ന്യൂഡൽഹി : അന്താരാഷ്‌ട്ര അതിർത്തിയിൽ നിന്ന് 15 കിലോമീറ്റർ ചുറ്റളവിലുള്ള അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കണമെന്ന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യത്തിൽ ഒരു ദാക്ഷിണ്യവും വേണ്ടെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ, ബിക്കാനീർ, ജയ്സാൽമീർ, ബാർമർ, ശ്രീ ഗംഗാനഗർ, ഫലോഡി ജില്ലകളിലെ ഡിഎം, എസ്പിമാരുമായി നടത്തിയ ഉന്നതതല സുരക്ഷാ അവലോകന യോഗത്തിൽ പറഞ്ഞു.
“ഓരോ അതിർത്തി ജില്ലയ്‌ക്കും ശക്തമായ സുരക്ഷാ ചട്ടക്കൂട് രൂപീകരിക്കാൻ തീരുമാനിച്ചു. സമഗ്രവും ശക്തവുമായ അതിർത്തി മാനേജ്മെന്റ് ഉറപ്പാക്കുന്നതിന് തദ്ദേശീയ പൗരന്മാരെയും സംസ്ഥാന സർക്കാർ സംവിധാനങ്ങളെയും ബന്ധപ്പെട്ട എല്ലാ സുരക്ഷാ ഏജൻസികളെയും ഈ സംയോജിത പദ്ധതിയിൽ സജീവമായി ഉൾപ്പെടുത്തും. അന്താരാഷ്‌ട്ര അതിർത്തിയുടെ 0-15 കിലോമീറ്റർ പരിധിയിലുള്ള നിയമവിരുദ്ധ നിർമ്മാണങ്ങൾക്കെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ല. “ അമിത് ഷാ പറഞ്ഞു.
അടുത്ത മൂന്ന് ആഴ്ചയ്‌ക്കുള്ളിൽ അമിത് ഷാ അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കും . നുഴഞ്ഞുകയറ്റം, മയക്കുമരുന്ന് കള്ളക്കടത്ത്, കയ്യേറ്റം, ഭീകരവാദ ധനസഹായം, മറ്റ് അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ എന്നിവ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്), സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി), സംസ്ഥാന സർക്കാർ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഏകോപിത അതിർത്തി മാനേജ്മെന്റ് തന്ത്രത്തിന് രൂപം നൽകിയിട്ടുണ്ട്
.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ, ചീഫ് സെക്രട്ടറി വി. ശ്രീനിവാസ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, സെക്രട്ടറി (അതിർത്തി മാനേജ്‌മെന്റ്) രാജേന്ദ്ര കുമാർ, ബിക്കാനീർ, ജയ്സാൽമർ, ബാർമർ, ശ്രീ ഗംഗാനഗർ, ഫലോഡി എന്നീ അഞ്ച് അതിർത്തി ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുമാരും പോലീസ് സൂപ്രണ്ടുമാരും യോഗത്തിൽ പങ്കെടുത്തു.
അതിർത്തിപ്രദേശങ്ങളിലെ ബാങ്കിങ് ഇടപാടുകൾ പരിശോധിക്കുന്നത് ശക്തമാക്കാൻ കളക്ടർമാർക്ക് കൂടുതൽ അധികാരവും ഉത്തരവാദിത്വവും നൽകിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
നേരത്തെ ഇത്തരത്തിൽ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്ന ഏജന്റുമാർ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. നുഴഞ്ഞുകയറ്റക്കാരായ ബംഗ്ലാദേശികൾക്ക് വ്യാജ ആധാർ അടക്കമുള്ള രേഖകൾ നൽകുന്നതും ഇവരാണ് .
















