കോട്ടയം: ഈരാറ്റുപേട്ട-തീക്കോയി കേന്ദ്രീകരിച്ച് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി പരാതി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഗർഭിണികളെ എത്തിച്ച്, പ്രസവത്തിന് ശേഷം കുഞ്ഞുങ്ങളെ മറിച്ച് വില്‍ക്കുന്നതാണ് ഈ സംഘത്തിന്റെ പ്രവര്‍ത്തന രീതിയെന്നാണ് സൂചന.
സംഘത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 22 കാരിയായ അസം സ്വദേശിനിയുടെ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ഈരാറ്റുപേട്ടയില്‍ നിന്ന് തീക്കോയിലേക്ക് എത്തിച്ച രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നവജാതശിശു വില്‍പ്പനയുമായി ബന്ധപ്പെട്ട മറ്റ് കണ്ണികളെക്കുറിച്ചും വലിയ രീതിയിലുള്ള അന്വേഷണം ഇപ്പോള്‍ പുരോഗമിക്കുകയാണ്.
















