Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: നീതിന്യായ വ്യവസ്ഥയേയും നിയമ സംവിധാനങ്ങളേയും വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി. ഇതിന്റെ തുടര്‍ച്ചയാണ് ഇന്നലെ സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിന്റെ വീടുകളിലടക്കം നടന്ന ഇ ഡി റെയ്ഡിനിടെ സംസ്ഥാനത്തുടനീളം അന്വേഷണസംഘത്തിന് നേരെ നടന്ന പ്രതിഷേധങ്ങളും അക്രമങ്ങളും. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും കേസുകളില്‍ പ്രതികളാകുന്ന ഘട്ടങ്ങളിലും ശിക്ഷിക്കപ്പെടുന്ന ഘട്ടങ്ങളിലും അന്വേഷണ ഏജന്‍സികള്‍ക്കെതിരേയും കോടതികളേയും വെല്ലുവിളിച്ച ചരിത്രമാണ് സിപിഎമ്മിനുള്ളത്.

പല കേസുകളിലും പ്രതികളായവരെ വെള്ളപൂശാനും ശിക്ഷ ലഭിച്ച പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് കോടതികള്‍ക്ക് മുമ്പിലും ജയിലുകള്‍ക്ക് മുമ്പിലും ക്രിമിനലിസത്തെ അനുകൂലിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം കൈക്കൊണ്ടിട്ടുളളത്. ജഡ്ജിമാരെ പരസ്യമായി ഭീഷണിപ്പെടുത്തിയ സംഭവങ്ങളും നിരവധിയാണ്. വിധികളും അന്വേഷണങ്ങളും പാര്‍ട്ടിക്ക് അനുകൂലമായാല്‍ ജുഡീഷറിയും പോലീസും നല്ലതെന്നും എതിരായാല്‍ ബൂര്‍ഷ്വാ കോടതിയും ജഡ്ജിമാര്‍ ശുംഭന്മാരും ആണെന്ന് കുറ്റപ്പെടുത്തലുമാണ് പതിവ് രീതി. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയ കേസിലെ ജയില്‍ മോചിതനായ ഒന്നാം പ്രതിയെ അടക്കം മാലയിട്ട് സ്വീകരിച്ച സംഭവങ്ങള്‍ ഏറെ വിവാദമായിരുന്നു.

പ്രതികളായവരെ സംരക്ഷിക്കുക, വിചാരണ ഘട്ടത്തില്‍ സാക്ഷികളെ കൂറുമാറ്റാനും പാര്‍ട്ടി സംവിധാനങ്ങള്‍ ഉപയോഗിക്കുക. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക എന്നിവ സിപിഎമ്മിന്റെ പതിവ് രീതികളാണ്. നിയമം അതിന്റെ വഴിക്ക് പോകുമെന്ന് പറയുമ്പോഴും, ആരോപണ വിധേയരായ നേതാക്കളേയും പ്രവര്‍ത്തകരെയും പാര്‍ട്ടിതലത്തില്‍ പരസ്യമായി പിന്തുണയ്‌ക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് സിപിഎം സ്വീകരിക്കാറ്.

പാര്‍ട്ടിയുടേയും നേതാക്കളുടേയും അഴിമതിയെ ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നും പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങള്‍ മാത്രമാണെന്നുമാണ് സിപിഎം നേതൃത്വം ഔദ്യോഗികമായി വ്യക്തമാക്കാറുള്ളത്.