ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി കേന്ദ്രസർക്കാർ . ഇനി മുതൽ സ്റ്റേഷൻ ‘ഷഹീദ് ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി റെയിൽവേ സ്റ്റേഷൻ ‘ എന്നായിരിക്കും കത്വ അറിയപ്പെടുക.
റെയിൽവേ മന്ത്രാലയം ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. സ്റ്റേഷന്റെ പുതിയ കോഡ് എംഎസ്‌കെടി എന്ന് നാമകരണം ചെയ്തിട്ടുണ്ട്. പൊതുജനങ്ങളുടെയും രക്തസാക്ഷി സുനിൽ കുമാർ ചൗധരിയുടെ കുടുംബത്തിന്റെയും ദീർഘകാല ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനമെടുത്തതെന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് എക്‌സിൽ പറഞ്ഞു.
ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ കുടുംബവും പ്രദേശവാസികളും കത്വ റെയിൽവേ സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നൽകണമെന്ന് വളരെക്കാലമായി ആവശ്യപ്പെട്ടിരുന്നു. ജമ്മു കശ്മീരിൽ പ്രവേശിക്കുന്ന എല്ലാവരും ഈ മണ്ണിന്റെ സൈനികന്റെ പേര് ഓർമ്മിക്കണമെന്ന് അവർ വിശ്വസിച്ചു. ഈ ആവശ്യമാണിപ്പോൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത്.
ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരി 1980 ജൂൺ 22 ന് ജമ്മു കശ്മീരിലെ കത്വ ജില്ലയിലെ ഗോവിന്ദ്‌സർ ഗ്രാമത്തിലാണ് ജനിച്ചത് . അദ്ദേഹത്തിന്റെ പിതാവ് ലെഫ്റ്റനന്റ് കേണൽ പി.എൽ. ചൗധരി ഇന്ത്യൻ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്നു . എംബിഎ പഠനം ഉപേക്ഷിച്ച് 2003 ജൂലൈ 1 നാണ് സുനിൽ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ (ഐഎംഎ) ചേർന്നത്.
ഗൂർഖ റൈഫിൾസിൽ ചേർന്നതിനുശേഷം, 2006 മെയ് മാസത്തിൽ ഉൽഫ തീവ്രവാദികൾക്കെതിരായ കലാപ വിരുദ്ധ പ്രവർത്തനങ്ങൾക്കായി അസമിലെ ടിൻസുകിയ ജില്ലയിലേക്ക് അദ്ദേഹത്തെ അയച്ചു. കൃത്യനിർവഹണത്തിനിടെ അദ്ദേഹം രണ്ട് ഉൾഫ കമാൻഡർമാരെ ഇല്ലാതാക്കുകയും ചെയ്തു. ധീരതയ്‌ക്കും നേതൃത്വഗുണങ്ങൾക്കും അംഗീകാരമായി 2008 ജനുവരി 26 ന് അദ്ദേഹത്തിന് സേനാ മെഡൽ ലഭിച്ചു.
സേനാ മെഡൽ ലഭിച്ചതിന്റെ പിറ്റേന്ന് തന്നെ – 2008 ജനുവരി 27 – 7 മുതൽ 9 വരെ ഉൾഫ ഭീകരർ രംഗഗഡ് ഗ്രാമത്തിൽ ഒളിച്ചിരിക്കുന്നതായി ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിക്ക് രഹസ്യാന്വേഷണം ലഭിച്ചു.ലെഫ്റ്റനന്റ് വരുൺ റാത്തോഡും ഒരു കൂട്ടം സൈനികരുമായി അദ്ദേഹം ഉടൻ തന്നെ ഓപ്പറേഷനായി പുറപ്പെട്ടു. ഏറ്റുമുട്ടലിനിടെ നെഞ്ചിൽ വെടിയേറ്റെങ്കിലും പിൻവാങ്ങാൻ കൂട്ടാക്കാതെ അദ്ദേഹം തുടർന്നും പോരാടി മൂന്ന് ഭീകരരെ ഇല്ലാതാക്കുകയും ചെയ്തു. അതിനു ശേഷമാണ് മരണത്തിനു കീഴടങ്ങിയത് .
ധീരതയ്‌ക്കും ധൈര്യത്തിനും ആദരസൂചകമായി, ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിക്ക് മരണാനന്തരം രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സമാധാനകാല ധീരതാ അവാർഡായ കീർത്തി ചക്ര നൽകി രാജ്യം ആദരിച്ചു.
















