ന്യൂഡൽഹി : പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ സിആർപിഎഫ് സൈനികർക്ക് ശക്തമായ സന്ദേശവുമായി ഡിജി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് . ഉദ്യോഗസ്ഥർ ലവലേശം ഭയമില്ലാതെ പ്രവർത്തിക്കണമെന്നും , ക്രമസമാധാന പാലനത്തിനായി എന്ത് തീരുമാനങ്ങൾ എടുത്താലും, അവയുടെ പൂർണ്ണ ഉത്തരവാദിത്തം തന്റേതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിആർപിഎഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ ഓപ്പറേഷൻ ബറ്റാലിയനായാലും ക്രമസമാധാന യൂണിറ്റായാലും, സൈനികർ സ്വന്തം കടമകൾ സത്യസന്ധമായി നിർവഹിക്കണം . ക്രമസമാധാനത്തിനായി സൈനികർ എന്ത് തീരുമാനമെടുത്താലും, അതിന്റെ പൂർണ ഉത്തരവാദിത്തം എനിക്കായിരിക്കും . ഉത്തരവാദിത്തം ആവശ്യമുള്ളിടത്തെല്ലാം, ഡയറക്ടർ ജനറൽ എന്ന നിലയിൽ ഞാൻ അത് സ്വയം ഏറ്റെടുക്കുമെന്നും ‘ ഡിജി ഗ്യാനേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
സിആർപിഎഫിന്റെ റാപ്പിഡ് ആക്ഷൻ ഫോഴ്‌സ് ജന്ദർമന്ദറിൽ നടന്ന സമരത്തിലെ അക്രമം നിയന്ത്രിക്കാൻ പെലറ്റ് തോക്ക് പ്രയോഗിച്ചെന്ന വിഷയത്തിൽ ആഭ്യന്തര അന്വേഷണം നടക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പ്രസ്താവന.
















