ആചാരാനുഷ്ഠാനങ്ങള്‍
ഘടനയിലും ആചാരാനുഷ്ഠാനങ്ങളിലും വ്യത്യസ്ഥത പുലര്‍ത്തുന്ന ഒരു ദേവസ്ഥാനമാണ് കൊട്ടിയൂര്‍. അങ്കുരാദി, ധ്വജാദി, പടഹാദി തുടങ്ങിയ ഉത്സവ തരംതിരവുകളിലൊന്നും ഇവിടുത്തെ ഉത്സവാചാരണത്തില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിയില്ല. ശങ്കരാചാര്യ സ്വാമികള്‍ കൊട്ടിയൂര്‍ ദര്‍ശനത്തിന് വന്നിരുന്നുവെന്നും ഇക്കരെ നിന്നു നോക്കിയപ്പോള്‍ ബാവലിപ്പുഴ മുതല്‍ അക്കരെ വരെ ശിവലിംഗം കണ്ടതിനാല്‍ അക്കരെ പ്രവേശിച്ചില്ലയെന്നും ഇക്കരെയിരുന്ന് ചിട്ടവട്ടങ്ങള്‍ തീരുമാനിച്ചതെന്നും പറയപ്പെടുന്നു.
പ്രക്കുഴം (മേടമാസത്തിലെ വിശാഖം)
മേടമാസത്തിലെ വിശാഖം നാളിലെ ‘പ്രക്കുഴം’ എന്ന ചടങ്ങോടുകൂടി വൈശാഖോത്സവത്തിന്റെ നാള്‍ കുറിക്കുന്നു. ക്ഷേത്രാടിയന്തിരക്കാരുടെ കഠിന വ്രതാരംഭതത്തിന്റെ തുടക്കമാണിത്. 28 ദിനരാത്രങ്ങളിലെ അഭിരാമം നീളുന്ന ഗൂഢ- ഗോപ്യ-കര്‍മ്മങ്ങളുടേയും പൂജകളുടേയും നക്ഷത്ര-സമയ-ദിന-തിഥി ക്രമങ്ങള്‍ ജ്യോതിഷ വിധിപ്രകാരം തീരുമാനിക്കുന്നതിന് ഇക്കരെ കൊട്ടിയൂരില്‍ നടക്കുന്ന അടിയന്തിരയോഗത്തിന്റെ ദിനം.
പ്രക്കുഴം മുതല്‍ നെയ്യാട്ടം വരെയുള്ള ദിവസങ്ങളിലെ ചടങ്ങുകള്‍ക്ക് ഇക്കരെ സന്നിധിയില്‍ ദീപം തെളിക്കുന്നതിന് മാലൂര്‍പടിയില്‍ നിന്ന് നെയ്യ് എത്തിക്കുന്നു.
മേടച്ചോതി ദിവസം കോങ്ങാറ്റ പുല്ലഞ്ചേരി ഇല്ലക്കാര്‍ അവിലുമായി ഇക്കരെ സന്നിധിയില്‍ എത്തുന്നു. പിന്നെ ‘തണ്ണിംകുടി’ ചടങ്ങ് നടക്കും. തേങ്ങ, ശര്‍ക്കര, പഴം, മൂന്നാണിവെള്ളം എന്നിവയുമായി അക്കരെ സന്നിധിക്ക് അഭിമുഖമായി നിന്ന് തേങ്ങയുടച്ച് വെള്ളം കുടിച്ചും പഴവും ശര്‍ക്കരയും പരസ്പരം കൈമാറിയുമാണ് അന്യര്‍ക്ക് ദര്‍ശിക്കാന്‍ പാടില്ലാത്ത ഈ ചടങ്ങ് നടത്തുക.
