
തിരുവനന്തപുരം: റിനി ആൻ ജോർജ് വിഐപിയായി യുഡിഎഫ് സർക്കാരിന്റെ സത്യ പ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിനെതിരെ രൂക്ഷമായ വിമർശനവുമായി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ. ഈ അവതാരത്തെ കരുതിയിരിക്കുക എന്ന തരത്തിൽ തീർത്തും അവഹേളിക്കുന്ന തരത്തിലാണ് ഫേസ്ബുക്ക് പോസ്റ്റ്. റിനിയുടെ ഫോട്ടോയും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.
യുഡിഎഫ് എംഎൽഎമാർക്ക് പോലും കിട്ടാത്ത പരിഗണന ഇവർക്ക് എങ്ങനെ കിട്ടി ജ്യോതി വിജയകുമാറിനെ പോലുള്ളവരെ തടഞ്ഞ പോലീസ് ഇവരെ വേദി വരെ കടത്തിവിട്ടു മുഖ്യമന്ത്രിയോ, മന്ത്രിമാരോ അറിഞ്ഞ് ഇത് ചെയ്യുമെന്ന് കരുതുന്നില്ലെന്നും വിജിൽ മോഹനൻ ഫെയ്‌സ് ബുക്കിൽ കുറിച്ചു
ഫേസ്ബുക് പോസ്റ്റ് പൂർണരൂപം
പ്രിയപ്പെട്ട കോൺഗ്രസിന്റെ നേതാക്കളേ,
ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു. കഴിഞ്ഞ പത്ത് വർഷക്കാലമായി നമ്മളും നമ്മുടെ സഹപ്രവർത്തകരും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ ഒരുപാട് സമരങ്ങളുടെയും ചെറുത്തുനിൽപ്പുകളുടെയും ഫലമായുള്ള സന്തോഷ നിമിഷമായിരുന്നു അത്.
നമ്മുടെ എത്ര സഹപ്രവർത്തകരാണ് ക്രൂരമായി മർദ്ദിക്കപ്പെട്ട് തെരുവിൽ കിടന്നത്.
എത്ര സഹപ്രവർത്തകരാണ് ദിവസങ്ങളോളം ജയിലിൽ കിടന്നത്.
അതിൽ മഹിളാ പ്രവർത്തകരും ഉണ്ടായിരുന്നു. അവർ ഉൾപ്പെടെ ഇന്നലെ തലസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തി.
പന്തൽ ഇരുപത്തി അയ്യായിരം പേരെ ഉൾക്കൊള്ളാൻ മാത്രം ശേഷിയുള്ളതായിരുന്നെങ്കിലും രണ്ടര ലക്ഷം ആളുകളാണ് ഇന്നലെ തിരുവനന്തപുരത്തേക്ക് എത്തിയത്.
അവിടെ വന്ന എല്ലാവർക്കും അറിയാമായിരുന്നു അകത്ത് കയറാൻ സാധിക്കില്ലെന്ന്. കയറാൻ കഴിയാതെ ഒരുപാട് സഹപ്രവർത്തകർ പുറത്തുനിന്നു.
നമുക്കാർക്കും പരാതി ഇല്ല.
കാരണം നമുക്ക് അവിടെ ഒന്ന് എത്തിയാൽ മതി — നമ്മുടെ മനസ്സിൽ കണ്ടോളാം ശ്രീ വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അത്രയധികം നമ്മൾ കാണാൻ കാത്തിരുന്ന കാഴ്ചയായിരുന്നു അത്.
നമ്മുടെ പല സഹപ്രവർത്തകർക്കും ഒന്നാം പന്തലിരിപ്പിടത്തിലേക്ക് പോലും എത്താനോ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കാനോ കഴിയാതിരുന്നപ്പോൾ എങ്ങനെയാണ് വി.ഐ.പി പാസ് നേടി റിനി ആൻ ജോർജിനെപ്പോലെ ഈ പാർട്ടിക്കെതിരെ സംസാരിക്കുകയും പാർട്ടിക്ക് ഇത്രമാത്രം പേരുദോഷം ഉണ്ടാക്കുകയും ചെയ്ത ഒരാൾ അകത്ത് കയറിക്കൂടിയത്?
