തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറിയെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സിപിഎം അനുകൂലിയായ ഒന്നാം റാങ്കുകാരൻ എഴുതാത്ത ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.
പരീക്ഷയിലെ മുഴുവൻ ചോദ്യങ്ങളുടെയും മാർക്ക് പരിഗണിച്ചിരുന്നെങ്കിൽ ഈ ഉദ്യോഗാർത്ഥി ചുരുക്കപ്പട്ടികയിൽ പോലും ഇടംപിടിക്കില്ലായിരുന്നു. ചില ചോദ്യങ്ങളുടെ മൂല്യനിർണയം ഒഴിവാക്കിയതോടെ മറ്റ് ഉദ്യോഗാർത്ഥികൾക്ക് 50-ലേറെ മാർക്കുകൾ നഷ്ടമായി. ഈ നടപടിയുടെ പൂർണ പ്രയോജനം ലഭിച്ചത് ഒന്നാം റാങ്ക് നേടിയ വ്യക്തിക്ക് മാത്രമാണ്. ഇടത് അനുകൂലിയായ വ്യക്തിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥരും രാഷ്‌ട്രീയക്കാരും ചേർന്ന് നടത്തിയ ഗൂഢാലോചനയാണിതെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
പി.എസ്.സി തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തതിലൂടെ അർഹരായ ഉദ്യോഗാർത്ഥികൾക്ക് റാങ്ക് നഷ്ടപ്പെടുകയും യോഗ്യതയില്ലാത്തയാൾക്ക് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ഉദ്യോഗസ്ഥർ ചുമതലകളിൽ മനഃപൂർവം വീഴ്ച വരുത്തിയെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
















