തിരുവനന്തപുരം: സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന മിന്നൽ പരിശോധനയ്‌ക്ക് പിന്നാലെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ പിണറായി വിജയന്റെ വാടക വസതിക്ക് മുന്നിൽ സിപിഎം പ്രവർത്തകരും പോലീസും കേന്ദ്രസേനയും തമ്മിൽ വൻ സംഘർഷമുണ്ടായി.
പ്രവർത്തകർ കൂട്ടത്തോടെ സുരക്ഷാവലയം ഭേദിച്ച് പിണറായി വിജയന്റെ വീടിനുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതാണ് അക്രമാസക്തമായ രംഗങ്ങൾക്ക് വഴിവെച്ചത്. തടയാൻ ശ്രമിച്ച പോലീസിന്റെ ഹെൽമെറ്റുകൾ പ്രവർത്തകർ ബലമായി ഊരിയെടുത്ത് വീടിന് കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ എറിഞ്ഞു. കുപ്പികളും കല്ലുകളും എറിഞ്ഞതോടെ അന്തരീക്ഷം അതീവ ഗുരുതരമായി. പിന്നീട് മുതിർന്ന നേതാക്കൾ നേരിട്ടെത്തിയാണ് പ്രവർത്തകരെ അനുനയിപ്പിച്ചത്.
ഇഡി റെയ്ഡ് രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് സംസ്ഥാനവ്യാപകമായി കനത്ത അക്രമമാണ് ഇടതുപക്ഷം അഴിച്ചുവിട്ടിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, കോട്ടയം തുടങ്ങി എല്ലാ പ്രധാന നഗരങ്ങളും പ്രതിഷേധക്കടലായി മാറി. തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുൻ മന്ത്രി വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനങ്ങളാണ് നഗരത്തിൽ നടക്കുന്നത്.
പിണറായി വിജയന്റെ പാണ്ട്യാലമുക്കിലെ സ്വന്തം വസതിക്ക് മുന്നിൽ മുതിർന്ന നേതാവ് പി. ജയരാജന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. മുൻ മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ കോട്ടയം ജില്ലാ കേന്ദ്രത്തിൽ വലിയ രീതിയിലുള്ള പ്രതിഷേധ ധർണ്ണ നടന്നു.കേരളത്തിന് പുറമെ ബംഗളൂരുവിലും ഉൾപ്പെടെ പന്ത്രണ്ടോളം കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ് ഒരേസമയം തുടരുന്നത്. റെയ്ഡ് സമയത്ത് തിരുവനന്തപുരത്തെ വസതിയിലുണ്ടായിരുന്ന പിണറായി വിജയന്റെ മകൾ ടി. വീണയുടെ മൊഴി ഇഡി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.
















