കോട്ടയം :റബർ തോട്ടങ്ങളിൽ കറയെടുപ്പിന് അംഗീകാരം ഇല്ലാത്ത ഉത്തേജക മരുന്നുകളുടെ അമിത തോതിലുള്ള പ്രയോഗം റബ്ബർ മരങ്ങളെ വളരെ ദോഷകരമായി ബാധിക്കുമെന്നും റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി. അതിനാൽ റബ്ബർ കർഷകരും, റബർ ഉത്പാദക സംഘങ്ങളും ഇക്കാര്യത്തിൽ അതീവ ജാഗ്രതയും അടിയന്തര ഇടപെടലും നടത്തണമെന്ന് റബ്ബർ ബോർഡ് ചെയർമാൻ എൻ. ഹരി അറിയിച്ചു.
വളരെ നാളത്തെ കാത്തിരിപ്പിന് ശേഷം ഭാരതത്തിലെ റബ്ബർ കർഷകർക്ക്, മെച്ചപ്പെട്ട വില ലഭിച്ചു തുടങ്ങിയത് ഏറെ ആശ്വാസകരമാണ്. വില ഏറെക്കുറെ സ്ഥിരതയോടെ നിൽക്കുന്നത് വിപണിക്ക് കരുത്ത് പകരുകയാണ്.
വിലയിടിവും ഇതര കാരണങ്ങളും മൂലം ഏകദേശം 30% തോട്ടങ്ങൾ ടാപ്പ് ചെയ്യാതെ കിടക്കുകയായിരുന്നു.
അവയും പതിയെ ടാപ്പിങ്ങിലേക്ക് വരുന്നത് ശുഭപ്രതീക്ഷ നൽകുന്നു. ഇത് റബർ മേഖലയിൽ ഒരു പുതിയ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്.
എന്നാൽ .കേരളത്തിലെ തോട്ടങ്ങളിൽ വലിയൊരു ശതമാനം ഇപ്പോൾ പാട്ടത്തിനോ, കരാർ വ്യവസ്ഥയിലോ ഏറ്റെടുത്ത് ടാപ്പ് ചെയ്യുന്ന ഒരു പ്രവണതയാണുള്ളത്. അതുകൊണ്ട് പല തോട്ടങ്ങളിലെയും വിളവെടുപ്പിൽ ഉടമയായ കർഷകന് നിയന്ത്രണം നഷ്ടപ്പെടുന്നു എന്ന ആശങ്ക പൊതുവേയുണ്ട്.
ഇതിനിടയിലാണ് പുതിയ ആശങ്കയായി ഉത്തേജക മരുന്നുകളുടെ അമിത ഉപയോഗം.റബർ തോട്ടങ്ങളിൽ കറയെടുപ്പിന് എത്തിപോൺ പോലെയുള്ള മരുന്നുകൾ നിയന്ത്രിത തോതിൽ റബർ ബോർഡ് ശുപാർശ ചെയ്യുന്നുണ്ട്. എന്നാൽ തോട്ടങ്ങൾ ഏറ്റെടുക്കുന്നവർ ഇത് മറയാക്കി അംഗീകാരമില്ലാത്ത മരുന്നുകൾ താത്ക്കാലിക ലാഭത്തിനായി യാതൊരു ശാസ്ത്രീയതയും പാലിക്കാതെ മരങ്ങളിൽ പ്രയോഗിക്കുന്നതായി വ്യാപകമായി പരാതികൾ ലഭിക്കുന്നുണ്ട്.
എന്നാൽ അത്തരത്തിൽ അംഗീകാരമില്ലാത്ത മരുന്ന് ഉപയോഗവും അശാസ്ത്രീയ പ്രയോഗവും മരത്തിനും പരിസ്ഥിതിക്കും ഒരുപോലെ ദോഷകരമാണ്.
















