തൃശൂര്‍: എല്‍ഡിഎഫിന്റെ പതനത്തിന് പിന്നില്‍ ഇടത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും. തുടര്‍ഭരണം പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും ദുര്‍ബലമാക്കുമെന്ന കെ. സച്ചിദാനന്ദന്റെ പ്രസ്താവനയും ഇതിനെ പിന്തുണച്ച് മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വന്നതും ഇടതുപക്ഷത്തിന് തിരിച്ചടിയായി. സര്‍ക്കാരിന്റെ പോക്കില്‍ മനം മടുത്തിരുന്ന വലിയൊരു വിഭാഗം ഇടത് അനുഭാവികളെ മാറി ചിന്തിപ്പിക്കാന്‍ ഈ പ്രസ്താവനക്ക് കഴിഞ്ഞു. സാറാ ജോസഫ്, വൈശാഖന്‍, എം.എന്‍. കാരശ്ശേരി, എന്‍. പ്രഭാകരന്‍ തുടങ്ങി പ്രമുഖരായ പലരും സച്ചിദാനന്ദന്റെ പ്രസ്താവനയെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിരുന്നു. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന്‍ തന്നെ സര്‍ക്കാരിനെതിരെ വിമര്‍ശനത്തിന്റെ സ്വരത്തില്‍ സംസാരിച്ചത് ഇടത് അനുഭാവികള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. സര്‍ക്കാര്‍ ശരിയായ രീതിയിലല്ല മുന്നോട്ടുപോകുന്നതെന്ന് പ്രതീതി ജനിപ്പിച്ചു. ജനങ്ങളില്‍ നിന്ന് പിണറായി സര്‍ക്കാര്‍ അകന്നുപോയെന്ന ധ്വനിയുണ്ടായിരുന്നു സച്ചിദാനന്ദന്റെ വാക്കുകളില്‍.
പാര്‍ട്ടി മെമ്പര്‍മാരും കടുത്ത പാര്‍ട്ടി അനുഭാവികളും മാറിച്ചിന്തിച്ചില്ലെങ്കിലും ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന വലിയൊരു വിഭാഗം സച്ചിദാനന്ദന്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ധരിച്ചു. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും ഈ അനുഭാവിവൃന്ദം മാറി വോട്ട് ചെയ്തിട്ടുണ്ട്. സച്ചിദാനന്ദന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവന പുറത്തുവന്നതോടെ അപകടം മണത്ത സിപിഎം ഇതിനെ പ്രതിരോധിക്കാന്‍ നടത്തിയ ശ്രമങ്ങളും പാളിപ്പോയി. എം.എ. ബേബിയും എം.വി. ഗോവിന്ദനും സച്ചിദാനന്ദനെ ബന്ധപ്പെട്ടു. പ്രസ്താവന പിന്‍വലിക്കാന്‍ നടത്തിയ ശ്രമം വിജയിച്ചില്ല. എം.വി. ഗോവിന്ദന്‍ വീട്ടിലെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും സച്ചിദാനന്ദന്‍ തിരുത്തിയില്ല. പിന്നീട് സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറിയുമായ അശോകന്‍ ചരുവില്‍ പാര്‍ട്ടി അറിഞ്ഞുതന്നെ സച്ചിദാനന്ദനെ തള്ളി പരസ്യമായി രംഗത്ത് വന്നു. തുടര്‍ഭരണത്തിനെതിരെ സംസാരിക്കുന്നവര്‍ ഇടതുപക്ഷത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് എന്ന മട്ടിലായിരുന്നു അശോകന്‍ ചരുവിലിന്റെ നേതൃത്വത്തില്‍ നടന്ന കാമ്പയിന്‍. എന്നാല്‍ രണ്ടാം നിരയിലുള്ള ചില എഴുത്തുകാര്‍ മാത്രമാണ് അശോകന്‍ ചരുവിലിനൊപ്പം ഇടതുപക്ഷത്തിനു വേണ്ടി അണിനിരന്നത്.
രണ്ടാം പിണറായി സര്‍ക്കാര്‍ പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം തള്ളിപ്പറയുന്ന സമീപനമാണ് ഒരു വിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്വീകരിച്ചതെന്ന അഭിപ്രായവും പാര്‍ട്ടിക്കുണ്ട്. ഇടതുപക്ഷത്തിന്റെ നോമിനികളായി സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലപ്പത്ത് നിയമിതരായവര്‍ പോലും പാര്‍ട്ടിയോട് കൂറ് കാണിച്ചില്ല. നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ തള്ളിപ്പറയുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. തിരുവാതിരപ്പാട്ട് വിവാദസമയത്തും ശബരിമലയിലെ സ്ത്രീപ്രവേശന കേസില്‍ സത്യവാങ്മൂലം തിരുത്തിയ സമയത്തും പാര്‍ട്ടിയെ ന്യായീകരിച്ചില്ല. ഇത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് വിലയിരുത്തല്‍. കേരളത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും എഴുത്തുകാരുടെയും വാക്കുകള്‍ക്ക് വലിയ വിലയുണ്ട്. സച്ചിദാനന്ദനെ പോലെയുള്ള മുതിര്‍ന്ന എഴുത്തുകാര്‍ തന്നെ ഭരണം മാറണം എന്ന് ആവശ്യപ്പെട്ടത് വലിയ തിരിച്ചടിയായെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. ഇതോടെ ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കിടയിലും വലിയ ഭിന്നത രൂപപ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഈ ഭിന്നത രൂക്ഷമായേക്കും.
















