കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ യൂലിയോസ് കോട്ടയത്തെ റബ്ബർ ബോർഡ് ആസ്ഥാനം സന്ദർശിച്ചു. റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരിയും ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.
റബ്ബർ ബോർഡ് അധ്യക്ഷസ്ഥാനത്ത് ഒരു മലയാളി എത്തിയിരിക്കുന്നത് കേരളത്തിന് അഭിമാനകരവും റബ്ബർ കർഷകർക്ക് പ്രതീക്ഷ നൽകുന്നതുമായ കാര്യമാണെന്ന് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മാധ്യമങ്ങളോട് പറഞ്ഞു. ചുമതലയേറ്റ ഒരു മാസത്തിനുള്ളിൽ തന്നെ റബ്ബർ മേഖലയെ ശക്തിപ്പെടുത്തുകയും ഉണർവ് നൽകുകയും ചെയ്യുന്ന നിരവധി അഭിനന്ദനാർഹമായ നടപടികൾ റബ്ബർ ബോർഡ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ കാർഷിക-വാണിജ്യ മേഖലയിലെ പ്രധാന നാണ്യവിളയായ റബ്ബറിന് പുതിയ ഉണർവ് നൽകാൻ ഈ നടപടികൾ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരിക്ക് എല്ലാ വിജയാശംസകളും അദ്ദേഹം നേർന്നു.
റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം വസന്തഗേശൻ, റബ്ബർ പ്രൊഡക്ഷൻ കമ്മിഷണർ ഡോ. സിജു എന്നിവർ സന്നിഹിതരായിരുന്നു
ഡോ. ഗീവർഗീസ് മാർ യൂലിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തിരുവനന്തപുരം ഭദ്രാസന സഹായ മെത്രാപ്പോലീത്തയും ഇന്ത്യയിലെ ക്രൈസ്തവ സഭകളുടെ സംയുക്ത വേദിയായ നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ (NCCI)യുടെ പ്രസിഡന്റുമാണ്.
