കൂടാതെ ‘നെല്ലളവ്’ എന്ന ചടങ്ങും നടക്കുന്നു. അളന്നു പൂജിച്ച നെല്ല് കുത്തിയാണ് ഉത്സവകാലത്ത് അക്കരെ സന്നിധാനത്തു നിവേദ്യത്തിനുള്ള ഉണക്കലരി തയ്യാറാക്കുന്നത്. കുവം കുത്താന്‍ അവകാശികള്‍ക്ക് പുറത്തേക്ക് കൊടുക്കുന്ന ചടങ്ങായതിനാലാണ് ‘പുറകുവം’, ‘പ്രക്കുവം’, ‘പുറക്കുഴം’, ‘പ്രക്കുഴം’ എന്നിങ്ങനെ അറിയപ്പെടുന്നത്. ഇതിനു ശേഷമാണ് അടിയന്തിരയോഗം കൂടി നാളും തീയതിയും നിശ്ചയിക്കുന്നത്.
അര്‍ദ്ധരാത്രി ആയില്ല്യംകാവെന്ന ഗൂഢവനത്തിലെ സന്നിധിയില്‍ ‘അപ്പട’ നിവേദ്യം നടക്കും. സതീദേവിക്ക് അകമ്പടി സേവിച്ച് ആയിരം വില്ലുകാര്‍ നിന്നുവെന്ന് വിശ്വസിക്കുന്ന ആയില്ല്യംകാവില്‍ സാധാരണക്കാര്‍ക്ക് പ്രവേശനമോ ദര്‍ശനമോ അനുവദനീയമില്ല. പ്രക്കുഴപ്പിറ്റേന്ന് ഇക്കരെ സന്നിധിയില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ അടിയന്തിരക്കാര്‍ക്കും വിഭവസമൃദ്ധ സദ്യ നള്‍കും. ഇതിനെ ‘പട്ടത്താന’മെന്നാണ് വിളിക്കുന്നത്. അടിയന്തിരക്കാരുടെ വ്രതാചരണം ഇതോടുകൂടി ആരംഭിക്കുന്നു.
അക്കരെകൊട്ടിയൂര്‍ ഉത്സവാരാധന – (ഇടവത്തിലെ മകം) നീരെഴുന്നള്ളത്ത്
ഇടവമാസത്തിലെ മകം നാളില്‍ കൊട്ടിയൂര്‍ പെരുമാളിന് ‘നീരെഴുന്നള്ളത്ത്’ നടക്കുന്നതോടുകൂടി അക്കരെ സന്നിധിയില്‍ ഉത്സവം ആരംഭിക്കുന്നു. ‘കിള്ളി’യെഴുന്നള്ളത്ത് എത്തിച്ചേരുന്നതോടെ ‘തണ്ണിംകുടി’ ചടങ്ങ് നടക്കുന്നു. പടിഞ്ഞിറ്റ നമ്പൂതിരി പുറക്കളം ശ്രീഗണപതിക്ഷേത്രത്തില്‍ നിന്നും എണ്ണയുമായി ഇക്കരെ സന്നിധിയിലെത്തുന്നു. ക്ഷേത്രാടിയന്തിരക്കാരായ ഒറ്റപ്പിലാന്‍, ജന്മാശാരി, പുറംകലയന്‍, കൊല്ലന്‍, കണിയാന്‍, പെരുവണ്ണാന്‍, കാളന്‍ എന്നിവര്‍ ബാവലിപ്പുഴയില്‍ തണ്ണീര്‍കുളി ചടങ്ങ് നടത്തി ബാവലിപ്പുഴയുടെ മറുകരയില്‍ കാത്തു നില്‍ക്കുന്നു. പടിഞ്ഞിറ്റ നമ്പൂതിരി ബാവലിപ്പുഴയില്‍ മുങ്ങി കൂവയിലയില്‍ തീര്‍ത്ഥവും ശേഖരിച്ച് ഒറ്റപ്പിലാനും സംഘത്തിനും പിന്നാലെ അക്കരെ കടക്കുന്നു. ഒറ്റപ്പിലാനും പടിഞ്ഞിറ്റ നമ്പൂതിരിയും കൂവയിലയിലെ തീര്‍ത്ഥം മണിത്തറയിലെ സ്വയംഭൂശിലയില്‍ അഭിഷേകം ചെയ്യുന്നു. ഇതിനുശേഷമേ ക്ഷേത്രാടിയന്തിരക്കാര്‍ ഉള്‍പ്പടെയുള്ള മറ്റുള്ളവര്‍ക്ക് പ്രവേശനമുള്ളൂ. ഇതിനുശേഷമാണ് പുറം കലയന്‍ കാട് വെട്ടി വൃത്തിയാക്കുകയും ജന്മാശാരി മുഴക്കോലുകൊണ്ട് മണിത്തറ അളന്നു തിട്ടപ്പെടുത്തുകയും ചെയ്യുന്നത്.
