ലഖ്‌നൗ: ‘കൃഷ്ണാവതാരം’ എന്ന സിനിമയ്‌ക്ക് യുപിയിൽ വിനോദ നികുതി ഒഴിവാക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. ലോക് ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തശേഷമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.
ഇന്നലെ നടന്ന സംസ്ഥാന മന്ത്രിസഭാ വികസനത്തിന് ശേഷമാണ് പ്രദർശനം സംഘടിപ്പിച്ചത്. ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് കാബിനറ്റ് മന്ത്രിമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് പങ്കജ് ചൗധരി, മറ്റ് പൊതുജന പ്രതിനിധികൾ തുടങ്ങിയിവർ പങ്കെടുത്തു.
പ്രദർശനത്തിനിടെ ഓഡിറ്റോറിയം ‘കൃഷ്ണകൃഷ്ണ’, ‘രാധേരാധേ’ എന്നീ സ്തുതിയിൽ മുഴങ്ങി.
വേദിയിൽ ചിത്രവുമായി ബന്ധപ്പെട്ട കലാകാരന്മാരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
ശ്രീകൃഷ്ണന്റെ ജീവിതത്തെ മാനുഷിക വീക്ഷണകോണിൽ നിന്ന് അവതരിപ്പിക്കുന്ന ചിത്രം ദ്വാപര കാലഘട്ടം, സനാതന സംസ്‌കാരം, ഭാരത പാരമ്പര്യങ്ങൾ എന്നിവയെ വലിയ തോതിൽ ചിത്രീകരിക്കുന്നുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞു.
രാധ, രുക്മിണി, സത്യഭാമ എന്നിവരുടെ കഥകളും ചിത്രത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൾക്കും യുവാക്കൾക്കും ഭാരത സംസ്‌കാരവും പൈതൃകവുമായി ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ എല്ലാ ജില്ലകളിലും ചിത്രത്തിന്റെ പ്രത്യേക പ്രദർശനങ്ങൾ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി ഇൻഫർമേഷൻ വകുപ്പിനോട് നിർദ്ദേശിച്ചു.
ഗവർണർ ആനന്ദിബെൻ പട്ടേലിന് ഈ അവസരം അഭിമാനകരമായ കാര്യമാണെന്ന് ആദിത്യനാഥ് വിശേഷിപ്പിച്ചു, അവരുടെ ചെറുമകൾ സംസ്‌കൃതി ചിത്രത്തിൽ സത്യഭാമയുടെ വേഷം ചെയ്യുന്നു.
ഭാരത സംസ്‌കാരത്തെയും പാരമ്പര്യത്തെയും അടിസ്ഥാനമാക്കിയുള്ള കൂടുതൽ സിനിമകൾ നിർമ്മിക്കണമെന്ന് പട്ടേൽ പറഞ്ഞു. മെയ് 7 നാണ് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങിയത്. ഹാർദിക് ഗജ്ജർ സംവിധാനം ചെയ്ത ചിത്രത്തിൽ സിദ്ധാർത്ഥ് ഗുപ്ത, സംസ്‌കൃതി, സുസ്മിത ഭട്ട്, നിവാസിനി കൃഷ്ണൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. നടന്മാരായ ജാക്കി ഷ്രോഫ്, അശുതോഷ് റാണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
















