കരിയറിൽ ഏകദേശം ഒരേ കാലഘട്ടത്തിൽ വളർന്ന് വന്നവരാണ് ദിലീപും കുഞ്ചാക്കോ ബോബനും. ഫ്രണ്ട്സ് ആണ് ഇവർ ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ. തുളസീദാസ് ആണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപിനെയും കുഞ്ചാക്കോ ബോബനെയും ഒരുമിച്ച് ഒരു സിനിമയിലെത്തിക്കുക തുളസിദാസിന് ശ്രമകരമായിരുന്നു. ഇതേക്കുറിച്ച് സംവിധായകൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ആദ്യം മനസിൽ തോന്നിയത് ദിലീപിനെയും ബിജു മേനോനെയുമാണ്. ആദ്യം ദിലീപിന്റെ ആലുവയിലെ വീട്ടിൽ പോയി. ദിലീപ് ഇരിക്കുന്നു. മഞ്ജു ചായ കൊണ്ട് തന്നു. ബിജു മേനോന്റെ ക്യാരക്ടർ എനിക്ക് വേണമെന്ന് ദിലീപ് പറഞ്ഞു. അതാണ് ദിലീപിന്റെ കഥ സെലക്ട് ചെയ്യാനുള്ള കഴിവ്. അങ്ങനെയെങ്കിൽ മറ്റേ ക്യാരക്ടറിൽ കുഞ്ചാക്കോ ബോബനെയിടാം എന്ന് ആലോചിച്ചു. കുഞ്ചാക്കോ ബോബൻ ചെയ്യുമോ എന്ന പ്രശ്നമായി. രാജസേനന്റെ ഡാർലിംഗ് ഡാർലിംഗ് എന്ന പടത്തിൽ ദിലീപിന്റെ കൂടെ അഭിനയിക്കാൻ കുഞ്ചാക്കോ ബോബനെ വിളിച്ചിട്ട് ചെന്നില്ല
ലോഹിതദാസിന്റെ ജോക്കർ എന്ന സിനിമയിലും ദിലീപിന്റെ കൂടെ അഭിനയിക്കാൻ പോയില്ല. അങ്ങനെ ഒരു വിഷയം നിൽക്കുകയാണ് എന്നെന്നോട് പറഞ്ഞു. നമുക്ക് പോയി സംസാരിക്കാം എന്ന് ഞാൻ. ആലുവയിൽ നിന്ന് നേരെ ആലപ്പുഴയിലേക്ക് പോയി. അന്ന് ചാക്കോച്ചന്റെ അച്ഛനുണ്ട്. അമ്മയും സഹോദരിയുമെല്ലാം ഇരിക്കുന്നു. ഞാൻ ഈ കഥ അവതരിപ്പിച്ചു
പുള്ളിയുടെ അച്ഛന് സുഖമില്ലാതിരിക്കുന്ന സമയമാണ്. ദിലീപുണ്ടെന്ന് പറഞ്ഞപ്പോൾ അത് ശരിയാകില്ലെന്ന് അച്ഛൻ. അവർ രണ്ട് പേരുമായാൽ ഏറ്റക്കുറച്ചിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപിന് മുകളിൽ നിൽക്കുന്ന നായകൻ കുഞ്ചാക്കോ ബോബനാണ്. പാട്ടും നായികയുമുള്ളത് കുഞ്ചാക്കോ ബോബനാണ് എന്നൊക്കെ പറഞ്ഞ് സംസാരിച്ച് ഒരുവിധം സമ്മതിച്ചു. എനിക്കൊരു ഗ്യാരണ്ടി താൻ തരണം. പടം കാണുമ്പോൾ ചാക്കോച്ചന്റെ റോൾ താഴ്ന്ന് നിന്നാൽ ഞാൻ പ്രശ്നമുണ്ടാക്കും എന്നും അദ്ദേഹം പറഞ്ഞു. ഞാനും സമ്മതിച്ചു. ഒരുലക്ഷം രൂപയുടെ ചെക്ക് അപ്പോൾ തന്നെ കൊടുത്തെന്നും തുളസിദാസ് പറഞ്ഞു.
അക്കാലത്ത് ദിലീപിനേക്കാളും ഒരുപടി മുകളിലാണ് കുഞ്ചാക്കോ ബോബനുള്ള സ്ഥാനം. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി. അച്ഛന്റെ നിഴലിൽ നിന്ന് മോശം സിനിമകൾ തെരഞ്ഞെടുത്ത കുഞ്ചാക്കോ ബോബന് കരിയറിൽ വലിയ വീഴ്ച വന്നു. മറുവശത്ത് ദിലീപ് സ്വന്തം പ്രയത്നത്തിൽ പടിപടിയായി ഉയർന്ന് വന്നു. ജനപ്രിയ നായകനായി മാറി. എന്നാൽ ഇപ്പോഴും ദിലീപിനെ വിമർശിക്കുന്നവർ പറയുന്നത് ദിലീപ് കുഞ്ചാക്കോ ബോബനെ ഒതുക്കി സ്വാർത്ഥതയിൽ വളർന്നു എന്നാണ്. എന്നാൽ തുളസിദാസ് പറയുന്നത് പ്രകാരം സ്വാർത്ഥത കാണിച്ചത് കുഞ്ചാക്കോ ബോബന്റെ കുടുംബമാണ്.
















