കണ്ണൂര്‍: കണ്ണൂര്‍ വാണിയപ്പാറയിലെ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറിയില്‍ ദുരൂഹ സാഹചര്യത്തില്‍ പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തി. കല്ലറയില്‍ മുന്‍പ് സംസ്‌കരിച്ച മൃതദേഹത്തിന് മുകളിലാണ് പായയില്‍ പൊതിഞ്ഞ വസ്തു കണ്ടെത്തിയത്. അത് മൃതദേഹാവശിഷ്ടങ്ങള്‍ തന്നെയാണെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കരിക്കോട്ടക്കരി പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മറ്റൊരു മൃതദേഹം സംസ്‌കരിക്കുന്നതിനായി കല്ല തുറന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്.
സംഭവത്തെ കുറിച്ച് പള്ളി വികാരിയായ ജില്‍ബര്‍ട്ട് കൊന്നയില്‍ പറയുന്നത് ഇങ്ങനെ
ഈ മാസം 13 നാണ് ഒരാളുടെ മരണത്തെ തുടര്‍ന്ന് സംസ്‌കാരത്തിനായി കല്ലറ തുറക്കുന്നത്. താന്‍ സ്ഥലത്തില്ലായിരുന്നു. പള്ളിയിലെ കൈക്കാരന്‍മാരും മരിച്ച ആളുടെ ബന്ധുക്കളും അടക്കം അറ് പേരാണ് ഉണ്ടായിരുന്നത്. കല്ലറ തുറന്നപ്പോള്‍ തന്നെ ഇവര്‍ കാണുന്നത് നേരത്തെ സംസ്‌കരിച്ച മൃതദേഹം ഉള്‍ക്കൊള്ളുന്ന പെട്ടിക്ക് മുകളില്‍ പായയില്‍ പൊതിഞ്ഞ മൃതദേഹ സമാനമായ എന്തോ ഒരു വസ്തു കണ്ടു.
അപ്പോള്‍ തന്നെ കല്ലറ അടയ്‌ക്കകുകയും വിവരം പോലീസിനെയും ബന്ധപ്പെട്ട അതിരൂപത മേലധികാരികളെയും അറയിക്കുകയായിരുന്നു. സംസ്‌കാരത്തിനായി കൊണ്ടുവന്ന മൃതദേഹം മറ്റൊരു കല്ലറിയില്‍ അടക്കുകയും ചെയ്തു.ക്രിസ്ത്യന്‍ ആചാരരാ പ്രകാരം ഒരിക്കലും പായയില്‍ മൃതദേഹം സംസ്‌രിക്കില്ല. ഒരു മൃതദേഹം സംസ്‌കരിച്ച പെട്ടിയ്‌ക്ക് മുകളില്‍ അതേ പടി അടുത്ത സംസ്‌കാരം നടത്താറുമില്ലെന്നും വികാരി വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേങ്ങളാണ് അപൂര്‍വ്വമായി പായയോട് കൂടി അടക്കം ചെയ്യാറ്. പായയില്‍ ഉള്ളത് മൃതദേഹം തന്നെയാണോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് ഉറപ്പില്ല. അതിന് അന്വേഷണം ആവശ്യമാണ്.
എന്നാൽ, നാട്ടുകാരനായ ജില്‍സ് ഉണ്ണിമാക്കല്‍ എന്ന വ്യക്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിനെ തുടര്‍ന്നാണ് വിഷയം പുറത്തറിയുന്നത്. ഈ വിഷയം പരമാവധി മൂടി വയ്‌ക്കാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പോലീസിനെ അറിയിച്ചെങ്കിലും കാര്യമായ നടപടിയുണ്ടായില്ലെന്നും ഇദ്ദേഹം ആക്ഷേപിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും വിഷയം ആരും മൂടിവയ്‌ക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തങ്ങളാണ് ആദ്യം പോലീസിനെ വിവരം അറിയിച്ചതെന്നും അന്വേഷണത്തില്‍ എല്ലാ വിധ സഹകരണങ്ങളും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും പള്ളി വികാരി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ശാസ്ത്രീയമായ അന്വേഷണം ഉള്‍പ്പെടെ ആവശ്യമാണ്. നിലവില്‍ കല്ലറ സീല്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കല്ലറ തുറന്നുള്ള പരിശോധന ഉള്‍പ്പെടെ നടക്കും.
















