ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങളുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന 246 കോടി രൂപയുടെ വികസന പദ്ധതികൾ മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെ സർക്കാർ റദ്ദാക്കി. ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം ആഡംബര പദ്ധതികൾക്കോ വാണിജ്യ ആവശ്യങ്ങൾക്കോ ഉപയോഗിക്കാതെ, ക്ഷേത്രങ്ങളുടെ നവീകരണത്തിനും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനുമായി നീക്കിവെക്കാനാണ് സർക്കാരിന്റെ തീരുമാനം.
ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന്റെ കീഴിൽ നടപ്പാക്കാനിരുന്ന 46 പദ്ധതികളാണ് റദ്ദാക്കിയത്. ഇതിൽ 115.77 കോടി രൂപ ചെലവിൽ നിർമിക്കാനിരുന്ന 29 വിവാഹ മണ്ഡപങ്ങളും 130.08 കോടി രൂപയുടെ 17 വാണിജ്യ സമുച്ചയ പദ്ധതികളും ഉൾപ്പെടുന്നു. റദ്ദാക്കിയ പദ്ധതികളിൽ ഭൂരിഭാഗത്തിനും മുൻ ഡിഎംകെ സർക്കാരിന്റെ കാലത്ത് ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ല.
ചില പദ്ധതികൾ നിയമപരമായ പ്രതിസന്ധികൾ നേരിടുന്നതായും അവ പൂർത്തിയാക്കുന്നത് ക്ഷേത്രങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നുമാണ് നിലവിലെ സർക്കാരിന്റെ വിലയിരുത്തൽ.
ക്ഷേത്ര സ്വത്തുക്കളും ഫണ്ടുകളും മതപരവും പൈതൃക സംരക്ഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മാത്രം വിനിയോഗിക്കണമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഭക്തർക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ക്ഷേത്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി പുതിയ പദ്ധതികൾ ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനയും സർക്കാർ വൃത്തങ്ങൾ നൽകുന്നു.
അതേസമയം, സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി. വിവാഹ മണ്ഡപങ്ങളും വാണിജ്യ സമുച്ചയങ്ങളും ക്ഷേത്രങ്ങൾക്ക് ദീർഘകാല വരുമാന സ്രോതസ്സായി മാറുമെന്നും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിവാഹങ്ങൾ നടത്താൻ സഹായിക്കുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും ക്ഷേത്ര ഫണ്ടുകളുടെ ഉപയോഗത്തിൽ മതപരമായ മുൻഗണന ഉറപ്പാക്കുമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.