കേരളത്തിലങ്ങോളമിങ്ങോളം സംഘടനാ പ്രവർത്തനങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിലും നടന്ന ജ്യോതി വിജയകുമാറിനെ പോലെയുള്ള ആളെ പോലും പോലീസ് തടയുന്നത് നമ്മൾ കണ്ടു. എന്നാൽ റിനി ആൻ ജോർജിനെ ആരും തടഞ്ഞില്ല.
അവർ വേദിയിൽ വരെ എത്തി..
അതീവ സുരക്ഷയുള്ള തെലുങ്കാന മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുത്തു.
വിജയിച്ച് വന്ന യുഡിഎഫിന്റെ എംഎൽഎമാരിൽ പലർക്കും പോലും ഇന്നലെ ആ വേദിയിൽ എത്താൻ കഴിഞ്ഞിരുന്നില്ല.
ഇത് മുഖ്യമന്ത്രിയോ ഏതെങ്കിലും മന്ത്രിമാരോ അറിഞ്ഞ് ചെയ്തതാണെന്ന് ഞാൻ കരുതുന്നില്ല. ഏതെങ്കിലും ഓഫീസിൽ ഒരു പണിയുമില്ലാതെ ഇരിക്കുന്ന ആരെങ്കിലും ഒപ്പിച്ച പാസായിരിക്കണം അത്.
ആ ആളിനോടും, ആ ആളുകൾക്ക് മുകളിലുള്ള എല്ലാ പ്രിയപ്പെട്ട നേതാക്കളോടുമാണ് എനിക്ക് പറയാനുള്ളത്, ഇത്തരം അവതാരങ്ങളെ സൂക്ഷിക്കണം.
ഇത്തരം ആളുകൾ ഓഫീസുകളിലേക്ക് കടന്നുകയറിയതിന്റെ ഫലം കോൺഗ്രസ് നന്നായി അറിഞ്ഞതാണ്.
സ്വപ്നയും സരിതയും കയറിയതിന്റെ ഫലം രണ്ട് മുൻ മുഖ്യമന്ത്രിമാർ അനുഭവിച്ചതും നമുക്ക് അറിയാം.
നീതിമാനായ ഉമ്മൻചാണ്ടിയെ വേട്ടയാടിയത് നമ്മൾ മറന്നിട്ടില്ല.
ഇത്തരം അവതാരങ്ങൾ അധികാരമുള്ളപ്പോഴെല്ലാം വരും. ഇവളാണ് പറവൂരിൽ ശ്രീ വി.ഡി. സതീശനെതിരെ സംഘടിപ്പിച്ച സ്ത്രീകളുടെ യോഗത്തിൽ, ശൈലജ ടീച്ചർ മുഖ്യാതിഥിയായ ചടങ്ങിൽ ഷൈൻ ടീച്ചറോടൊപ്പം പങ്കെടുത്തത്.
അന്ന് അവൾ കോൺഗ്രസ് വിരുദ്ധ വേദിയിലായിരുന്നു.
കോൺഗ്രസിനെ കളിയാക്കിയും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്നതും നമ്മൾ കണ്ടതാണ്. എന്നിട്ടും ഇവളെപ്പോലുള്ള ആളുകളെ എൻ്റർടെയ്ൻ ചെയ്യുന്ന ഏതെങ്കിലും ഓഫീസിലെ ജീവനക്കാരുണ്ടെങ്കിൽ അവരോട് ഞങ്ങൾ പറയും — നിങ്ങൾ ഉണ്ടാക്കിയെടുത്തതല്ല ഈ സർക്കാർ.. ഞങ്ങൾ തെരുവിൽ സമരം ചെയ്ത് ഉണ്ടാക്കിയെടുത്തതാണ് ഈ സർക്കാർ. ആ സർക്കാരിനെ തകർക്കാനുള്ള ഇത്തരം അവതാരങ്ങളുടെ ഒരു ശ്രമത്തെയും ഞങ്ങൾ അനുവദിക്കില്ല. അംഗീകരിക്കില്ല.
അതേസമയം വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് പ്രവർത്തകറം രംഗത്തുവന്നിരുന്നു . സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ ജോർജ്ജ് സത്യ പ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്.
മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിവാദമായ ഓഡിയോ സന്ദേശങ്ങൾ പുറത്ത് വന്നതും പീഡനാരോപണം വലിയ വിവാദമായതും. ഈ സാഹചര്യത്തിലാണ് റിനി സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയതിന് വിമർശനം രൂക്ഷമാകുന്നത്.