡിനെ മറികടന്ന് വലയില്‍ തറച്ചുകയറി. ഇതോടെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍. മൂന്ന് ഓണ്‍ടാര്‍ഗറ്റ് ഷോട്ടുകള്‍ ഉള്‍പ്പെടെ ഏഴ് ഗോളവസരങ്ങളാണ് മെക്സിക്കോ ആദ്യ പകുതിയില്‍ സൃഷ്ടിച്ചത്. അതേസമയം ആകെ മൂന്ന് ഓണ്‍ടാര്‍ജറ്റ് ഷോട്ടുകള്‍ മാത്രമാണ് ഇംഗ്ലിഷ് പടയ്‌ക്ക് തൊടുക്കാനായത്. അതില്‍ രണ്ടെണ്ണം വലയിലെത്തിക്കാനും ഇംഗ്ലണ്ടിനായി.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയേറ്റു. അവരുടെ ജാരെല്‍ ക്വാന്‍സ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. ഇതോടെ ടീം 10 പേരായി ചുരുങ്ങിയിട്ടും ഇംഗ്ലണ്ട് തളര്‍ന്നില്ല. മികച്ച മുന്നേറ്റം അവര്‍ നടത്തി. 60-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് പെനാല്‍റ്റി. വിങ്ങര്‍ ആന്റണി ഗോര്‍ഡനെ മെക്സിക്കന്‍ ഗോളി ബോക്സിനുള്ളില്‍ വീഴ്‌ത്തിയതിനാണ് ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ചത്. കിക്കെടുത്ത നായകന്‍ ഹാരി കെയ്ന്‍ പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ ഇംഗ്ലണ്ട് 3-1ന് മുന്നില്‍. ഇതിനിടെ ഹാരി കെയിന് മഞ്ഞക്കാര്‍ഡും ലഭിച്ചു. 3-1ന് പിന്നിലായിട്ടും മെക്സിക്കോ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. 69-ാം മിനിറ്റില്‍ മെക്സിക്കോയ്‌ക്ക് അനുകൂലമായി പെനാല്‍റ്റി. അവരുടെ ബ്രയാന്‍ ഗുട്ടറസിനെ ഇംഗ്ലീഷ് നായകന്‍ ബോക്സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു റഫറി പെനാല്‍റ്റി വിധിച്ചത്. വാര്‍ പരിശോധനയ്‌ക്കുശേഷമാണ് പെനാല്‍റ്റി അനുവദിച്ചത്. കിക്കെടുത്ത റൗള്‍ ജിമെനെസ് ഇംഗ്ലീഷ് ഗോളി പിക്ഫോര്‍ഡിന് യാതൊരു അവസരവും നല്‍കാതെ പന്ത് വലയിലെത്തിച്ചു. ഇതോടെ സമനില ലക്ഷ്യമാക്കി മെക്സിക്കോ തുടര്‍ച്ചയായി ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് റെയ്ഡ് നടത്തി. എന്നാല്‍ ഇംഗ്ലീഷ് പ്രതിരോധവും പിക്ഫോര്‍ഡും അവയെല്ലാം വിഫലമാക്കിയതോടെ മെക്സിക്കോയ്‌ക്ക് 1986ന് ശേഷം ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാമെന്നുള്ള അവരുടെ സ്വപ്നം പൊലിഞ്ഞു.

Recent Posts