തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തവരുടെ ലക്ഷ്യം എം. സ്വരാജെന്ന് വിലയിരുത്തല്‍. പിണറായി വിജയനെയും സ്വരാജിനെയും തമ്മില്‍ തെറ്റിക്കാനാണ് ഈ നീക്കമെന്ന് കരുതുന്നു. വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ലേഖനമുള്ള വാരാന്തപ്പതിപ്പില്‍ തന്നെ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ നാടകക്കാരനായ വിജയന്‍ എന്ന ഒരാളുടെ ലേഖനമുണ്ടെന്ന് പുറത്താര്‍ക്കും അറിയില്ലെന്നിരിക്കെ, ഇത് മാധ്യമങ്ങള്‍ക്ക് തലേദിവസം തന്നെ ചോര്‍ത്തിക്കൊടുത്തവര്‍ ലക്ഷ്യം വെച്ചത് ദേശാഭിമാനിയുടെ ചുമതലയുള്ള എം. സ്വരാജിനെത്തന്നെയാണെന്ന് കരുതുന്നു.
വിഎസിന്റെ ലേഖനമുള്ള വാരാന്തപ്പതിപ്പ് മറിച്ചാല്‍ തൊട്ടടുത്ത പേജില്‍ കള്ളന്‍വിജയന്‍ എന്ന തലക്കെട്ടില്‍ ഒരു ലേഖനമുണ്ടായാല്‍ സ്വാഭാവികമായും അത് പിണറായി വിജയനെ കുറ്റപ്പെടുത്തുന്നതാണെന്ന തോന്നലുണ്ടാക്കുമെന്ന് ഉറപ്പാണ്. ഇത് തന്നെയാണ് വാരാന്തപ്പതിപ്പ് വിതരണം തടയാന്‍ കാരണമായത്.
പൊതുവേ എം. സ്വരാജിനെ ഒരു വില്ലന്‍ വേഷം അണിയിക്കാന്‍ സിപിഎമ്മില്‍ ഒരു വിഭാഗം ആസൂത്രിത നീക്കം നടത്തുന്നുണ്ടെന്ന്ഉറപ്പാണ്. പൂക്കളെപ്പറ്റി എം. സ്വരാജ് എഴുതിയ പുസ്തകം ചാറ്റ് ജിപിടി ഉപയോഗിച്ചാണ് എഴുതപ്പെട്ടതെന്നും പല വിവരങ്ങളും വിക്കിപീഡിയയിലേതാണെന്നും പുറത്താക്കിയതും ഇതേ പാര്‍ട്ടിക്കാര്‍ തന്നെയാണ്. ഒരു യോഗത്തില്‍ വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് കൊടുക്കണമെന്ന് സ്വരാജ് പറഞ്ഞതായുള്ള വാര്‍ത്തയും പരത്തിയത് പാര‍്ട്ടിക്കാര്‍ തന്നെയാണ്. രണ്ട് തവണ തെരഞ്ഞെടുപ്പില്‍ തോല്‍പിച്ചതും പാര്‍ട്ടിക്കാര‍് തന്നെ.
എന്തായാലും ദേശാഭിമാനി വാരാന്തപ്പതിപ്പ് വിഷയത്തില്‍ എം.സ്വരാജ് ആ വിവാദത്തെ വെളുപ്പിക്കാന്‍ ശ്രമിച്ചത് വീണ്ടും സ്വരാജിന്റെ പ്രതിച്ഛായ ഇടിച്ചുതാഴ്‌ത്തുന്ന ഒന്നായിരുന്നു. “വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്‌ക്കരുത്. വാരാന്തപ്പതിപ്പ് അച്ചടിച്ചില്ലെന്നത് വസ്തുതയാണ്. സാങ്കേതിക പ്രശ്നം മൂലമാണ് അച്ചടിക്കാതിരുന്നത്. ഒരു യൂണിറ്റില്‍ സ്വകാര്യ പ്രസ്സില്‍ നിന്നാണ് പത്രം അച്ചടിക്കുന്നത്. അവിടെ യന്ത്രത്തകരാര്‍ ഉണ്ടായതോടെ സമയബന്ധിതമായി പത്രം അച്ചടിക്കുന്നതില്‍ പ്രശ്നമുണ്ടായി. ഇപ്പോള്‍ ആ തകരാര്‍ പരിഹരിച്ചു. അതുകൊണ്ടാണ് നാളെ വാരാന്തപ്പതിപ്പ് വരുമെന്ന് പറഞ്ഞത്. വിഎസിന്റെ അനുസ്മരണം ഒഴിവാക്കി എന്ന ഹീനമായ വാര്‍ത്തയാണ് ചിലരൊക്കെ കൊടുത്തത്. അതുകൊണ്ടാണ് നാളെ വാരാന്തപ്പതിപ്പ് വരുമെന്ന് പറഞ്ഞത്. കള്ളന്‍ വിജയന്‍ എന്ന പേരില്‍ ഒരു ലേഖനം ദേശാഭിമാനിയില്‍ ഇല്ല”- ഇതായിരുന്നു എം സ്വരാജിന്റെ പ്രതികരണം. സ്വരാജ് നടത്തിയ ഈ പ്രതികരണത്തിലെ എല്ലാ വാചകങ്ങളും ശുദ്ധനുണയാണെന്ന് പറയപ്പെടുന്നു. ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിച്ചിരുന്നു. അത് മുഴുവന്‍ കളയേണ്ടി വന്നു. വാരാന്തപ്പതിപ്പില്‍ കള്ളന്‍ വിജയന്‍ എന്ന തലക്കെട്ടില്‍ ഒരു ലേഖനം ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. വിഎസിനെ പോലെ ഒരാളെ ഇത്തരം വിവാദങ്ങളുടെ പേരില്‍ വലിച്ചിഴയ്‌ക്കരുത് എന്ന് പറയാന്‍ വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് കൊടുക്കണമെന്ന് പറഞ്ഞ എം. സ്വരാജിന് എന്തവകാശം.
















