കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ സിപിഎം പ്രതിരോധത്തില്‍. അന്വേഷണം ഒന്നാം പിണറായി സര്‍ക്കാരിലേക്ക് വ്യാപിപ്പിക്കാന്‍ ഇ ഡി തീരുമാനിച്ചതോടെയാണ് സിപിഎം അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലായത്.
വീണയില്‍ നിന്ന് രേഖകള്‍ ശേഖരിക്കാന്‍ തിരുവനന്തപുരത്ത് പിണറായി വിജയന്റെ വീട്ടില്‍ പരിശോധിച്ചപ്പോള്‍ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കുകയും കാറുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്ത ആവേശം ഇപ്പോള്‍ സിപിഎമ്മിനില്ല. രണ്ട് കമ്പനികള്‍ തമ്മിലെ പ്രശ്‌നമാണെന്നും എന്നാല്‍ പിണറായി വിജയനെ തടഞ്ഞുവച്ചത് ശരിയല്ലെന്നുള്ള എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം അപകടം മണത്തതിനാലാണ്. അന്വേഷണം വരുമ്പോള്‍ പിണറായിക്കു പ്രതിരോധം തീര്‍ത്തില്ലെങ്കില്‍ പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.
വീണയ്‌ക്കു സിഎംആര്‍എലുമായി കരാര്‍ ലഭിച്ചതെങ്ങനെയെന്നാണ് ഇ ഡി പരിശോധിക്കുക. പിണറായി സര്‍ക്കാര്‍ കാലത്ത് സിഎംആര്‍എലിന് സര്‍ക്കാര്‍ തലത്തില്‍ ഏതെങ്കിലും തരത്തില്‍ വഴിവിട്ട സഹായങ്ങള്‍ കിട്ടിയോയെന്നാണ് ഇ ഡി പ്രധാനമായും അന്വേഷിക്കുന്നത്. ഈ ആനുകൂല്യത്തിന്റെ മറവിലാണോ വീണയെ സിഎംആര്‍എല്‍ സഹായിച്ചതെന്നാണ് പരിശോധിക്കുന്നത്. സിഎംആര്‍എലില്‍ നിന്ന് 2.78 കോടി രൂപ വീണ കൈപ്പറ്റി. എങ്ങനെയാണ് ഈ തുക വിനിയോഗിച്ചതെന്നതു സംബന്ധിച്ചു വ്യക്തമാക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതും കേസിലെ നിര്‍ണായക വഴിത്തിരിവായി.
ഒരുവിധ സേവനവും നല്കിയിട്ടില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍, കൈപ്പറ്റിയ തുകയ്‌ക്ക് പിന്നിലെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണെന്ന് ഇ ഡി കണക്കുകൂട്ടുന്നു. ഈ തുക എവിടെ ചെലവഴിച്ചതെന്നതില്‍ വ്യക്തത വരാത്തത് വലിയൊരു സാമ്പത്തിക തട്ടിപ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പ്രധാനമായും കരാര്‍ ലഭിച്ച സാഹചര്യമാണ് ഇ ഡി പരിശോധിക്കുക. സിഎംആര്‍എലും എക്സാലോജിക്കും തമ്മിലെ ഇടപാട് കേവലം വാണിജ്യ കരാര്‍ മാത്രമാണോ അതോ ഭരണസ്വാധീനമുപയോഗിച്ച് കിട്ടിയതാണോയെന്നതാണ് അന്വേഷണ ഏജന്‍സിയുടെ സംശയം. ഇതാണ് ആദ്യ പിണറായി സര്‍ക്കാരിലേക്ക് അന്വേഷണം നീളാനുള്ള കാരണം.
പ്രധാന രേഖകള്‍ ലോക്കറില്‍ നിന്ന് മാറ്റിയത് ഗൗരവതരം
പ്രധാനപ്പെട്ട രേഖകള്‍ ലോക്കറില്‍ നിന്ന് വീണ മാറ്റിയിരുന്നുവെന്നുള്ള കാര്യം വളരെ ഗൗരവത്തോടെയാണ് ഇ ഡി എടുത്തിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ 9.30ന് ഇ ഡിയുടെ കൊച്ചി സോണല്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്തിയ വീണ വിജയന് രാത്രി 8 നാണ് തിരിച്ചുപോകാന്‍ സാധിച്ചത്. പതിനൊന്ന് മണിക്കൂറാണ് ഇ ഡി ഓഫീസില്‍ വീണയ്‌ക്ക് കഴിച്ചുകൂട്ടേണ്ടി വന്നത്. കഴിഞ്ഞ 17ന് നടന്ന ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂര്‍ നീണ്ടുനിന്നിരുന്നു. 18ന് തിരുവന്തപുരത്തെ എച്ച്ഡിഎഫ്‌സി ബാങ്കിലെ വീണയുടെ ലോക്കറുകളില്‍ ഇ ഡി പരിശോധന നടത്തിയിരുന്നു.
സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസി (എസ്എഫ്‌ഐഒ)ല്‍ നിന്നും ഇ ഡിക്ക് ലഭിച്ച 134 രേഖകളും വീണയുടെ മൊഴികളും തമ്മില്‍ വലിയ പൊരുത്തക്കേടുകളാണുള്ളത്. എസ്എഫ്‌ഐഒക്ക് നല്‍കിയ മൊഴിയല്ല ഇ ഡിക്ക് വീണ നല്‍കിയിട്ടുള്ളത്. രേഖകള്‍ കാണിച്ചു ചോദിക്കുമ്പോള്‍ വീണ ഒഴിഞ്ഞുമാറുന്നത് കേസില്‍ വലിയൊരു അട്ടിമറി നടന്നിട്ടുണ്ടെന്നതിന്റെ തെളിവായാണ് ഇ ഡി വിലയിരുത്തുന്നത്.
വീണയുടെ ഓരോ മൊഴിയും ഇ ഡി റിക്കാര്‍ഡ് ചെയ്യുന്നുണ്ട്. ഈ മൊഴികള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തെ തീരുമാനങ്ങളുമായി ഒത്തുനോക്കി അഴിമതിയുടെ ആഴം വ്യക്തമാക്കാനാണ് അന്വേഷണ സംഘത്തിന്റെ പദ്ധതി. വീണയെ വീണ്ടും ചോദ്യം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാകുമെന്നാണ് ഇ ഡി കരുതുന്നത്. ഒരു വീഴ്ചയും സംഭവിക്കാതെ പഴുതടച്ച നീക്കമാണ് ഇ ഡി നടത്തുന്നത്.
















