Kerala

ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയെ തടയാനാവില്ല; ഉത്തരവാദിത്വം നേതൃത്വത്തിനെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനം. ജനങ്ങളുടെ മനസറിഞ്ഞ് പ്രവര്‍ത്തിച്ചില്ല. ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തി. കണ്ണൂരില്‍ പോലും ജില്ലാ, പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായം മാനിച്ചില്ല. സ്വജനപക്ഷപാതം എല്ലാ തലത്തിലും ഉണ്ടായി. കണ്ണൂരിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാത്തതും തിരിച്ചടിയുടെ ആഘാതം കൂട്ടിയെന്നും വിമര്‍ശനം. ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയുടെ വളര്‍ച്ച തടുക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് പരാജയം വിശകലനം ചെയ്യാന്‍ ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു.

കണ്ണൂരില്‍ ഉള്‍പ്പെടെ നേതൃത്വം ഇടപെടേണ്ട പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടാക്കുകയോ ബദല്‍ നിര്‍ദേശങ്ങള്‍ നല്‍കുകയോ ചെയ്തില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. സ്ഥാനാര്‍ത്ഥി നിര്‍ണയം പലയിടത്തും പാളി. ജനങ്ങളുടെയും പ്രവര്‍ത്തകരുടെയും മനസ് അറിയുന്നതില്‍ പരാജയമുണ്ടായി. ഏതാനും ചില നേതാക്കളെ മാത്രം വിശ്വാസത്തിലെടുത്തത് വലിയൊരു വിഭാഗത്തെ പാര്‍ട്ടിയില്‍ നിന്നും മാനസികമായി അകറ്റി. കണ്ണൂരില്‍ വിവിധ നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന പരാതികളില്‍ നേതൃത്വം ഇടപെട്ടില്ല. സ്ഥാനാര്‍ത്ഥിനിര്‍ണയത്തില്‍ പ്രാദേശിക ഘടകങ്ങളുടെ അഭിപ്രായം കൃത്യമായിതേടിയില്ല. എതിര്‍ശബ്ദങ്ങളെ കാര്യമാക്കാതെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം തിരിച്ചടിയായി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്ന ആരോപണം തടുക്കാന്‍ നേതൃത്വം ശ്രമിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

കൂടാതെ ജനമനസിന്റെ അടിയൊഴുക്കുകള്‍ തിരിച്ചറിയുന്നതില്‍ പാര്‍ട്ടി പൂര്‍ണമായും പരാജയപ്പെട്ടുവെന്നും ഒരുവിഭാഗം പറഞ്ഞു. ജനങ്ങളുടെ ചിന്തയും മനസും അഭിപ്രായവും സ്വരൂപിക്കുന്നതില്‍ വീഴ്ച പറ്റി. താഴേത്തട്ടിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിച്ച് വിലയിരുത്താനായില്ല. ബിജെപിയുടെ വളര്‍ച്ചയും യോഗത്തില്‍ ചര്‍ച്ചയായി. ഇനിയും തിരുത്തിയില്ലെങ്കില്‍ ബിജെപിയുടെ വളര്‍ച്ച തടുക്കാനാകില്ലെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടി. പിന്നാലെയാണ് പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം വേണമെന്ന ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടിയിലെ കീഴ്ഘടകത്തിലെ ഓരോ പ്രവര്‍ത്തകനെയും കേള്‍ക്കണമെന്നും അവരുടെ അഭിപ്രായം രേഖപ്പെടുത്തി മേല്‍ഘടകങ്ങളില്‍ കൃത്യമായി ചര്‍ച്ചചെയ്യണമെന്നുമുള്ള നിര്‍ദ്ദേശം ഉയര്‍ന്നു. തുടര്‍ന്നാണ് ബ്രാഞ്ച് തലത്തില്‍ പരാജയകാരണം ചര്‍ച്ചചെയ്യാനും നിര്‍ഭയവും സ്വതന്ത്രവുമായി അഭിപ്രായം പറയാന്‍ അനുവദിക്കാനും യോഗം തീരുമാനിച്ചത്.

അതേസമയം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാതെ പിണറായി വിജയന്‍ മൗനം തുടര്‍ന്നുവെന്നാണ് സൂചന. പ്രതിപക്ഷ നേതാവിനെ പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം തീരുമാനിക്കാമെന്നാണ് നിലവിലെ ധാരണ. ഇന്നലെ രാത്രി വൈകിയും യോഗം തുടര്‍ന്നു.

 

Recent Posts