കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പൂര്‍ണമായും ഒറ്റപ്പെടുന്നു. സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്. ശശിധരന്‍ കര്‍ത്ത ഇ ഡിക്ക് നല്‍കിയ മൊഴി പുറത്തുവന്നതോടെ പാര്‍ട്ടിയും മുന്നണിയും പിണറായിയെ അക്ഷരാര്‍ത്ഥത്തില്‍ കൈയൊഴിയുകയാണ്. പിണറായിയുടെ രക്ഷക്കായി ആരും തന്നെ രംഗത്തില്ലെന്നതും ശ്രദ്ധേയമാണ്.
മുന്‍ മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വ്യക്തിബന്ധം കൊണ്ടാണ് അദ്ദേഹത്തിന്റെ മകള്‍ ടി. വീണയുടെ എക്‌സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് പണം നല്‍കിയതെന്നും കമ്പനി സേവനം ഒന്നും സ്വീകരിച്ചിട്ടില്ല എന്നുമാണ് ശശിധരന്‍ കര്‍ത്ത മൊഴി നല്‍കിയത്. 2024 ഏപ്രില്‍ 17ന് നല്‍കിയ ഈ മൊഴി വീണയും ശരിവച്ചെന്നാണ് ഇ ഡി റിപ്പോര്‍ട്ടില്‍ പറയുന്നത്. 66 ലക്ഷത്തിന്റെ നഷ്ടക്കണക്കും അഞ്ച് ലക്ഷത്തിന്റെ വിറ്റ് വരവുമുള്ള ദുര്‍ബല സ്ഥാപനമാണ് എക്‌സാലോജിക്. സോഫ്റ്റ്‌വെയര്‍ സ്ഥാപനങ്ങളുടെ പേരില്‍ 2.78 കോടി രൂപയാണ് വീണയുടെ കമ്പനിക്ക് നല്‍കിയത്. സ്വത്ത് കണ്ടുകെട്ടല്‍ റിപ്പോര്‍ട്ടിലാണ് പിണറായിയുമായുള്ള വ്യക്തി ബന്ധത്തെക്കുറിച്ച് കര്‍ത്ത പറഞ്ഞത് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനിടെ പിണറായിയെ ചോദ്യം ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങള്‍ ഇ ഡി ആരംഭിച്ചിട്ടുണ്ട്. ഇ ഡി ഡയറക്ടറുടെ നിര്‍ദേശപ്രകാരം പഴുതടച്ചുള്ള നീക്കങ്ങളായിരിക്കും നടത്തുക. സംസ്ഥാനത്തെ പിടിച്ചുകുലുക്കുന്ന വളരെ രാഷ്‌ട്രീയ പ്രാധാന്യമുള്ള ഈ കേസില്‍ ഒരു പിഴവ് പോലും സംഭവിക്കരുതെന്ന് ഇ ഡിക്ക് നിര്‍ബന്ധമുണ്ട്. മാസപ്പടിക്കേസില്‍ വീണ പ്രതിയാണെന്ന് ഉറപ്പായിട്ടുണ്ട്. അറസ്റ്റ് നടപടികള്‍ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുത്തേക്കും. അതേസമയം ചോദ്യം ചെയ്യലിനായി പിണറായി വിജയനെ ഇ ഡി വിളിപ്പിക്കുകയാണെങ്കില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെയും മുന്നണിയിലെയും നേതാക്കളുടെയും പൊതുവായ അഭിപ്രായം. കാര്യങ്ങള്‍ പിണറായി ഒറ്റയ്‌ക്ക് നേരിടട്ടേയെന്ന നിലപാടിലേയ്‌ക്കാണ് എല്ലാവരും എത്തിച്ചേരുന്നത്. പാര്‍ട്ടിയില്‍ പിണറായിക്കെതിരെ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ട്. സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ നിശബ്ദ പിന്തുണയും ഇതിനുണ്ടെന്നാണ് സൂചന.
പിണറായിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ക്ക് ഇതുവരെ ജാമ്യം ലഭിക്കാത്തത് പാര്‍ട്ടിയില്‍ വലിയ ഭിന്നതക്കിടയാക്കിയിട്ടുണ്ട്. പിണറായിക്കായി ഇവര്‍ ബലിയാടാക്കപ്പെടുകയായിരുന്നുവെന്നാണ് പൊതുവെയുള്ള അഭിപ്രായം. ഈ സാഹചര്യത്തില്‍ കൂടിയാണ് പിണറായിക്കായി രംഗത്തിറങ്ങേണ്ടതില്ലെന്ന തീരുമാനത്തിലേയ്‌ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. നിയമസഭയില്‍ പോലും പാര്‍ട്ടി നേതാവിനാല്‍ പിണറായി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായി. അദ്ദേഹത്തിന് മാന്യ
മായി വിരമിക്കാമായിരുന്നുവെന്ന വികാരമാണ് പ്രവര്‍ത്തകര്‍ക്കുള്ളത്.
വരും ദിവസങ്ങള്‍ പിണറായിക്കും സിപിഎമ്മിനും വളരെ നിര്‍ണായകമാണ്. സിപിഎമ്മിന്റെ മുന്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍, അതുണ്ടാക്കാവുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ എല്ലാം പിണറായിയുടെ തലയില്‍വച്ച് കൈകഴുകാനുള്ള ശ്രമമായിരിക്കും സിപിഎമ്മും മുന്നണിയും നടത്തുകയെന്ന സൂചനയാണ് പുറത്തുവരുന്നത്.
















