ചെന്നൈ: രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ചെന്നൈ മറീന ബീച്ചിൽ സംഘടിപ്പിച്ച വൻ ലഹരിവിരുദ്ധ ബോധവൽക്കരണ മാരത്തൺ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഫ്ലാഗ് ഓഫ് ചെയ്തു. ഫ്ലാഗ് ഓഫിന് ശേഷം ട്രാക്ക് സ്യൂട്ടും സ്നീക്കേഴ്സും ധരിച്ച് ‘സ്റ്റാർട്ട് റൺ, സ്റ്റോപ്പ് ഡ്രഗ്സ്’ എന്ന ടി-ഷർട്ട് അണിഞ്ഞ് മുഖ്യമന്ത്രിയും ഓട്ടത്തിൽ പങ്കുചേർന്നത് അവിടെയുണ്ടായിരുന്ന നൂറുകണക്കിന് യുവാക്കൾക്ക് വലിയ സർപ്രൈസായി. മുഖ്യമന്ത്രി തങ്ങൾക്കൊപ്പം ഓടാൻ ഇറങ്ങിയതോടെ വൻ ആവേശത്തോടെയാണ് പങ്കെടുത്തവർ ഇതിനെ വരവേറ്റത്.
മാരത്തൺ ആരംഭിക്കുന്നതിന് മുൻപായി “സ്പോർട്സ് എടു, ഡ്രഗ്സ് വിട്” എന്ന മുദ്രാവാക്യം ബോധവൽക്കരണ ബോർഡിൽ വിജയ് എഴുതിച്ചേർത്തു. തുടർന്ന് ചടങ്ങിൽ പങ്കെടുത്ത മറ്റ് മന്ത്രിമാരും ഈ ബോർഡിൽ ഒപ്പുവെച്ച് കാമ്പെയ്ന് പിന്തുണ പ്രഖ്യാപിച്ചു. കായിക മന്ത്രി ആദവ് അർജുന ഉൾപ്പെടെയുള്ള പ്രമുഖ മന്ത്രിമാർ മുഖ്യമന്ത്രിയോടൊപ്പം മാരത്തണിൽ ഉടനീളം പങ്കെടുത്തു. ലഹരിവസ്തുക്കളിൽ നിന്ന് വിട്ടുനിൽക്കുമെന്നും ലഹരിക്ക് അടിമപ്പെട്ട സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അതിൽ നിന്ന് മോചിപ്പിക്കാൻ സഹായിക്കുമെന്നുമുള്ള ലഹരിവിരുദ്ധ പ്രതിജ്ഞയും മുഖ്യമന്ത്രി ചടങ്ങിൽ ചൊല്ലിക്കൊടുത്തു.
കഴിഞ്ഞ ദിവസം ലഹരിവിരുദ്ധ കാമ്പെയ്ന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ ഒരു ലഹരിവിരുദ്ധ ആന്തം പുറത്തിറക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഈ വലിയ ജനകീയ പങ്കാളിത്തമുള്ള മാരത്തൺ സംഘടിപ്പിച്ചത്. തമിഴക വെട്രി കഴകം സർക്കാരിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സംസ്ഥാനത്തെ ലഹരി നിർമ്മാർജ്ജനം. ലഹരിവസ്തുക്കളുടെ അനിയന്ത്രിതമായ ഒഴുക്ക് തടയുന്നതിൽ മുൻ സർക്കാർ പരാജയപ്പെട്ടുവെന്ന് കഴിഞ്ഞ ദിവസം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടിയിൽ വിജയ് കുറ്റപ്പെടുത്തിയിരുന്നു. യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റി കായിക വിനോദങ്ങളിലേക്കും ആരോഗ്യകരമായ ജീവിതശൈലിയിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനവ്യാപകമായി ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്.
















