ന്യൂഡൽഹി: ഭീകരാക്രമണത്തിന് ഇന്ത്യയിലെത്തിയ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ ശ്രീനഗറില്‍ പിടിയില്‍. ഭീകരാക്രമണമായിരുന്നു ലക്ഷ്യമെങ്കിലും കശ്മീരിലെത്തിയപ്പോള്‍ ഇയാള്‍ക്ക് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് നടത്തണമെന്ന് മോഹം തോന്നി. ഇതിനു പിന്നാലെയാണ് പിടിയിലായത്. ‘ചൈനീസ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഉസ്മാൻ ജാട്ടിനെയാണ് പിടികൂടിയത്. ഭീകര പരിശീലന ക്യാമ്പുകളിൽ നിന്ന് താന്‍ താന്‍ കേട്ടറഞ്ഞിതിനെക്കാള്‍ വ്യത്യസ്തമാണ് കശ്മീരില ജീവിതമെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.
ഒരു കടയുടമ വഴിയാണ് അവിടെ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് നടത്താമെന്ന് അറിഞ്ഞത്. അങ്ങനെയാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായതെന്നും ഭീകരന്‍ വെളിപ്പെടുത്തി.പാകിസ്താനിലെ ലാഹോർ സ്വദേശിയും നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുടെ പരിശീലനം ലഭിച്ച ആളുമായ ജാട്ട്. ഇന്ത്യയിൽ തുടർച്ചയായ ഭീകരാക്രമണങ്ങൾ നടത്താനാണ് അതിര്‍ത്തി കടന്നത്.വടക്കൻ, മധ്യ കശ്മീരുകളിലെ വിവിധ ഭീകരപ്രവർത്തനങ്ങളിൽ ഇയാൾ പങ്കാളിയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ലഷ്കർ പരിശീലന ക്യാമ്പുകളിൽ വെച്ച് തങ്ങളോട് പറഞ്ഞിരുന്ന കാര്യങ്ങൾക്ക് തികച്ചും വിപരീതമാണ് കശ്മീരിലെ സാധാരണക്കാരുടെ ദൈനംദിന ജീവിതമെന്ന് നേരിട്ട് ബോധ്യപ്പെട്ടതോടെ തന്റെ ലക്ഷ്യങ്ങള്‍ മാറിയെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞത്.വർഷങ്ങളായി താൻ നേരിട്ടുകൊണ്ടിരുന്ന കടുത്ത മുടികൊഴിച്ചിൽ തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നുവെന്ന് ജാട്ട് അന്വേഷണസംഘത്തോട് പറഞ്ഞു.
മുടി വെച്ചുപിടിപ്പിക്കൽ ചികിത്സകളെക്കുറിച്ച് മുൻപ് കേട്ടിട്ടുണ്ടെങ്കിലും, അത് പാശ്ചാത്യ രാജ്യങ്ങളിൽ മാത്രം ലഭ്യമാകുന്ന വലിയൊരു ആഡംബരമാണെന്നാണ് താൻ കരുതിയിരുന്നതെന്നും ഇയാള്‍ വ്യക്തമാക്കി. ശ്രീനഗറിലെ കുന്നിൻ പ്രദേശങ്ങളിൽ തങ്ങിയ സമയത്താണ് ഇയാൾക്ക് സർഗാം, അബ്ദുള്ള (അബു ഹുറൈറ) എന്നീ മറ്റ് രണ്ട് പാക് ഭീകരരെ പരിചയപ്പെട്ടത്.
കശ്മീരിൽ തനിക്ക് അഭയം നൽകിയ വിവിധ ആളുകളെക്കുറിച്ചും ജാട്ട് വെളിപ്പെടുത്തി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വടക്കൻ കശ്മീരിലും ശ്രീനഗറിലും പ്രവർത്തിച്ചിരുന്ന ഒവർ ഗ്രൗണ്ട് വർക്കർമാരുടെ (ഒജിഡബ്ല്യു) വൻ ശൃംഖല തകർക്കാൻ ശ്രീനഗർ പൊലീസിന് സാധിച്ചു.
ഒജിഡബ്ല്യു ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കവെയാണ് മുടി വെച്ചുപിടിപ്പിക്കലിലേക്ക് നയിച്ച കാര്യങ്ങൾ ഇയാൾ വ്യക്തമാക്കിയത്. ഭീകരനായ സർഗാം ഇയാളെ ശ്രീനഗറിലെ ഒരു കടയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും, അവിടുത്തെ കടയുടമ വിശ്വസ്തനായ ആളാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ആ കടയുടമയുമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം മുൻപ് മുടി വെച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയനായിട്ടുണ്ടെന്ന വിവരം ജാട്ട് അറിയുന്നത്.ഒടുവിൽ നഗരത്തിലെ ഒരു ക്ലിനിക്കിൽ വെച്ച് ഇയാൾക്ക് ശസ്ത്രക്രിയ നടത്തിക്കൊടുക്കുകയായിരുന്നു.
















