ചെന്നൈ: തമിഴ്നാട്ടിൽ മതേതര, സാമൂഹിക നീതിയുടെ പുതിയ യുഗം തുടങ്ങിയെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ്. ടിവികെ സർക്കാരിൽ താനല്ലാതെ മറ്റൊരു അധികാരകേന്ദ്രവും ഉണ്ടാകില്ലെന്നും ഏക അധികാരകേന്ദ്രം താൻ മാത്രമായിരിക്കുമെന്നും വിജയ് പറഞ്ഞു. ഞാൻ തെറ്റ് ചെയ്യില്ല. തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ല. ഞാൻ നിങ്ങളെ പോലെ സാധാരണക്കാരനാണ്. തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു വിജയ്.
‘ഇതൊരു പുതിയ തുടക്കമാണ്. യഥാർത്ഥ മതനിരപേക്ഷവും സാമൂഹ്യനീതിയുമുള്ള പുതിയ കാലഘട്ടം ഇന്നുമുതൽ ആരംഭിക്കുന്നു. തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ സർക്കാർ ഉത്തരവാദിത്തത്തോടെയും സത്യസന്ധതയോടെയും പ്രവർത്തിക്കുമെന്നും’ അദ്ദേഹം ഉറപ്പുനൽകി.
‘ജനങ്ങളുടെ പണത്തിൽ നിന്ന് ഒരു പൈസ പോലും ഞാൻ തൊടില്ല. തെറ്റ് ചെയ്യുകയും തെറ്റ് ചെയ്യാൻ അനുവദിക്കുകയും ചെയ്യില്ല. ആരായാലും വിട്ടുവീഴ്ചയില്ല. സ്ത്രീസുരക്ഷക്കും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കും സർക്കാർ മുൻഗണന നൽകും. ഇന്ന് മുതൽ മയക്കുമരുന്ന് നിയന്ത്രണത്തിന് ശക്തമായ നടപടികൾ ആരംഭിക്കും. യുവാക്കളെ ലഹരിയിൽ നിന്ന് രക്ഷപ്പെടുത്തുക സർക്കാരിന്റെ പ്രധാന ലക്ഷ്യമായിരിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ കടുത്ത നടപടി സ്വീകരിക്കുമെന്നും’ അദ്ദേഹം പ്രഖ്യാപിച്ചു.
മുൻ സർക്കാർ തമിഴ്നാടിനെ 10 ലക്ഷം കോടി രൂപയ്‌ക്ക് മുകളിലുള്ള കടബാധ്യതയിലാക്കി. ഉടൻ ധവളപത്രം പുറത്തിറക്കും. നിങ്ങൾ എനിക്ക് വലിയൊരു ഉത്തരവാദിത്തം നൽകിയിരിക്കുന്നു. എന്നാൽ നിങ്ങൾ എനിക്ക് കുറച്ച് സമയം നൽകണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾ സുതാര്യമായ ഒരു സർക്കാർ ഉണ്ടാക്കും. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം, ഞാൻ കാര്യങ്ങൾ മറച്ചുവെക്കുകയോ നിങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ ചെയ്യില്ല. നിങ്ങൾ എന്റെ സുഹൃത്തുക്കളോ ശത്രുക്കളോ ആകട്ടെ, 8 കോടി ആളുകളും എന്റെ ജനങ്ങളാണ്. കർഷകർ, മത്സ്യത്തൊഴിലാളി സമൂഹം, എല്ലാ വിഭാഗങ്ങളെയും ഞങ്ങളുടെ ടിവികെ സർക്കാർ പരിപാലിക്കും. – വിജയ് പറഞ്ഞു.
















