തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ മകൾക്ക് എതിരായുള്ള അന്വേഷണം രാഷ്‌ട്രീയ പ്രേരിതമാണെന്ന് പറയുന്നവർ മകളുടെ കമ്പനിക്ക് ഒരു മൈനിംഗ് കമ്പനി വെറുതെ എന്തിന് മാസംതോറും പണം നൽകിയെന്ന് വിശദീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
കോൺഗ്രസ് നേതാക്കൾക്കും സിഎംആർഎൽ കമ്പനി പണം നൽകിയെന്ന വിവരം സിപിഎമ്മിന് അറിയാമായിരുന്നെങ്കിൽ, കഴിഞ്ഞ 10 വർഷം അധികാരത്തിലിരുന്നപ്പോൾ എന്തുകൊണ്ട് മൗനം പാലിച്ചു? അതോ പരസ്പര അഴിമതി സംരക്ഷണ കരാറായിരുന്നോ എന്ന് ജോൺ ബ്രിട്ടാസ് എം പി വ്യക്തമാക്കണം.
വീണയുടെ അഴിമതിയിൽ മറ്റ് നേതാക്കളും പങ്കാളികളാണെന്ന് പറയുന്ന സിപിഎം ആ കോൺഗ്രസ് നേതാക്കളുടെ പേരുകൾ പുറത്തുവിടാൻ വെല്ലുവിളിക്കുന്നു.
അഴിമതിയില്ലാത്ത ഭരണം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി നിങ്ങളുടെ, നിലപാട് സത്യസന്ധമാണെങ്കിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്ന ആരോപണവും ഉടൻ അന്വേഷിക്കാൻ തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വന്ദേ മാതരത്തെ അനാദരിക്കുന്ന കാര്യത്തിൽ കോൺഗ്രസിനും സിപിഎമ്മിനും ഒരേ നിലപാടാണ്. ദേശീയ താൽപര്യത്തെക്കാൾ ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും താൽപ്പര്യങ്ങൾക്കാണ് ഇരു മുന്നണികളും പ്രാധാന്യം നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ദേശീയതയോടും ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തോടുമുള്ള സിപിഎമ്മിന്റെ അകലം പുതുമയല്ലെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ആശയധാര ഭാരതമണ്ണിൽ നിന്നല്ല, ഇറക്കുമതി ചെയ്തതാണെന്നും അതുകൊണ്ടുതന്നെ വന്ദേ മാതരത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ആത്മീയ മൂല്യവും അവർ മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കേരള നിയമസഭയിലെ സമീപനം അത്യന്തം ലജ്ജാകരമാണെന്ന് അദ്ദേഹം വിമർശിച്ചു. ഗവർണറുടെ ഓഫീസിൽ നിന്നും വ്യക്തമായ നിർദേശം ഉണ്ടായിട്ടും, നിയമസഭയിൽ വന്ദേ മാതരത്തിന്റെ പൂർണ്ണരൂപത്തിന് പകരം ചുരുക്കപ്പെട്ട പതിപ്പ് പ്ലേ ചെയ്തതിനെ അദ്ദേഹം അപലപിച്ചു.
‘വന്ദേ മാതരം ഒരു പാട്ട് മാത്രമല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ഊർജ്ജം ആയിരുന്നു . ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ രാജ്യത്തെ ഒന്നിപ്പിച്ച് സ്വാതന്ത്ര്യസമരത്തിന് പ്രചോദനമായ ആത്മാവാണ് വന്ദേ മാതരം,’ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് കോൺഗ്രസ് ദേശീയ ഐക്യത്തിന്റെയും സ്വാതന്ത്ര്യസമര പാരമ്പര്യത്തിന്റെയും പ്രതീകങ്ങളെക്കാൾ ജമാഅത്തെ ഇസ്ലാമിയുടെയും, എസ്ഡിപിഐയുടെയും പ്രീതി പിടിച്ചുപറ്റാൻ ആണ് ശ്രമിക്കുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം താൻ മുന്നറിയിപ്പ് നൽകിയിരുന്ന അപകടകരമായ രാഷ്‌ട്രീയ പ്രവണതയുടെ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