ഇടവത്തിലെ മകം, പൂരം, ഉത്രം, അത്തം, ചിത്തിര എന്നീ 5 നാളുകളിലായി സഞ്ചാരപാത വൃത്തിയാക്കലും അക്കരെ സന്നിധിയില്‍ താള്‍ക്കാലിക കൈയ്യാലനിര്‍മ്മാണവും ശ്രീകോവില്‍ നിര്‍മ്മാണവും നടക്കുന്നു. ബാവലിപ്പുഴയില്‍ ബാവലിക്കെട്ട് നടക്കും. ഇതിലൂടെ മാത്രമേ എല്ലാ പൂജ-അഭിഷേക വസ്തുക്കളും എഴുന്നള്ളിപ്പുകളും അക്കരെ സന്നിധിയിലേക്ക് എത്തുവാന്‍ പാടുള്ളൂവെന്നാണ് നിശ്ചയം. ഭക്തന്മാരും ഇതുവഴിയാണ് പ്രവേശിക്കേണ്ടത്.
നെയ്യാട്ടം (ഇടവ ചോതി നാള്‍)
വില്ലിപ്പാലന്‍ വലിയ കുറുപ്പും തമ്മേങ്ങാടന്‍ മൂത്ത നമ്പ്യാതിരിയുടേയും കാര്‍മ്മികത്ത്വത്തില്‍ മന:ശുദ്ധി, ശരീരശുദ്ധി, വാക്ശുദ്ധി എന്നിവയോടുകൂടി ആചാരപൂര്‍വ്വമാണ് ഭക്തന്മാര്‍ സ്വയംഭൂശിലയില്‍ അഭിഷേകം ചെയ്യുന്നതിനുള്ള നറുനെയ്യ് എഴുന്നള്ളിക്കുന്നത്. നെയ്യാട്ട ദിവസമായ ചോതി നാളില്‍ നെയ്യമൃത് സംഘം ഇക്കരെ ക്ഷേത്രത്തില്‍ ചോതി വിളക്ക് തെളിച്ച് ഓംങ്കാരം മുഴക്കി ബാവലിപ്പുഴ കടക്കുന്നു. സംഘം അക്കരെ സന്നിധിയില്‍ പ്രവേശിക്കാതെ കാട്ടുകല്ലുകളും ഇലകളും കൊണ്ട് തീര്‍ത്ത സംരക്ഷണ കവചങ്ങള്‍ക്കുള്ളില്‍ നെയ്‌കിണ്ടികള്‍ സുരക്ഷിതമായി വെച്ച് മുതിരേരി വാള്‍ എഴുന്നള്ളിച്ചെത്തുന്നതു വരെ കാത്തുനില്‍ക്കും.
കുറ്റ്യാടിക്കടുത്ത് ജാതിയൂര്‍ മഠത്തില്‍ നിന്നും അഗ്‌നി കെട്ടുപോകാതെ ഇക്കരെ ശിവസന്നിധിയില്‍ ചോതി നാളില്‍ എത്തിക്കുന്നു. ദക്ഷയാഗത്തിന് അഗ്‌നിയെത്തിച്ചത് ഇവിടെ നിന്നാണന്ന് വിശ്വസിക്കുന്നു. ഈ അഗ്‌നിയില്‍ നിന്നു വേണം ‘ചോതി വിളക്ക്’ തെളിയിക്കുന്നത്.
