ന്യൂഡൽഹി: തെക്ക്-കിഴക്കൻ ഡൽഹിയിലെ തുഗ്ലക്കാബാദിൽ ഉണ്ടായ തീപിടുത്തത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ 2.25-ഓടെയാണ് തുഗ്ലക്കാബാദിലെ ഗലി നമ്പർ 1-ലുള്ള അഞ്ച് നില കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
കെട്ടിടത്തിന്റെ താഴത്തെ നിലയിലെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് തീപടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. പാർക്ക് ചെയ്തിരുന്ന ഏഴ് ഇരുചക്രവാഹനങ്ങൾ അഗ്നിക്കിരയായി. ചാർജ് ചെയ്യാൻ വെച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടറിൽ നിന്നാകാം തീപിടുത്തം തുടങ്ങിയതെന്ന് സംശയിക്കുന്നു. കെട്ടിടത്തിന്റെ പ്രധാന കവാടത്തിലൂടെ പുക വേഗത്തിൽ മുകളിലത്തെ നിലകളിലേക്ക് വ്യാപിച്ചതാണ് സ്ഥിതി ഗുരുതരമാക്കിയത്.
വിവരമറിഞ്ഞയുടൻ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ എട്ടുപേരെയാണ് രക്ഷപ്പെടുത്തി സഫ്ദർജംഗ് ആശുപത്രിയിലും എയിംസ് ട്രോമ സെന്ററിലും പ്രവേശിപ്പിച്ചത്. കെട്ടിടത്തിന്റെ ടെറസിലേക്കുള്ള ഗേറ്റ് പൂട്ടിയിട്ടിരുന്നതിനാൽ അഗ്നിശമന സേനാംഗങ്ങൾ അത് വെട്ടിപ്പൊളിച്ചാണ് മുകളിൽ കുടുങ്ങിയ രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയത്.
ഏകദേശം ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ 4 മണിയോടെ തീ പൂർണ്ണമായും അണയ്‌ക്കാൻ സാധിച്ചു.അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായും മരണപ്പെട്ടവരിൽ ഒരാൾ കെട്ടിടത്തിന്റെ നാലാം നിലയിൽ താമസിച്ചിരുന്ന പങ്കജ് എന്നയാളാണെന്നും പ്രദേശവാസി പറഞ്ഞു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം നടന്നതെന്നും 2:10 ന് ഫയർഫോഴ്സിനെ വിവരമറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.











