നാദാപുരം: വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിലെ പൊതു കല്ലറയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം, 12 വർഷം മുൻപ് കാണാതായ യുവാവിന്റേതാണെന്ന് സംശയം. വിലങ്ങാട് വാളൂക്കിന് സമീപം ഇന്ദിരാ നഗർ സ്വദേശി ആലപ്പാട്ട് സ്കറിയയുടെ മകൻ സിജോയുടെ (2014-ൽ കാണാതായയാൾ) മൃതദേഹമാണിതെന്നാണ് ബന്ധുക്കളുടെ നിഗമനം. സംഭവത്തിൽ ദുരൂഹത ആരോപിച്ച് സിജോയുടെ കുടുംബം ആഭ്യന്തര മന്ത്രിക്കും പൊലീസിനും പരാതി നൽകി.
2014-ലാണ് സിജോയെ കാണാതാവുന്നത്. എന്നാൽ, സിജോ തന്റെ ഭാര്യവീടായ വാണിയംപാറയിലാണെന്ന് വിലങ്ങാട്ടെ സ്വന്തം വീട്ടുകാരും, വിലങ്ങാട്ടാണെന്ന് ഭാര്യവീട്ടുകാരും പരസ്പരം കരുതിയതാണ് പരാതി നൽകാൻ ഏഴ് വർഷത്തെ നീണ്ട താമസം വരാൻ കാരണം. 2021-ൽ സിജോയെ തിരഞ്ഞ് ഭാര്യ നിഖില വാളൂക്കിലെ വീട്ടിലെത്തിയപ്പോഴാണ് കാണാതായ വിവരം ഇരു കുടുംബങ്ങളും അറിയുന്നത്. കടയിൽ പോയി വരാമെന്ന് പറഞ്ഞ് ഇറങ്ങിയ സിജോ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് ഭാര്യ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
2021 ഒക്ടോബറിൽ സിജോയുടെ തിരോധാനം സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വരികയും, അമ്മ ത്രേസ്യാമ്മയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങളായിട്ടും ഈ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് കഴിഞ്ഞ ജൂൺ 13-ന് സെമിത്തേരിയിലെ 38-ാം നമ്പർ പൊതു കല്ലറ തുറന്നപ്പോൾ പായയിൽ പൊതിഞ്ഞ നിലയിൽ സംശയാസ്പദമായ രീതിയിൽ മൃതദേഹം കണ്ടെത്തുന്നത്.
പള്ളി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കുറ്റ്യാടി പൊലീസ് കല്ലറ അടയ്‌ക്കുകയും സെമിത്തേരി താൽക്കാലികമായി പൂട്ടി സീൽ ചെയ്യുകയും ചെയ്തു. കണ്ടെത്തിയ മൃതദേഹം സിജോയുടേതാണോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ് പൊലീസ്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സിജോയുടെ കുടുംബത്തിന്റെ ആവശ്യം.
















