തിരുവനന്തപുരം: കേരളം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും വികസന മുരടിപ്പും വർഷങ്ങളായി മാറിമാറി ഭരിച്ച എൽഡിഎഫിന്റെയും, യുഡിഎഫിന്റെയും തെറ്റായ നയങ്ങളുടെയും, ദുരന്ത രാഷ്‌ട്രീയത്തിന്റെയും ഫലമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കേരള നിയമസഭയിലെ സമീപകാല ചർച്ചകൾ വിലയിരുത്തിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലോകം എ ഐ യുഗത്തിലേക്ക് അതിവേഗം ചുവടുവയ്‌ക്കുമ്പോൾ കുട്ടികൾക്ക് മുന്നിൽ പുതിയ അവസരങ്ങൾ തുറക്കപ്പെടുകയാണ്. ഒരു വശത്ത് ബിസിനസ്സ് മേഖല എ.ഐയും വിതരണശൃംഖലകളും ഉയർത്തുന്ന വെല്ലുവിളികൾ നേരിടുമ്പോൾ, മറുവശത്ത് ആഗോള നിക്ഷേപകർ ഏറ്റവും മികച്ച വിപണികൾ തേടുകയാണ്. എന്നാൽ ഇവിടുത്തെ നേതാക്കളുടെ അവസ്ഥയെന്താണ്, കേരളത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികൾ ഇപ്പോഴും ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന രാഷ്‌ട്രീയമാണ് നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പോലും രാഷ്‌ട്രീയ വിവാദങ്ങൾക്ക് വിധേയമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളം നേരിടുന്ന കടബാധ്യത, തൊഴിലില്ലായ്‌മ, നിക്ഷേപങ്ങളുടെ കുറവ്, വിലക്കയറ്റം തുടങ്ങിയ ജനകീയ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾ നടക്കേണ്ട നിയമസഭയിൽ, അനാവശ്യ രാഷ്‌ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് അരങ്ങേറുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസും സിപിഎമ്മും പരസ്പരം കുറ്റപ്പെടുത്തുമ്പോഴും കേരളത്തിന്റെ ഇന്നത്തെ സാമ്പത്തിക അവസ്ഥയ്‌ക്ക് ഇരുകൂട്ടർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്ന വസ്തുത ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വികസനം, നിക്ഷേപം, തൊഴിൽ സൃഷ്ടി, സുതാര്യ ഭരണനിർവഹണം എന്നിവ കേന്ദ്രീകരിച്ചുള്ള പുതിയ രാഷ്‌ട്രീയ സംസ്കാരമാണ് കേരളത്തിന് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
നിയമസഭയിൽ ബിജെപി ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുമെന്നും, നിയമസഭാ കക്ഷി നേതാവ് ബി.ബി. ഗോപകുമാറിന്റെയും മുതിർന്ന നേതാവ് വി. മുരളീധരന്റെയും നേതൃത്വത്തിൽ അഴിമതിരഹിതവും വികസനോന്മുഖവുമായ “വികസിത കേരളം” എന്ന കാഴ്ചപ്പാട് ശക്തമായി മുന്നോട്ടുവെക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
