വയനാട് മുതിരേരിക്കാവില്‍ നിന്നാണ് ഉടവാല്‍ കൊട്ടിയൂരിലെത്തിക്കുന്നത്. ‘വീരഭദ്രായ നമശിവായ’ എന്നു ചൊല്ലിയാണ് യാത്ര. വ്രതാനുഷ്ടനായ കാര്‍മ്മികന്‍ ഏകദേശം 35 കീ.മീ. ദൂരത്തില്‍ ഓടിയും നടന്നും വനത്തിലൂടെ ഏകനായി സഞ്ചരിച്ച് സന്ധ്യയോടെ ഇക്കരെ സന്നിധിയിലെത്തി പെരുമാളിന്റെ വിഗ്രഹത്തോടു വാള്‍ ചേര്‍ത്ത് വെച്ച് സാഷ്ടാംഗം നമസ്‌ക്കരിക്കുന്നു. ചപ്പാരം ഭഗവതിയുടെ വാളുകള്‍ എഴുന്നള്ളിച്ചു വരുന്നതുവരെ മുതിരേരി വാള്‍ ഇക്കരെ സന്നിധിയില്‍ സൂക്ഷിക്കും.
മുതിരേരി വാളെത്തിയശേഷം ചോതി വിളക്ക് തെളിക്കാന്‍ പടിഞ്ഞിറ്റ നമ്പൂതിരിയും സ്ഥാനികരും ബാവലിപ്പുഴയില്‍ മുങ്ങി അക്കരക്ക് കടക്കും. ഇതോടുകൂടി കഴിഞ്ഞ പതിനൊന്ന് മാസം മുപ്പത്തിമുക്കോടി ദേവകളും ആരാധിച്ച മഹാദേവ സന്നിധി ഇനിയുള്ള 28 ദിവസം മനുഷ്യാരാധനയുടെ നാളുകളായി മാറുന്നു.
ചപ്പാരം ഭഗവതിയുടെ വാളുകളും മുതിരേരി വാളും എത്തിയതിന് ശേഷം നെയ്യമൃത് സംഘം യാഗഭൂമിയില്‍ പ്രവേശിക്കുന്നു. പടിഞ്ഞിറ്റയുടെ കാര്‍മ്മികത്ത്വത്തില്‍ പുണ്യാഹം തളിച്ച് ശുദ്ധിവരുത്തിയ ദിവ്യമായ മണിത്തറയില്‍ ശിവലിംഗത്തെ പതിനൊന്ന് മാസം മെയ്യോടെ ചേര്‍ത്ത് ആലിംഗനം ചെയ്ത് കാത്തുപോന്നിരുന്ന അഷ്ടബന്ധബന്ധനത്തില്‍ നിന്നും മോചിപ്പിക്കുന്ന ചടങ്ങായ ‘നാളം തുറക്കള്‍’ നടക്കും. പിന്നീട് ഉഷക്കാമ്പ്രം നമ്പൂതിരിയുടെ നേതൃത്ത്വത്തില്‍ അര്‍ദ്ധരാത്രിയില്‍ നെയ്യാട്ടം നടക്കും. നെയ്യമൃത് മണത്തറയിലെ സ്വയംഭൂവിലാണ് അഭിഷേകം ചെയ്യുന്നത്. സന്നിധാനത്ത് ‘ഹരി ഗോവിന്ദാ’ എന്ന വിളി പാരമ്യത്തിലെത്തുകയും നേരം പുലരുകയും ചെയ്യും. തുടര്‍ന്ന് വാകച്ചാര്‍ത്ത് നടക്കുന്നു.
(തുടരും)














