കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരി (65) അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്നു. 1995ലാണ് ഊരാളുങ്കല്‍ ചെയര്‍മാനായി രമേശന്‍ ചുമതലയേറ്റത്.
സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ രമേശന്‍ പാലേരിയുടെ മുത്തച്ഛനായിരുന്നു. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്‍ ഇദ്ദേഹത്തിന്റെ പിതാവും. പിതാവിന്റെ വഴിയെ രമേശനും 32 വര്‍ഷം സൊസൈറ്റിയുടെ ചെയര്‍മാനായി. ഫെബ്രുവരി 13നാണ് ഊരാളുങ്കല്‍ കൂലിവേലക്കാരുടെ സംഘം രജിസ്റ്റര്‍ ചെയ്യുന്നത്.
മൂലധനം 36 പൈസ. വാഗ്ഭടാനന്ദന്റെ ശിഷ്യന്മാരായ 14 പേരായിരുന്നു പ്രമോട്ടിങ് കമ്മിറ്റി അംഗങ്ങള്‍. ചാപ്പയില്‍ കുഞ്ഞ്യേക്കു ഗുരുക്കളെ ആദ്യത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കൂലിവേലക്കാരുടെ പരസ്പര സഹായസംഘമായി ചെറിയരൂപത്തില്‍ തുടക്കമിട്ട് ലോകത്തിലെ ഏറ്റവുംവലിയ രണ്ടാമത്തെ ലേബര്‍ സൊസൈറ്റി എന്ന പദവിയിലേക്കുയര്‍ന്നു.
വടകരയുടെ തീരാനഷ്ടവും ഊരാളുങ്കലിന്റെ നെടുംതൂണുമായ രമേശൻ പാലേരിയുടെ വിയോഗത്തിൽ നാട് അനുശോചനം രേഖപ്പെടുത്തി.
ഒരു സഹകരണ തൊഴിലാളി പ്രസ്ഥാനത്തെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തൊഴിലാളിക്കൂട്ടായ്‌മയായി വളർത്തിയെടുക്കുന്നതിൽ രമേശൻ പാലേരിയുടെ നേതൃപാടവവും ഭാവനാപൂർണ്ണമായ ദീർഘവീക്ഷണവും നിർണ്ണായക പങ്കാണ് വഹിച്ചത്. നിർമ്മാണ മേഖലയ്‌ക്ക് പുറമെ ഐ.ടി വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലേക്ക് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ വൈവിധ്യവൽക്കരിച്ചതും അദ്ദേഹത്തിന്റെ ഇടപെടലുകളുടെ ഫലമായാണ്.
വടകരയിലെ വികസന പ്രവർത്തനങ്ങളിലും സാംസ്കാരിക സംഘാടനത്തിലും എക്കാലവും സജീവമായി നിലകൊണ്ട അദ്ദേഹം, പ്രതിസന്ധികൾ അനുഭവിക്കുന്ന മനുഷ്യർക്ക് എന്നും തുണയായിരുന്നു. രോഗബാധയുടെ പ്രയാസങ്ങൾക്കിടയിലും അതിനെയെല്ലാം മറികടന്ന് കർമ്മമണ്ഡലത്തിൽ സജീവമായി പ്രവർത്തിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രമുഖരും കുടുംബാംഗങ്ങളും ഊരാളുങ്കൽ പ്രസ്ഥാനത്തിലെ തൊഴിലാളികളും ദുഃഖം രേഖപ്പെടുത്തി.











